സാധാരണ സിനിമകളൊക്കെ റിലീസ് ചെയ്യുന്നത് വെള്ളിയാഴ്‌ചകളിലാണ്, സ്‌റ്റാലിൻ ശിവദാസ് വെള്ളി, ശനി കഴിഞ്ഞു നിൽക്കുമ്പോൾ ഇതുകൊണ്ടുവന്ന് ഞായറാഴ്ച റിലീസ് ചെയ്‌തു
ഒരിക്കല്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ട ചിത്രത്തെ തകര്‍ത്തത് അപ്രതീക്ഷിതമായി എത്തിയ സുരേഷ് ഗോപിയുടെ ചിത്രമായിരുന്നു എന്ന് നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍. 1999ല്‍ പുറത്തിറങ്ങിയ സ്റ്റാലിന്‍ ശിവദാസ് എന്ന ചിത്രത്തെ തകര്‍ത്തത് സുരേഷ് ഗോപി നായകനായി എത്തിയ പത്രമായിരുന്നെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ ദിനേശ് പണിക്കര്‍.
ആദ്യ രണ്ടു ദിനങ്ങളില്‍ ചിത്രം മികച്ച കളക്ഷന്‍ നേടിയിരുന്നതായും എന്നാല്‍ ‘പത്ര’ത്തിന്റെ റിലീസോടെ തന്റെ ചിത്രം പിന്നോട്ട് പോയെന്നും അദ്ദേഹം പറയുന്നു. കൗമുദി ടി.വി ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിനേശ് പണിക്കരുടെ വെളിപ്പെടുത്തല്‍. ‘സമയത്തിന്റെ ഒരു വലിയ ഘടകം സിനിമയില്‍ ഇമ്പോര്‍ട്ടെന്റ് ആണ്. അതിന് സ്റ്റാലിന്‍ ശിവദാസ് എന്ന ചിത്രം തന്നെ എടുക്കാം. എനിക്കു വേണ്ടി അതിന്റെ സംവിധായകന്‍ ടി.എസ് സുരേഷ് ബാബു ഏറ്റവും മിനിമം ബഡ്ജറ്റിലാണ് പടം തീര്‍ത്തു തന്നത്. അതിന് സുരേഷ് ബാബുവിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.
ഒരു മുപ്പതു ദിവസത്തിനു ശേഷം താഴയെ ആ ചിത്രം ഷൂട്ട് ചെയ്തിട്ടുള്ളു. ബ്രഹ്മാണ്ഡ പടമാണ്, ശരിക്കും പറഞ്ഞാല്‍ ജാഥയും ബഹളവും രാഷ്ട്രീയവും എല്ലാം വച്ചിട്ടുള്ള പടം. അത്രയും ലെവലില്‍ ആ പടം എടുക്കാന്‍ സാധിച്ചു.ഞാന്‍ തന്നെയാണ് അതിന്റെ ഡിസ്ട്രിബ്യൂട്ടര്‍. റിലീസ് ചെയ്ത് ഫസ്റ്റ് ഡേ കൊണ്ട് എനിക്ക് നല്ലൊരു എമൗണ്ട് വന്നു. സെക്കന്റ് ഡേ നല്ലൊരു എമൗണ്ട് വന്നു. ഈ രീതിയില്‍ സിനിമ പോയാല്‍ ഒരാഴ്ച കൊണ്ടു തന്നെ എനിക്ക് മുടക്കു മുതല്‍ കിട്ടണം. ഇതാണ് സിനിമയുടെ ഒരു കണക്കു കൂട്ടല്‍.
പക്ഷേ എവിടുന്നെങ്കിലും നമ്മുടെ സമയം മോശമാണെങ്കില്‍, ഒരു ചെറിയ അറ്റാക്ക് നമുക്കെതിരായി വന്നാല്‍ പടം അവിടെ താഴെ വീഴും. മൂന്നാമത്തെ ദിവസം സംഭവിച്ചത് അതാണ്. അന്ന് ഒരു പ്രതീക്ഷയുമില്ലാതെ പെട്ടി മാറ്റിവച്ച്, ഈ അടുത്തകാലത്തെങ്ങും റിലീസ് ചെയ്യില്ല എന്നു വിചാരിച്ചിരുന്ന പത്രം എന്ന സിനിമ ഒരു പ്രതീക്ഷയില്ലാതെ, സാധാരണ സിനിമകളൊക്കെ റിലീസ് ചെയ്യുന്നത് വെള്ളിയാഴ്ചകളിലാണ്, സ്റ്റാലിന്‍ ശിവദാസ് വെള്ളി, ശനി കഴിഞ്ഞു നില്‍ക്കുമ്പോള്‍ ഇതുകൊണ്ടുവന്ന് ഞായറാഴ്ച റിലീസ് ചെയ്തു.
എല്ലാവരും പത്രം കാണാന്‍ ഓടി. സ്റ്റാലിന്‍ ശിവദാസം ഒറ്റ ദിവസം കൊണ്ട് ഇരുന്നു പോയി. ആ കോംപറ്റീഷന്‍ എന്റെ സിനിമയെ തകര്‍ത്തുകളഞ്ഞു. ഇല്ലായിരുന്നുവെങ്കില്‍ എന്റെ മുടക്കുമുതല്‍ എനിക്കു തിരിച്ചു കിട്ടിയേനെ’- ദിനേശ് പണിക്കര്‍ കൂട്ടി പറഞ്ഞു.
.