കുമാരനാശാന്‍ ദ ഫസ്റ്റ് മോഡേണ്‍ പൊളിറ്റീഷ്യന്‍ ഓഫ് കേരള എന്ന ടാഗ്ലൈനോടു കൂടിയാണ് ചിത്രമൊരുങ്ങുന്നത്
മഹാകവി കുമാരനാശാന്റെ ജീവിത കഥ വെള്ളിത്തിരയിലേക്ക്. സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി കുമാരനാണ് ‘കവി’ എന്ന പേരിൽ ചിത്രമൊരുക്കുന്നത്. പ്രമുഖ സംഗീതസംവിധായകന്‍ ശ്രീവത്സന്‍ ജെ മേനോനാണ് കുമാരനാശാനായി എത്തുന്നത്. പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ കൂടിയായ അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ലാപ്ടോപ്, ലണ്ടന്‍ ബ്രിഡ്ജ്, സോപാനം, ഒറ്റാല്‍, ലോഹം, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങളിലെ സംഗീതത്തിലൂടെ ശ്രദ്ധേയനുമാണ് അദ്ദേഹം.
കുമാരനാശാന്‍ ‘ദ ഫസ്റ്റ് മോഡേണ്‍ പൊളിറ്റീഷ്യന്‍ ഓഫ് കേരള എന്ന ടാഗ്ലൈനോടു കൂടിയാണ് ചിത്രമൊരുങ്ങുന്നത്.’ വെള്ളിയാഴ്ച്ച കൊച്ചി പെരുമ്പളം കായലില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. എന്‍.എസ് മാധവനാണ് സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്.
പഴയ കേരളം റീക്രിയേറ്റ് ചെയ്യുകയെന്നതാണ് ചിത്രം നേരിടാന്‍ പോകുന്ന ഏറ്രവും വലിയ വെല്ലുവിളിയെന്ന് സംവിധായകൻ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആശാനെപ്പോലെ ആധുനിക മലയാളിയെ സ്വാധീനിച്ച മറ്റൊരു സാഹിത്യകാരനുണ്ടോ എന്നു സംശയമാണെന്നും. ജീവിതത്തില്‍ എറെ സംഘര്‍ഷങ്ങളുമായി മല്ലിട്ട ആശാനെ ഇന്നു പലരും ഓര്‍ക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പോലും സംശയമാണെന്നും. കെ.പി കുമാരന്‍ പറയുന്നു.
കൂടാതെ അദ്ദേഹത്തിന്റെ കവിതയും ജീവിതവും മലയാള സിനിമ പോലും വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ല. കുമാരനാശാന്റെ ജീവിത സപര്യയിലേക്കുള്ള ഒരു കര്‍ട്ടന്‍ റൈസറായിരിക്കും ഈ ചിത്രമെന്നും അദ്ദേഹം കൂട്ടി ചേർത്തു.