UPDATES

സിനിമ

കൊച്ചി മാത്രമല്ല സിനിമയും പഴയ സിനിമയല്ല; ബിഗ് ബി ഡയലോഗ് വിമര്‍ശനത്തില്‍ കമലിന് ഉണ്ണി ആറിന്റെ മറുപടി

കൊച്ചി പഴയ കൊച്ചിയല്ല എന്ന ഡയലോഗ് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു കമല്‍ പറഞ്ഞത്

ബിഗ് ബി എന്ന സിനിമയിലെ ‘ കൊച്ചി പഴയ കൊച്ചിയല്ല’ എന്ന ഡയലോഗ് തെറ്റായ സന്ദേശം ജനങ്ങള്‍ക്കു നല്‍കുമെന്നു പറഞ്ഞ സംവിധായകന്‍ കമലിനെതിരേ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍. കൊച്ചി മാത്രമല്ല, സിനിമയും പഴയ സിനിമയല്ലെന്നായിരുന്നു ബിഗ് ബിയുടെ സംഭാഷരചയിതവ് കൂടിയായ ഉണ്ണി പറഞ്ഞത്.

ഫോര്‍ട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച ഇസ്ലാമിക് ഹെറിറ്റേജ് സെന്ററിന്റെ ഉത്ഘാടന ചടങ്ങില്‍വച്ചായിരുന്നു കമല്‍ മമ്മൂട്ടി ചിത്രത്തിലെ സംഭാഷണത്തിനെ സംസാരിച്ചത്. ‘കൊച്ചി പഴയ കൊച്ചി തന്നെയാണ്. ഗ്രാമഫോണ്‍ എന്ന ചിത്രം മട്ടാഞ്ചേരിയില്‍ ചിത്രീകരിച്ചപ്പോള്‍ പലരും നിരുത്സാഹപ്പെടുത്തി. എന്നാല്‍ മട്ടാഞ്ചേരിക്കാര്‍ തന്നോട് പൂര്‍ണമായി സഹകരിച്ചു. കൊച്ചിയെ ക്വട്ടേഷന്‍കാരുടെ നാട് അല്ലാതെ ചിത്രീകരിച്ച ചുരുക്കം സിനിമകളിലൊന്നാണ് ഇതെന്നാണ് പിന്നീട് ചില സുഹൃത്തുക്കള്‍ ഗ്രാമഫോണിനെ കുറിച്ച് പറഞ്ഞത്.’ ഇങ്ങനെയായിരുന്നു കമലിന്റെ വാക്കുകള്‍.

ഈ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് കമലിനോടുള്ള ചോദ്യങ്ങളുമായി ഉണ്ണി എത്തിയത്. കൊച്ചി പഴയ കൊച്ചിയല്ല എന്ന സിനിമ ഡയലോഗ് എങ്ങനെയാണ് എന്തിനാണ് താങ്കളെ ചൊടിപ്പിക്കുന്നത് എന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. കൊച്ചിയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നുവെന്നോ? താങ്കള്‍ സിനിമയില്‍ സന്ദേശം വേണമെന്ന് കരുതുന്ന തലമുറയില്‍പ്പെട്ടയാളാണല്ലേ? എങ്കില്‍ ഒന്നുകൂടി പറയാം കമല്‍ സര്‍, കൊച്ചി മാത്രമല്ല, സിനിമയും പഴയ സിനിമയല്ല. ഒരുപാട് മാറി, മുന്നോട്ട് പോയി; ഉണ്ണി ആര്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

കൊച്ചി മാത്രമല്ല കാലവും പഴയ കാലമല്ലെന്ന് ഓര്‍മിപ്പിക്കുന്ന ഉണ്ണി, നമ്മുടെ രാജ്യവും പഴയ രാജ്യമല്ലെന്നും കമല്‍ എന്ന സംവിധായകന്‍ കമാലുദ്ദീന്‍ ആയി പെട്ടെന്ന് മാറിപ്പോയതിന്റെ ഭയപ്പെടുത്തുന്ന വൈരുദ്ധ്യത്തെ താങ്കള്‍ തിരിച്ചറിഞ്ഞു കാണുമല്ലോ എന്നും ചോദിക്കുന്നു. പഴയതെല്ലാം അതേപടി നിലനിര്‍ത്തണമെന്ന് വാദിക്കുന്നവരുടെ, മാറ്റങ്ങളെ അംഗീകരിക്കാന്‍ കഴിയാത്തവരുടെ ഭരണം. ബഹുസ്വരതയെ മനസിലാവാത്തവരുടെ ഭരണം. ഇസ്ലാമിക് ഹെറിറ്റേജിന്റെ ബഹുസ്വരതയെക്കുറിച്ചുള്ള ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടാണ് താങ്കള്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത് എന്നതും വിചിത്രമാണ്; ഉണ്ണി ആര്‍ പറയുന്നു.

ആ ഡയലോഗ് സിനിമയില്‍ നിന്നും പുറപ്പെട്ട് എവിടെയൊക്കെ എത്തിപ്പെട്ടെന്ന് താങ്കള്‍ക്ക് മനസിലായിട്ടുണ്ടോ? മാറ്റങ്ങളെക്കുറിച്ച് സൂചിപ്പിക്കാന്‍, പോസ്റ്റുകളായും ക്യാംപെയ്ന്‍ ക്യാപ്ഷനുകളായും സംസാരങ്ങളിലെ രസങ്ങളായുമൊക്കെ തലമുറഭേദമോ ലിംഗഭേദമോ കൂടാതെ ആളുകള്‍ ഏറ്റെടുത്ത ഒരു വാചകമാണത്. അതും പുരോഗമാനാത്മകമായിത്തന്നെ. അത് സിനിമയിലെ ഒരു ഗുണപാഠ സന്ദേശ വാക്യമായി ഒതുങ്ങിയില്ല എന്നതു തന്നെയാണ് അതിന്റെ വിജയവും. കൊച്ചിയെക്കുറിച്ച് ഓര്‍മിച്ച് പറയാന്‍ താങ്കള്‍ക്കു പോലും മറ്റൊരു വാചകം കിട്ടിയില്ലല്ലോ എന്നതാണ് എന്റെ അതിശയം; ഉണ്ണിയുടെ വാക്കുകള്‍.

കൊച്ചിക്ക് പല മുഖങ്ങളുണ്ടെന്നും അത് ഗ്രാമഫോണ്‍ സംഗീതം മാത്രമല്ലെന്നും ഉണ്ണി കമലിന്റെ വാക്കുകളെ പരോക്ഷമായി എതിര്‍ത്തുകൊണ്ട് പറയുന്നു. ഒരു മുഖമേ കൊച്ചിക്കുള്ളൂ എന്ന് വാശിപിടിച്ചാല്‍ നമ്മളൊക്കെ ആഗ്രഹിക്കുന്ന ബഹുസ്വരത ഇല്ലാതാവും. മലയാള സിനിമയില്‍ സമൂഹ്യ വിരുദ്ധവും അരാഷ്ട്രീയവുമായ ഡയലോഗുകള്‍ ഉണ്ട് എന്ന് പറയുകയായിരുന്നു താങ്കളുടെ ഉദ്ദേശമെങ്കില്‍ അത് പറയണമായിരുന്നു. പക്ഷേ, അതിനുവേണ്ടി താങ്കള്‍ തെരഞ്ഞെടുത്ത ഡയലോഗ് മാറിപ്പോയെന്ന് സ്‌നേഹപൂര്‍വം വിമര്‍ശിക്കട്ടെയെന്നും കുറിപ്പ് പൂര്‍ത്തിയാക്കി കൊണ്ട് ഉണ്ണി ആര്‍ കമലിനെ ഓര്‍മ്മിപ്പിക്കുന്നു. ‘ ആ ഡയലോഗ് എഴുതിയ ഉണ്ണി ആര്‍ എന്ന് സ്വയം സംബോധന ചെയ്താണ് ഉണ്ണി ഈ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍