അപേക്ഷ നല്‍കിയ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വം നല്‍കിയതായാണ് വാന്‍കുവര്‍ ഒബ്‌സര്‍വെറുടെ റിപ്പോര്‍ട്ട്
ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ സിനിമകളിലെ അതിദേശീയയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടക്കമുള്ള ബിജെപി നേതൃത്വവുമായുള്ള അടുത്ത ബന്ധവും വാർത്തകളിൽ ഇടം നേടിയിട്ട് കുറച്ച് കാലങ്ങളായി.ഇപ്പോഴിതാ ലോക്‌സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ താരത്തിന്റെ പൗരത്വം വീണ്ടും ചർച്ചയാവുകയാണ്.
സിനിമകളിലും പൊതുവേദികളിലും എല്ലാം ഇന്ത്യന്‍ ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വമില്ലെന്നും താരം കനേഡിയന്‍ പൗരനാണെന്നുമാണ് ആരോപണങ്ങൾ ഉയരുന്നത്. കഴിഞ്ഞ ദിവസം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിൽ അക്ഷയ് കുമാറിന്റെ ഭാര്യയും ബോളിവുഡ് താരവുമായി ട്വിങ്കിള്‍ ഖന്ന വോട്ട് ചെയ്യാനെത്തിയിരുന്നു. എന്നാല്‍ അക്ഷയ് കുമാര്‍ വോട്ട് ചെയ്യാൻ എത്തിയിരുന്നില്ല, ഈ സാഹചര്യത്തിലാണ് താരത്തിന്റെ പൗരത്വം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുന്നത്.
അപേക്ഷ നല്‍കിയ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വം നല്‍കിയതായാണ് വാന്‍കുവര്‍ ഒബ്‌സര്‍വെറുടെ റിപ്പോര്‍ട്ട്. ഒരു വര്‍ഷം കാനഡ 250000 പേര്‍ക്കാണ് പൗരത്വം നല്‍കുക. എന്നാല്‍ അപ്പോഴും പൗരത്വം ലഭിക്കാത്തവരെ ലോസ്റ്റ് കനേഡിയന്‍സ് എന്നാണ് പറയാറ്. വര്‍ഷങ്ങളായി ഇങ്ങനെ പൗരത്വ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ ഒരുപാടാണ്. അ്‌പ്പോഴാണ് അക്ഷയ് കുമാറിനെ പോലുള്ളവര്‍ക്ക് അപേക്ഷിച്ചതിന് തൊട്ടു പിന്നാലെ തന്നെ പൗരത്വം ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
താൻ എന്ത്കൊണ്ട് വോട്ട് ചെയ്തില്ലെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തെ അക്ഷയ് കുമാര്‍ അവഗണിച്ചതും ഈ സാഹചര്യത്തിൽ ചേർത്ത് വായിക്കപ്പെടുകയാണ്. ‘പോട്ടെ മോനേ’ എന്ന് പറഞ്ഞാണ് അദ്ദേഹം ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നത്.
പോയ വർഷം ‘ടോയ്‌ലറ്റ്; ഏക് പ്രേം കഥ’ എന്ന ചിത്രത്തിന്റെ പ്രെമോഷൻ പരിപാടിക്കിടെ ഇതേ ചോദ്യം അക്ഷയ് കുമാറിനെതിരെ ഉയര്‍ന്നിരുന്നു. അന്ന് താരം നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു.”കനേഡിയന്‍ കാര്യത്തെ കുറിച്ചാണെങ്കില്‍, എന്റേത് ഹോണററി പൗരത്വമാണ്. എനിക്ക് ലഭിച്ച ബഹുമതിയാണത്. ആളുകള്‍ അഭിമാനിക്കേണ്ട കാര്യമാണത്. എനിക്ക് ബഹുമതിയായി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. പക്ഷെ ഞാനൊരു ഡോക്ടറല്ല.”
പൗരത്വത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായ സാഹചര്യത്തിൽ താരം വ്യക്തമായ മറുപടി നൽകണമെന്നാണ് ഒരു വിഭാഗം ആരാധകർ ആവശ്യപ്പെടുന്നത്. എന്നാൽ അക്ഷയ് കുമാർ ഈ വിഷയത്തിൽ പുതിയതായി ഒരു പ്രതികരണവും നൽകിയട്ടില്ല.