ആ ഭാഷയിൽ ഒരു നായകനും സംസാരിക്കുകയുമില്ലെന്നും രഞ്ജിത്ത് പറയുന്നു.
മോഹൻലാൽ-രഞ്ജിത്ത്-ഐ.വി ശശി കൂട്ടുകെട്ടിൽ ബ്ലോക്ക്ബസ്റ്റാറായി മാറിയ ചിത്രമാണ് ദേവാസുരം. നൂറിലധികം ദിവസം പ്രദർശിപ്പിച്ച ചിത്രം വൻ ബോക്സോഫീസ് ഹിറ്റായിരുന്നു. ചിത്രം സംവിധാനം ചെയ്തത് ഐ വി ശശിയായിരുന്നു. രചന നിര്‍വ്വഹിച്ചത് രഞ്ജിത്തും. ദേവാസുരം സൃഷ്ട്ടിച്ച ട്രെന്റിന് പിന്നാലെ നായക കഥാപാത്രങ്ങളുടെ ദൈര്‍ഘ്യമുള്ള സംഭാഷണങ്ങള്‍ പിന്നീട് പല ചിത്രങ്ങളിലും ആവർത്തിച്ചു. എന്നാൽ ഇന്നായിരുന്നെങ്കിൽ നീലകണ്ഠനെപ്പോലെയൊരു കഥാപാത്രം ഉണ്ടാകില്ലെന്നും ആ ഭാഷയിൽ ഒരു നായകനും സംസാരിക്കുകയുമില്ലെന്നും രഞ്ജിത്ത് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ തുറന്നുപറച്ചില്‍.
‘സിനിമയിലെ നീലകണ്ഠന്റെ ഡയലോഗുകള്‍ക്കെല്ലാം വലിയ കയ്യടി കിട്ടിയിരുന്നു. പക്ഷേ ദേവാസുരം ഇപ്പോള്‍ കാണുമ്പോള്‍ അതിലെ ഡയലോഗുകള്‍ ‘ബുക്കിഷ്’ ആയി തോന്നുന്നുണ്ട്. കാരണം അത് ആളുകള്‍ സ്വാഭാവികമായി സംസാരിക്കുന്ന ഭാഷയല്ല. പക്ഷേ ആ കാലത്ത് സിനിമയിലെ കഥാപാത്രങ്ങള്‍ ആ ഭാഷ സംസാരിച്ചുകേള്‍ക്കാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ കാലം മാറി. നീലകണ്ഠനെപ്പോലൊരു കഥാപാത്രം ഇന്നില്ല. അയാള്‍ സംസാരിച്ച ഭാഷയില്‍ ഇന്നാരും സംസാരിക്കുന്നുമില്ല’- രഞ്ജിത്ത് പറയുന്നു
ആറാം തമ്പുരാൻ, ഉസ്താത് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും മോഹൻലാലിനായി രഞ്ജിത്ത് എഴുതി. പിന്നീട് അദ്ദേഹം ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തതും ഈ ദേവാസുരത്തിന്റെ തുടർച്ചയായിട്ടായിരുന്നു. നീലകണ്ഠനായും മകന്‍ കാര്‍ത്തികേയനായും മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തിയ ‘രാവണപ്രഭു’ ആയിരുന്നു ആ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ചിത്രം. ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു