മധുരൈ ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് കേസ് കൊടുത്തത്
ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികൾ നല്‍കിയ കേസില്‍ താരത്തിന് വീണ്ടും നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ധനുഷ് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ദമ്പതികൾ കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് താരത്തിന് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മധുരൈ ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് കേസ് കൊടുത്തത്
കഴിഞ്ഞ വർഷം ഏപ്രിൽ 21 ന് ദമ്പതിൽ സമർപ്പിച്ച ഹർജി തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളിയിരുന്നു. തന്റെ ജനന സെർട്ടിഫിക്കറ്റും സ്കൂൾ ടി.സിയും ധനുഷ് കോടതിയിൽ ഹാജരാക്കിയിരുന്നു. ചെന്നൈ കോർപറേഷൻ നൽകിയ സെർട്ടിഫിക്കറ്റ് പ്രകാരം ധനുഷ് സംവിധായകൻ കസ്‌തൂരിരാജയുടെ മകനായി ചെന്നൈ എഗ്മോർ ആശുപത്രിയിലാണ് ജനിച്ചിരിക്കുന്നത്.
എന്നാൽ ധനുഷ് വ്യാജ രേഖകളാണ് കോടതിയിൽ ഹാജരാക്കിയതെന്നും ,ഇതേ പറ്റി മധുരൈ പൊലീസിന് താൻ നൽകിയ പരാതിയിൽ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും കതിരേശന്‍ തന്റെ പരാതിയിൽ പറയുന്നു.
കേസിൽ തിങ്കളാഴ്ച്ച വാദം കേട്ട ജസ്റ്റിസ് ചാമുണ്ഡേശ്വരി പ്രഭ ധനുഷിന് നോട്ടീസ് അയക്കാനും. മധുരൈ പോലീസിനോട് വിശദികരണം അറിയിക്കാനും ഉത്തരവിട്ടു. ഫെബ്രുവരി 13 ന് കോടതി ഈ വിഷയം വീണ്ടും പരിഗണിക്കും.
ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂള്‍ പഠന കാലയളവില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നുമാണ് ദമ്പതികൾ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത് . പിന്നീട് ഊര്‍ജ്ജിതമായി അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ധനുഷിന്റെ സിനിമകള്‍ കണ്ടതോടെയാണ് മകനെ തിരിച്ചറിഞ്ഞത്. ഇക്കാര്യം അറിയിക്കാന്‍ ചെന്നൈയിലെത്തി മകനെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ദമ്പതികൾ പറയുന്നു. ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാന്‍ ഫോട്ടോയും ഇവര്‍ ഹാജരാക്കിയിട്ടുണ്ടായിരുന്നു.