‘ഒരു മന്ത്രിയാകണമെങ്കിൽ എസ്.എസ്.എൽ.സി പോലും പാസാകണമെന്ന് നിയമമില്ലാത്ത രാജ്യത്ത് സിനിമാക്കാരെ എന്തിനാണ് നമ്മൾ തടയുന്നത്’
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ബാല ചന്ദ്രമേനോൻ. അദ്ദേഹത്തിന്റെ ഒട്ടേറെ ചിത്രങ്ങൾ നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവയാണ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം…ബാലചന്ദ്ര മേനോൻ എന്ന ടൈറ്റിൽ വരുമ്പോൾ തന്നെ ലഭിക്കുന്ന കയ്യടികൾ തന്നെയാണ് ബാലചന്ദ്ര മേനോൻ എന്ന സംവിധയകന്റെ ഏറ്റവും വലിയ വിജയം. മലയാള സിനിമയ്ക്ക് താൻ ചെയ്ത ഏറ്റവും വലിയ സേവനം താൻ ഉപേക്ഷിച്ച ചിത്രങ്ങൾ തന്നെയാണ് എന്ന് പറയുകയാണ് അദ്ദേഹം. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം
‘എന്നെ നിങ്ങൾ ഒരു പകരക്കാരനായി കാണരുത്. കഥ എഴുതുന്ന സമയത്ത് എന്റെ മുഖം ഓർമ്മ വന്നെങ്കിൽ മാത്രമേ എന്നെ വിളിക്കാവൂ. ഞാൻ ചോദിക്കുന്ന പ്രതിഫലം, അത് ചെറുതോ വലുതോ എന്ന് നിങ്ങൾ നിശ്ചയിച്ചുകൊള്ളൂ, അത് എനിക്ക് ലഭിക്കണം. ചിത്രത്തിന്റെ സംവിധായകനോ തിരക്കഥാകൃത്തോ വന്ന് എന്നോട് അതേക്കുറിച്ച് പറയണം. ഒരു കാര്യം വ്യക്തമാക്കട്ടെ, ഞാൻ മലയാളസിനിമയ്ക്ക് ചെയ്ത ഏറ്റവും വലിയ സേവനം എന്നു പറയുന്നത് ഞാൻ ഉപേക്ഷിച്ച ചിത്രങ്ങൾ തന്നെയാണ്’ – ബാല ചന്ദ്ര മേനോൻ പറയുന്നു
തന്റെ പുതിയ യൂട്യൂബ് ചാനലിനെ കുറിച്ചും ‘അമ്മ’ സംഘടനയെ പറ്റിയും ബാലചന്ദ്ര മേനോൻ സംസാരിച്ചു. തനിക്ക് പറയേണ്ട കാര്യങ്ങൾ പറയാൻ ഒരു വേദി. മുമ്പ് ഇടയ്ക്കും തലയ്ക്കും പറഞ്ഞുകൊണ്ടിരുന്നത് സിസ്റ്റമാറ്റിക് ആയിട്ട് പറയണമെന്ന് തോന്നി. അതിനാണ് ഫിലിമി ഫ്രൈ ഡേയ്സ് എന്ന തന്റെ യൂട്യൂബ് ചാനൽ എന്നാണ് അദ്ദേഹം പറയുന്നത്
‘എന്റെ മുറിയിൽ വച്ചാണ് ‘അമ്മ” എന്നു പറഞ്ഞ ഒരു സംഗതിയുടെ ബീജാവഹം നടക്കുന്നത്. ഞാനല്ല തുടങ്ങിയത്. എന്റെ സുഹൃത്തായിരുന്ന വേണുനാഗവള്ളിയാണ് മുരളിയേയും വിളിച്ചുകൊണ്ട് എന്റെ മുറിയിൽ വരുന്നത്. അങ്ങനെയൊക്കെ തുടങ്ങിയതാണ് അമ്മ. അവരിപ്പോൾ ഒരുപാട് മുമ്പോട്ട് പോയി. ഞാൻ ഒരു തവണ അതിന്റെ സെക്രട്ടറിയായിരുന്നു. ഉത്തരവാദിത്വമുള്ള സംഘടന തന്നെയാണ് അമ്മ. എത്രയോ പേർക്കാണ് അതിൽ നിന്ന് കൈനീട്ടം എന്ന പേരിൽ പെൻഷൻ പോലെ ഒരു തുക ലഭിക്കുന്നത്. അതൊക്കെ നല്ല കാര്യമല്ലേ? പിന്നെ അമ്മയെ തകർക്കണമെന്നൊക്കെ പറയുന്നതൊന്നും ശരിയല്ല. ഒരു താരം കാണിച്ച അഹന്തയ്ക്കോ അറിവില്ലായ്മയ്ക്കോ താരസംഘടനയായ ’അമ്മ”യെ കുറ്റപ്പെടുത്തരുത്. അതിൽ പെട്ട ഒരുതാരം പുറത്തിറങ്ങിയിട്ട് ഒരാളെ തെറിവിളിച്ചാൽ അമ്മ മോശമാണെന്ന് പറയുന്നതെങ്ങനെയാണ്? അമ്മയിൽ യോഗ്യന്മാരായ ആൾക്കാരുമുണ്ടല്ലോ?’- അദ്ദേഹം പറയുന്നു
’ഒരു മന്ത്രിയാകണമെങ്കിൽ എസ്.എസ്.എൽ.സി പോലും പാസാകണമെന്ന് നിയമമില്ലാത്ത രാജ്യത്ത് സിനിമാക്കാരെ എന്തിനാണ് നമ്മൾ തടയുന്നത്. സിനിമാക്കാരെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരാണ്. 1984ൽ എനിക്ക് പത്മശ്രീ ലഭിക്കേണ്ടതായിരുന്നു. അതിനുള്ള എല്ലാ അവസരവും അന്ന് ഒത്തുവന്നിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ ഈ തലമുറയിൽ ആദ്യം പത്മശ്രീ ലഭിക്കേണ്ടത് എനിക്കായിരുന്നു. 2007ലാണ് എനിക്കു കിട്ടിയത്. ഏതാണ്ട് അതേ കാലത്ത് തിരുവനന്തപുരം പാർലമെന്റിലോ, മറ്റേതെങ്കിലും മണ്ഡലത്തിലോ മത്സരിക്കേണ്ടയാളാണ് ഞാൻ. അന്നെനിക്ക് പോകാമായിരുന്നു. പക്ഷേ സ്വസ്ഥമായ മനസോടെ ഇരിക്കാനാണ് എനിക്കിഷ്ടം’ ബാലചന്ദ്ര മേനോൻ കൂട്ടി ചേർത്തു.