UPDATES

സിനിമാ വാര്‍ത്തകള്‍

എനിക്കതൊരു ഭീകര അനുഭവമായിരുന്നു, പക്ഷേ ദിലീപ് അതുകേട്ട് ചിരിച്ചു; ബാലചന്ദ്രമേനോന്‍ പറയുന്നു

ആ വെല്ലുവിളി നേരിടാനുള്ള ദൃഢനിശ്ചയം ദിലീപിന്റെ മുഖത്ത് ഞാന്‍ കണ്ടു

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് നിരപരാധിത്വം തെളിയിച്ച് തിരിച്ചവരട്ടെയെന്ന ആശംസയുമായി ബാലചന്ദ്രന്‍. ദിലീപിനെ യാദൃശ്ചികമായി കണ്ടുമുട്ടിയ അനുഭവം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വിവരിക്കുമ്പോഴാണ് ബാലചന്ദ്ര മേനോന്‍ ദിലീപിന് ആശംസകള്‍ അര്‍പ്പിക്കുന്നതും. ഇപ്പോഴത്തെ പരീക്ഷണങ്ങളെല്ലാം അതിജീവിച്ച് ദിലീപ് പ്രേക്ഷകരുടെ കൂടുതല്‍ ഇഷ്ടം നേടിക്കൊണ്ട് തിരിച്ചുവരട്ടെ എന്നാണ് മേനോന്‍ പറഞ്ഞു നിര്‍ത്തുന്നത്.

ഞാന്‍ ദിലീപിനെ കണ്ടുമുട്ടി.
അതും തികച്ചും ആകസ്മികമായിട്ട് …

ലാല്‍ മീഡിയായില്‍ ‘എന്നാലും ശരത് ‘ എന്ന എന്റെ ചിത്രത്തിന്റെ അന്നത്തെ ഡബ്ബിങ് തീര്‍ത്തു പോവുകയായിരുന്നു ഞാന്‍ . ദിലീപാകട്ടെ തന്റെ വിഷു ചിത്രമായ ‘:കമ്മാര സംഭവത്തിനു’ വന്നതും.

ജയില്‍ വാസം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്. ഏതാണ്ട് അരമണിക്കൂറോളം നിന്നനില്‍പ്പില്‍ ഞങ്ങള്‍ ആ സംഗമം ആഘോഷിച്ചു. വിഷയങ്ങള്‍ ഓരോന്നായി മാറി മാറി വന്നു. ദിലീപിന്റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാന്‍ കണ്ടു. പ്രതിസന്ധികളില്‍ തളരാത്ത ഒരു മനസ്സുണ്ടാവുകയെന്നത് അത്ര ചെറിയ കാര്യമല്ല(പരീക്ഷയില്‍ തോറ്റു പോയതിനു ഇന്നും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നത് കൂടി ഓര്‍ക്കുക).
ശാന്തമായ സ്വരത്തില്‍ ദിലീപ് എന്നോട് പറഞ്ഞു:

‘അവിടെ അകത്തുള്ളവര്‍ക്കു പുറത്തു സൗഹൃദം നടിക്കുന്ന പലരേക്കാളും എന്നോട് സ്‌നേഹമുണ്ടെന്നു ഞാന്‍ മനസ്സിലാക്കി….’

അത് കലാകാരന്റെ മാത്രം നേട്ടമാണ്. പ്രേക്ഷകമനസ്സില്‍ ‘ഇഷ്ടടം'(അങ്ങിനെ പേരുള്ള ഒരു ചിത്രത്തില്‍ മാത്രമേ ഞാന്‍ ദിലീപിനൊപ്പം അഭിനയിച്ചിട്ടുള്ളു. നവ്യാനായരുടെ അച്ഛനായിട്ടു. നവ്യയുടെ സിനിമയിലെ ആദ്യത്തെ അച്ഛനും ഞാനാണെന്ന് തോന്നുന്നു) നേടിയിട്ടുള്ള ദിലീപിന് ആ പിന്തുണ ഏറെ ഉണ്ടാവും. ഇനി തന്റെ മുന്‍പിലുള്ള ഏക വെല്ലുവിളി ആ നിരപരാധിത്വം തെളിയിക്കുക എന്നതാണ്. ആ ദൃഢ നിശ്ചയമാണ് ഞാന്‍ ദിലീപിന്റെ മുഖത്തു കണ്ടത്…

ഒരു കാര്യം കൂടി ഞാന്‍ ദിലീപിനോട് പങ്കു വെച്ചു. ‘എന്നാലും ശരത്തി’ ലെ ഒരു രംഗത്തു എന്നെയും ലാല്‍ ജോസിനെയും കൈയാമം വെച്ചുകൊണ്ട് പോകുന്ന ഒരു രംഗമുണ്ട്. അതിന്റെ ഷൂട്ടിംഗിനുള്ള ക്രമീകരണങ്ങള്‍ എല്ലാം കഴിഞ്ഞു. കോസ്റ്റിയുമര്‍ വന്നു കയ്യില്‍ വിലങ്ങിട്ടു പൂട്ടിയ നിമിഷം ഞാന്‍ ദിലീപുമായി ഷെയര്‍ ചെയ്തു . എനിക്കേറ്റവും ദുസ്സഹമായി തോന്നിയത് വീട്ടില്‍ നിന്ന് പോലീസ് ജീപ്പിലേക്കുള്ള വഴി മദ്ധ്യേ നാട്ടുകാര്‍ കൂട്ടം കൂടി നില്‍ക്കാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍സ് ഏര്‍പ്പാട് ചെയ്തിരുന്നു. വിലങ്ങണിഞ്ഞ ഞാന്‍ നടന്നു പോകുമ്പോള്‍ അവര്‍ എന്നെ നോക്കി ഒരു കുറ്റവാളി എന്ന നിലയില്‍ ആക്രോശിക്കുന്നത് അഭിനയമായിട്ടുകൂടി എനിക്ക് പൊള്ളുന്നതായി തോന്നി.

‘ആ നിമിഷമാണ് ഒരു പക്ഷെ ഞാന്‍ താങ്കളുടെ മനസ്സിന്റെ നിലയിലേക്ക് ഇറങ്ങിച്ചെന്നത്. അത് എനിക്ക് ഭീകരമായ ഒരു അനുഭവമായിരുന്നു….’

അത് കേട്ട് ദിലീപ് ചിരിച്ചു. ആ ചിരിയിലും ഒരു ദൃഢതയുണ്ടായിരുന്നു.

ദിലീപ് എന്ന കലാകാരനെ ഏവര്‍ക്കും ഇഷ്ടമാണ്. ആ ഇഷ്ടടം വീണ്ടും വീണ്ടും പകരാനായി ഇപ്പോഴത്തെ ഈ കടുത്ത പരീക്ഷണത്തെ അതിജീവിച്ചു ഉത്സുകനായി അദ്ദേഹം വരട്ടെ, പ്രേക്ഷക ലോകത്തിലേക്കു…

that’s ALL your honor !

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍