UPDATES

സിനിമാ വാര്‍ത്തകള്‍

‘മലയാളത്തില്‍ മാത്രമല്ല സിനിമയില്‍ത്തന്നെ എന്നെ കാണുന്നില്ലെന്നാണ് പലരും പറയുന്നത്, ഭാഷനോക്കിയുള്ള തിരഞ്ഞെടുപ്പ് നടത്താറില്ല’; ദുൽഖുർ സൽമാൻ

‘വാപ്പച്ചിക്കൊപ്പം ഒരു ചിത്രം ഒരു പാട് പേര്‍ ചോദിക്കുന്നുണ്ട്. മുന്‍പ് നല്‍കിയ അതേ ഉത്തരം. അങ്ങനെയൊരു സിനിമ ഇപ്പോള്‍ ഇതുവരെ ചര്‍ച്ചയില്‍പോലും വന്നിട്ടില്ല’

566 ദിവസത്തെ ഇടവേളയ്ക്കുശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ തിരിച്ചെതുകയാണ്. വിഷ്‌ണു ഉണ്ണിക്കൃഷ്‌ണനും ബിബിൻ ജോർജും ചേർന്നൊരുക്കുന്ന തിരക്കഥയിൽ നവാഗതനായ ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടൻ പ്രണയ കഥ’യുമായിട്ടാണ് ദുൽഖുർ എത്തുന്നത്. മലയാളത്തില്‍ മാത്രമല്ല സിനിമയില്‍ത്തന്നെ എന്നെ കാണുന്നില്ലെന്നാണ് പലരും പറയുന്നതെന്നും. ഇഷ്ടം തോന്നുന്ന, സംതൃപ്തിനല്‍കുന്ന തിരക്കഥയ്ക്കൊപ്പം സഞ്ചരിക്കുകയെന്നതാണ് എന്റെ രീതിയെന്നും ദുൽഖുർ പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ദുൽഖുർ സൽമാൻ തന്റെ പുതിയ ചിത്രത്തെ കുറിച്ചും മലയാളത്തിലേക്ക് എത്താൻ ഉണ്ടായ ഇടവേളയെ കുറിച്ചും സംസാരിച്ചത്.

‘കഥയും തിരക്കഥയും അണിയറയറപ്രവര്‍ത്തകരും ശക്തമാണ് എന്ന തിരിച്ചറിവുതന്നെയാണ് എന്നെ ഈ സിനിമയുടെ ഭാഗമാകാന്‍ പ്രേരിപ്പിച്ചത്. ചെന്നൈയിലെ എന്റെ വീട്ടിലെത്തിയാണ് വിഷ്ണുവും ബിബിനും കഥപറഞ്ഞത്. ഓരോ കഥാപാത്രത്തിന്റെയും ശബ്ദത്തില്‍ തന്നെ അവരത് ഭംഗിയായി വിവരിക്കുകയായിരുന്നു. കോമഡിട്രാക്കിലാണെങ്കിലും പ്രണയവും വൈകാരികരംഗങ്ങളും പൊടിക്ക് ആക്ഷനുമെല്ലാമായി നല്ലൊരു എന്റര്‍ടെയ്നറിനുവേണ്ട ഘടകങ്ങളെല്ലാം കഥയിലുണ്ടായിരുന്നു.

വരാപ്പുഴയിലായിരുന്നു സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം ചിത്രീകരിച്ചത്. 74 ദിവസം ചിത്രീകരണത്തിനായി ചെലവിട്ടു. സലിംചേട്ടനും സൗബിനും വിഷ്ണുവുമെല്ലാം ചേര്‍ന്ന് നിറഞ്ഞ ചിരിയോടെയാണ് ഷൂട്ടിങ് മുന്നോട്ടുപോയത്. ഷോട്ട് റെഡിയെന്ന് പറയുമ്പോഴും പറഞ്ഞുതുടങ്ങിയ ചിരിക്കഥയുടെ ക്ലൈമാക്സ് ഭംഗിയാക്കാനുള്ള തിരക്കിലാകും പലപ്പോഴും സലിംചേട്ടന്‍. ഏറെ ആസ്വദിച്ചും അതിലേറെ ആഹ്ലാദിച്ചും അഭിനയിച്ച സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ’ ദുൽഖുർ പറയുന്നു.

‘ഒരു മാസ് സിനിമയിലെ നായകനാകാന്‍ മാത്രം ഉയര്‍ന്നെന്ന് സ്വയം വിശ്വസിക്കുന്നില്ല. എന്റെ മനസ്സില്‍ ഞാനിന്നും സിനിമയിലെ ഒരു ന്യൂകമറാണ്. വാപ്പച്ചി ചെയ്യുന്ന മധുരരാജ പോലുള്ള മാസ് വേഷങ്ങള്‍ കണ്ട് കൈയടിക്കാനും ആര്‍പ്പുവിളിച്ച് ആവേശം കൊള്ളാനും എനിക്കിഷ്ടമാണ്. പക്ഷേ, എന്റെ മുഖം അത്തരം രംഗങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ എനിക്കെന്തോ ഇപ്പോഴും കഴിയുന്നില്ല.

വാപ്പച്ചിക്കൊപ്പം ഒരു ചിത്രം ഒരു പാട് പേര്‍ ചോദിക്കുന്നുണ്ട്. മുന്‍പ് നല്‍കിയ അതേ ഉത്തരം. അങ്ങനെയൊരു സിനിമ ഇപ്പോള്‍ ഇതുവരെ ചര്‍ച്ചയില്‍പോലും വന്നിട്ടില്ല’

മലയാളം വിട്ട് നമ്മള്‍ എവിടേക്ക് പോകാന്‍. മലയാളത്തില്‍ മാത്രമല്ല സിനിമയില്‍ത്തന്നെ എന്നെ കാണുന്നില്ലെന്നാണ് പലരും പറയുന്നത്. ഇഷ്ടം തോന്നുന്ന, സംതൃപ്തിനല്‍കുന്ന തിരക്കഥയ്ക്കൊപ്പം സഞ്ചരിക്കുകയെന്നതാണ് എന്റെ രീതി. അവിടെ ഭാഷനോക്കിയുള്ള തിരഞ്ഞെടുപ്പ് നടത്താറില്ല. അടുത്തകാലത്ത് ചെയ്ത രണ്ട് അന്യഭാഷാചിത്രങ്ങളും വലിയ കാന്‍വാസിലുള്ളതായിരുന്നു. അതിനുവേണ്ടി കൂടുതല്‍ ദിവസങ്ങള്‍ ചെലവിടേണ്ടിവന്നു. അതുകൊണ്ടുതന്നെയാണ് മലയാളത്തില്‍ സിനിമകള്‍ കുറഞ്ഞതും. ബോധപൂര്‍വം നമ്മുടെ ഭാഷയില്‍നിന്ന് മാറിനില്‍ക്കുന്നില്ല. ഇടവേളകള്‍ കുറയ്ക്കാന്‍ ശ്രമിക്കും. അടുത്ത മലയാളസിനിമയുടെ അനൗണ്‍സ്മെന്റ് വൈകാതെ ഉണ്ടാകും ദുൽഖുർ പറയുന്നു

‘വ്യക്തിപരമായി എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ചിത്രത്തിലെ ലല്ലു. തനി ലോക്കല്‍. നാടിനെ സ്നേഹിക്കുന്ന, നാട്ടുകാരോടെല്ലാം വലിയ ചങ്ങാത്തം സൂക്ഷിക്കുന്ന യുവാവ്. ഹാസ്യത്തിന്റെ പകിട്ടില്‍ ശക്തമായൊരു പ്രണയകഥയാണ് സിനിമ പറയുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് ഭംഗിയായി എഴുതിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്. കുടുംബസമേതം ഈ അവധിക്കാലത്ത് ചിരിച്ച് ആസ്വദിക്കാന്‍ വകനല്‍കുന്ന ഒരു യമണ്ടന്‍ വിരുന്നാകും ചിത്രം’- ദുൽഖുർ  കൂട്ടി ചേർത്തു

സംയുക്ത മേനോൻ ആണ് ഒരു യമണ്ടൻ പ്രണയ കഥയിൽ നായികയായി എത്തുന്നത്. ആന്റോ ജോസഫും സി.ആർ. സലീമും ചേർ ന്നാണ് നിർമ്മാണം.സലിംകുമാർ, സൗബിൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, രഞ്ജി പണിക്കർ, മധു, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, അശോകൻ, ബൈജു സന്തോഷ്, അരുൺ കുര്യൻ, ബിനു തൃക്കാക്കര, ലെന, രശ്‌മി ബോബൻ, വിജി രതീഷ്, മോളി കണ്ണമാലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം– പി. സുകുമാർ, സംഗീതം–നാദിർഷ, ഗാനരചന–ഹരിനാരായണൻ, സന്തോഷ് വർമ. ഏപ്രിൽ 25 ന് ആൻ മെഗാ മീഡിയ ചിത്രം തിയേറ്ററിൽ എത്തിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍