‘അഭിനയം പഠിപ്പിക്കുന്ന ആക്ടിങ് സ്റ്റുഡിയോസാണ് മുംബൈയിലെ ബാരി ജോണ്‍. നാലുമാസത്തോളം അവിടെ കഴിഞ്ഞു. സിനിമയെ പ്രണയിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഒത്തുചേരലായിരുന്നു അത്’
വിദേശത്തെ പഠനത്തിന് ശേഷം സിനിമയിലേക്ക് അരങ്ങേറ്റം കുറയ്ക്കുന്നതിന് മുന്നോടിയായി ദുല്‍ഖര്‍ മുംബൈയിലെ ചില അഭിനയ പഠനക്ലാസുകളില്‍ പങ്കെടുത്തിരുന്നു. അഭിനയ ക്ലാസ്സുകൾ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് ദുൽഖുർ സൽമാൻ.
‘അഭിനയം പഠിപ്പിക്കുന്ന ആക്ടിങ് സ്റ്റുഡിയോസാണ് മുംബൈയിലെ ബാരി ജോണ്‍. നാലുമാസത്തോളം അവിടെ കഴിഞ്ഞു. സിനിമയെ പ്രണയിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഒത്തുചേരലായിരുന്നു അത്’ ദുൽഖുർ പറയുന്നു. സ്റ്റാര്‍ ആൻഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിൽ ആണ് താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
‘ആള്‍ക്കൂട്ടത്തിന് മുന്നില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതായിരുന്നു അവിടെ നിന്നുണ്ടായ നേട്ടം. അതിന്റെ ഭാഗമായി മുംബൈയിലെ തെരുവുകളില്‍ ഞാന്‍ നാടകം കളിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും പ്രൊജക്ട് ചെയ്യണമായിരുന്നു. കഥാപാത്രങ്ങള്‍ക്കായുള്ള മുന്നൊരുക്കത്തിനാണ് ഏറ്റവും കൂടുതല്‍ സമയം ചെലവിട്ടത്. കഥാപാത്രങ്ങളെ കണ്ടെത്താന്‍ തെരുവില്‍ അലഞ്ഞു. പലരെയും കണ്ട് മണിക്കൂറുകളോളം സംസാരിച്ചും പെരുമാറ്റരീതികളും നോക്കിക്കണ്ടുമാണ് പഠനം മുന്നോട്ട് പോയത്. നമ്മുടെ ജീവിതരീതിയുമായി അടുത്ത് നില്‍ക്കാത്തവരുടെ മാനറിസങ്ങള്‍ കണ്ട് മനസ്സിലാക്കുക എന്നതാണ് ഉദ്ദേശം’- ദുൽഖർ പറഞ്ഞു
‘ഒരിക്കല്‍ തെരുവിലെ ഒരു ചെരുപ്പു കുത്തിയെയാണ് ഞാന്‍ എന്റെ കഥാപാത്രമായി തിരഞ്ഞെടുത്തത്. മൂന്ന് ദിവസം ഞാന്‍ അദ്ദേഹത്തോടൊപ്പം ചെലവിട്ടു. എന്തിനാണ് ഞാന്‍ എത്തിയതെന്ന് അയാള്‍ക്ക് ആദ്യം സംശയം ഉണ്ടായിരുന്നു.
ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കിയപ്പോള്‍ ഞങ്ങള്‍ കൂട്ടുകാരായി. എനിക്ക് ജോലിയുടെ രീതികള്‍ പഠിപ്പിച്ചു തന്നു. അയാളുടെ പെരുമാറ്റത്തിലെ കയറ്റിറക്കങ്ങള്‍ ഞാന്‍ പകര്‍ത്തിയെടുത്തു. മൂന്നാം നാള്‍ യാത്ര പറഞ്ഞു മടങ്ങുമ്പോള്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ജോലികിറ്റ് ആ മനുഷ്യന്‍ എനിക്കു തന്നു. ദുൽഖർ കൂട്ടിച്ചേർത്തു.