ശ്രീകുമാര്‍ മേനോനും എം ടിയും തമ്മിലുള്ള നിയമപ്രശ്നങ്ങളില്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ത്തന്നെ ഞാന്‍ അവരുമായി അകന്നു കഴിഞ്ഞു
സിനിമ ലോകം ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുത്ത ഒരു പ്രഖ്യാപനമായിരുന്നു രണ്ടാമൂഴത്തിന്റെ ചലച്ചിത്രവിഷ്ക്കാരം. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന ‘മഹാഭാരതം’. എം ടിയുടെ വിഖ്യാതമായ നോവല്‍ ‘രണ്ടാമൂഴ’ത്തിനെ അടിസ്ഥാനമാക്കി ബി ആര്‍ ഷെട്ടി നിര്‍മ്മിക്കാനിരുന്ന ചിത്രം.
എന്നാൽ എം ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ കോടതിയിലേക്ക് എത്തുകയും തിരക്കഥ ശ്രീകുമാറിന് നല്‍കില്ല എന്ന എംടിയുടെ വാദം കോടതി അംഗീകരിച്ചതോടെ ചിത്രം ഉപേക്ഷിക്കേണ്ട അവസ്ഥയിലായി. ഇപ്പോഴിതാ ചിത്രവുമായി മുന്നോട് പോകാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാവ് ബി ആർ ഷെട്ടി.
ചിത്രത്തിനായി ഒരു പുതിയ തിരക്കഥ നിര്‍ദ്ദേശിക്കാന്‍ ആത്മീയാചാര്യന്‍ സദ്ഗുരുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന് അദ്ദേഹം പറയുന്നു. ഗള്‍ഫ് ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘എന്റെ ചിത്രത്തിന് ഒരു പുതിയ തിരക്കഥ നിര്‍ദ്ദേശിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീകുമാര്‍ മേനോനും എം ടിയും തമ്മിലുള്ള നിയമപ്രശ്നങ്ങളില്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ത്തന്നെ ഞാന്‍ അവരുമായി അകന്നു കഴിഞ്ഞു. പുതിയ പ്രൊജക്റ്റിനായി ഞാന്‍ ബിജെപി, ആര്‍എസ്എസ് എന്നിവരുടെ അനുവാദം തേടും. ഇനിയും പ്രശ്നങ്ങള്‍ നേരിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നേരത്തെ പദ്ധതിയിട്ടതു പോലെ അബുദാബിയില്‍ ചിത്രീകരണം നടക്കും’ ബി ആര്‍ ഷെട്ടി പറഞ്ഞു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭീമസേനനെ മോഹന്‍ലാല്‍ ആയിരിക്കുമോ അവതരിപ്പിക്കുന്നത് എന്ന് ഇപ്പോള്‍ പറയാറായിട്ടില്ലന്നും, താൻ ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത് കഥയ്ക്ക് ആവശ്യമായ ‘അപ്രൂവലുകള്‍’ നേടിയെടുക്കാന്‍ ആണെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യൻ പൗരാണിക ഇതിഹാസമായ ‘മഹാഭാരതം’ സിനിമയായി കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും എല്ലാ ഭാഷകളിലും അത് അവതരിപ്പിക്കപ്പെടണമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.