‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ എന്ന് ഫേസ്ബുക്ക് പേജിലാണ് സിദ്ധിഖി തന്റെ ബോംബെയെക്കുറിച്ച് കുറിപ്പെഴുതിയത്
സാധാരണക്കാരനില്‍ നിന്ന് തന്നെ സൂപ്പര്‍ താരമാക്കിയ ബോംബെ ജീവിതത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖി.
ബോംബെ തനിക്ക് വേഗം കൂടിയ നഗരമായിരുന്നുവെന്ന് താരം ഓര്‍മിക്കുന്നു. ആ വേഗത്തിനൊപ്പം ചേരാന്‍ സമയമെടുത്തു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതിനാല്‍ കടം വാങ്ങിയാണ് ജീവിച്ചിരുന്നത്. രണ്ട് ദിവസം കഴിഞ്ഞ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടുകാരുടെയടുത്ത് നിന്ന് കടം വാങ്ങുമെന്നുമെന്നും പിന്നീട് മറ്റൊരാളുടെ കയ്യില്‍ നിന്ന് വാങ്ങി ആ തുക തിരിച്ചു നല്‍കുമായിരുന്നുവെന്നും താരം ഓര്‍മിക്കുന്നു.
ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ ജനിച്ച സിദ്ധിഖി കോളേജ് കാലഘട്ടം കഴിഞ്ഞാണ് അഭിനയത്തോട് താത്പര്യം തോന്നി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരുന്നത്. പിന്നീട് അവിടെ നിന്ന് ബോംബെയിലെത്തി. സാധാരണക്കാരനില്‍ നിന്ന് തന്നെ സൂപ്പര്‍ താരമാക്കിയ നഗരത്തെ കുറിച്ചുള്ള മറക്കാനാകാത്ത ഓർമ്മകൾ പങ്കുവെക്കുകയാണ് താരം
‘ചില ജോലികള്‍ ചെയ്തു. വാച്ച്മാനായി ചില സമയത്ത് മല്ലി കച്ചവടക്കാരനായി, ചിലപ്പോള്‍ ആക്ടിങ്ങ് വര്‍ക്ക്‌ഷോപ്പുകള്‍ വരെ നടത്തി, നൂറോളം ഓഡിഷനുകളില്‍ പങ്കെടുത്തു. എത്ര ചെറുതാണെങ്കിലും കിട്ടിയ എല്ലാ വേഷങ്ങളും ചെയ്തു, 10 വര്‍ഷമായിരുന്നു ഒരു ബ്രേക്ക് ത്രൂ ലഭിക്കാന്‍ വേണ്ടി വന്നത്. അത് എളുപ്പമായിരുന്നില്ല, ആ അദ്ധ്വാനം ഒട്ടും ഭംഗിയുള്ളതുമായിരുന്നില്ല, അത് അദ്ധ്വാനം മാത്രമായിരുന്നു.’– നവാസുദ്ദീന്‍ സിദ്ധിഖി കുറിച്ചു
സിദ്ധിഖി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ഫോട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥം ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ എന്ന് ഫേസ്ബുക്ക് പേജിലാണ് സിദ്ധിഖി തന്റെ ബോംബെയെക്കുറിച്ച് കുറിപ്പെഴുതിയത്.
ദി ലഞ്ച് ബോക്‌സ്’, ‘സെന്‍സ് ഓഫ് എന്‍ എന്‍ഡിംഗ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോട്ടോഗ്രാഫ്. മുംബൈ ഗെയിറ്റ് വേ ഓഫ് ഇന്ത്യക്ക് മുന്നില്‍ ഫോട്ടോഗ്രഫറായി ജോലി ചെയ്യുന്ന വ്യക്തിയും പതിവായി ആ വഴി യാത്ര ചെയ്യുന്ന യുവതിയും തമ്മിലുള്ള പ്രണയാണ് ചിത്രം പറയുന്നത്.