അഴിമുഖം പ്രതിനിധി
പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തലവനായി ഒരു വര്‍ഷം മുമ്പ് ചുമതലയേറ്റ ഗജേന്ദ്ര ചൗഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഘടനയില്‍ വന്‍മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഒരുങ്ങുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഡിജിറ്റല്‍ മീഡിയ സര്‍വകലാശാലയാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശമാണ് പരിഗണിക്കുന്നത്.
ഗവേണിങ് കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനായ ബിപി സിംഗ് മുന്നോട്ടു വച്ച നിര്‍ദ്ദേശം ജൂണ്‍ ഒന്നിന് നടക്കുന്ന അക്കാദമിക കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
പുതിയ സര്‍വകലാശാലയില്‍ 11 വ്യത്യസ്ത സ്‌കൂളുകള്‍ സ്ഥാപിക്കുകയും 22 കോഴ്‌സുകള്‍ നല്‍കുകയും ചെയ്യും. സിനിമ, ടെലിവിഷന്‍, റേഡിയോ, ഗെയിമിങ്, മറ്റു രംഗങ്ങള്‍ എന്നിവയില്‍ ദീര്‍ഘ കാലയളവുള്ള പിജി കോഴ്‌സുകള്‍ മുതല്‍ ഹ്രസ്വകാല കോഴ്‌സുകള്‍ വരെയുണ്ടാകും. ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 11 കോഴ്‌സുകളാണുള്ളത്. സിനിമയെ സംബന്ധിച്ച് ഏഴ് കോഴ്‌സുകളും ടെലിവിഷന്‍ സംബന്ധിയായ നാല് കോഴ്‌സുകളും. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ ലക്ഷ്യങ്ങളില്‍ വെള്ളം ചേര്‍ക്കാതെ അവയെ പുനപരിശോധിക്കുമെന്ന് സര്‍വകലാശാല നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിക്കുന്നത് വരുമാനം കണ്ടെത്താന്‍ സഹായിക്കുമെന്നും സാമ്പത്തികമായി സ്വയംപര്യാപ്തമാകുമെന്നും നിര്‍ദ്ദേശിച്ചു കൊണ്ടുള്ള 2010-ലെ ഹെവിറ്റ് അസോസിയേറ്റ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളുമായി സാമ്യതയുണ്ട് പുതിയ നിര്‍ദ്ദേങ്ങളും. ഹെവിറ്റ് റിപ്പോര്‍ട്ടിനെതിരെ അന്ന് വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും സമരം നടത്തി വിജയിച്ചിരുന്നു.
മീഡിയ മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ച്, ബ്രോഡ് കാസ്റ്റ് ജേണലിസം, പരസ്യം, സംഗീത സംവിധാനം, ഇന്റര്‍നെറ്റ് മീഡിയ ആന്റ് വീഡിയോ ഗെയിംസ്, ഡബ്ബിങ്, മെയ്ക്ക് അപ്പ് തുടങ്ങിയ രംഗങ്ങളില്‍ കോഴ്‌സുകള്‍ തുടങ്ങണമെന്നാണ് പുതിയ നിര്‍ദ്ദേശങ്ങളലില്‍ പറയുന്നത്. 15 മുതല്‍ 20 വരെ വിദ്യാര്‍ത്ഥികള്‍ ഓരോ കോഴ്‌സിലും ഉണ്ടാകണമെന്നും 30 ശതമാനം സീറ്റുകള്‍ തെക്കന്‍ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.