മീ ടു ക്യംപെയ്ന്‍ ബോളിവുഡിന് ആത്മപരിശോധനയ്ക്കുള്ള അവസരമാണെന്നു ആമീര്‍ ഖാന്‍ പറയുന്നു
ഹോളിവുഡില്‍ തുടങ്ങിയ മീ ടു ക്യാമ്പയിൻ ഇന്ത്യയിലും ചൂട് പിടിക്കുന്നതിനിടെ ക്യാമ്പയിനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടനും നിര്‍മ്മാതാവുമായ ആമീര്‍ഖാനും ഭാര്യ കിരണ്‍ റാവുവും രംഗത്തെത്തി. സംഗീതജ്ഞന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതം പ്രമേയമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യുന്ന ‘മൊഗുള്‍’ ചിത്രത്തില്‍ നിന്ന് ഒഴിവാകുകയാണെന്ന് ഇരുവരും അറിയിച്ചു. സുഭാഷ് കപൂറിനെതിരെ നടി ഗീതിക ത്യാഗി ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ക്യാമ്പയിനിന് പിന്തുണയുമായി ഇരുവരും എത്തിയത്.
ട്വിറ്ററിലൂടെയാണ് ഇരുവരും മീ ടു ക്യാമ്പയിനിനോടുള്ള നിലപാട് അറിയിച്ചത്. ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയാവുന്നവരോടൊപ്പമാണെന്നും കുറ്റാരോപിതരുമായി ചേര്‍ന്ന് പ്രവൃത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആമിര്‍ഖാന്‍ വ്യക്തമാക്കുന്നത്. ആരേയും കുറ്റക്കാരനാണെന്ന് വിധിക്കുന്നില്ല; അതിന് ഞങ്ങള്‍ കോടതിയോ അന്വേഷണ ഉദ്യോഗസ്ഥരോ അല്ല,കുറ്റം തെളിയുന്നതുവരെ ഞങ്ങള്‍ മാറി നില്‍ക്കുകയാണെന്നും അമീര്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
രാജ്യമൊട്ടാകെ പടര്‍ന്ന് പന്തലിച്ചിരിക്കുന്ന മീ ടു ക്യാമ്പയിൻ ബോളിവുഡിന് ആത്മപരിശോധനയ്ക്കുള്ള അവസരമാണെന്നും സിനിമാ ലോകത്തെ സുരക്ഷിതവും സന്തോഷപ്രദവുമായ ഇടമാക്കി തീര്‍ക്കാന്‍ കലാകാരന്മാരെന്ന നിലയില്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ദമ്പതികള്‍ വ്യക്തമാക്കി.
ഇന്ത്യന്‍ സിനിമാ രംഗത്ത് മീ ടു ക്യാംപെയ്ന്‍ മാറ്റങ്ങള്‍ക്ക് വിധേയ മാകട്ടെ. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ അനുവദിക്കരുത്. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് സിനിമയില്‍ എന്തെങ്കിലും നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെങ്കില്‍ അത് സിനിമ മേഖലയില്‍ ഏറെ ഗുണം ചെയ്യുമെന്നും ആമീര്‍ പറയുന്നു. ടി സീരിയസിനൊപ്പം ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ആയിരുന്നു മൊഗുളിന്റെ സഹനിര്‍മ്മാതാവ്.
— Aamir Khan (@aamir_khan) October 10, 2018