‘തിരക്കഥ എഴുതിക്കൊണ്ടിരുന്നപ്പോള്‍ മോഹൻലാലും ശ്രീദേവിയുമായിരുന്നു മനസ്സിലുണ്ടായിരുന്നത്’
ഇന്ത്യയുടെ ചൌവ്വാ ദൗത്യം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് മിഷൻ മംഗള്‍. അക്ഷയ് കുമാര്‍ ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഐഎസ്‍ആര്‍ഒയിലെ മുതിര്‍ന്ന ശാസ്‍ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതേസമയം ചിത്രത്തിലെ നായകനായി ആദ്യം മനസ്സില്‍ കണ്ടിരുന്നത് മോഹൻലാലിനെയാണെന്ന് സംവിധായകൻ ജഗൻ ശക്തി പറയുന്നു. ഓണ്‍ മനോരമയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജഗൻ ശക്തി ഇക്കാര്യം വെളിപ്പെടുത്തിയത്.
യുഎസ്‍എയടെ നാസയും ഇന്ത്യയുടെ ഐസ്‍ആര്‍ഒയും തമ്മില്‍ വ്യത്യാസമുണ്ട്. ഐഎസ്‍ആര്‍ഒയില്‍ സാധരക്കാരാണ് അസാധരണമായ കാര്യങ്ങള്‍ ചെയ്യുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഐഎസ്‍ആര്‍ഒയിലുള്ളത്. അതുകൊണ്ടാണ് ഞാൻ സിനിമയിലേക്ക് തെന്നിന്ത്യൻ താരങ്ങളെ കാസ്റ്റ് ചെയ്‍തത്. തിരക്കഥ എഴുതിക്കൊണ്ടിരുന്നപ്പോള്‍ മോഹൻലാലും ശ്രീദേവിയുമായിരുന്നു മനസ്സിലുണ്ടായിരുന്നത്. പക്ഷേ പിന്നീട് അത് അക്ഷയ് കുമാറിലേക്കും വിദ്യാ ബാലനിലേക്കും മാറി. തെന്നിന്ത്യയിലും ഹിന്ദിയിലും പ്രശസ്‍തയായ നടി എന്ന നിലയിലായിരുന്നു തപ്‍സിയെ കാസ്റ്റ് ചെയ്‍തിരുന്നത്. മഞ്ജു വാര്യരെ കാസ്റ്റ് ചെയ്യാൻ വിചാരിച്ചതും നടന്നില്ല. അത് പിന്നീട് നിത്യാ മേനോനിലേക്ക് എത്തുകയായിരുന്നു. വിദ്യാ ബാലന്റെ കഥാപാത്രം എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ്- ജഗൻ ശക്തി പറയുന്നു.
ഇന്ത്യയുടെ ചൊവ്വ ദൗത്യം പ്രമേയമാക്കി ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിഷന്‍ മംഗള്‍. അക്ഷയ്കുമാറും വിദ്യ ബാലനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐ എസ് ആര്‍ ഒയിലെ രാകേഷ് ധവാന്‍ എന്ന ശാസ്ത്രജ്ഞനായി അക്ഷയ് കുമാറും. താര ഷിന്‍ഡേ എന്ന സഹപ്രവര്‍ത്തകയായി വിദ്യാബാലനും എത്തുന്നു. കൂടാതെ താപ്‍സി, സൊനാക്ഷി സിന്ഹ, നിത്യ മേനോന്‍, കൃതി കുല്‍ഹാരി, ശര്‍മന്‍ ജോഷി തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.