നമ്മുടെ നാട്ടില്‍ ചരിത്രം സൃഷ്ടിച്ച ആ മഹാനായ മനുഷ്യനുള്ള ആദരം എന്ന നിലയ്ക്കാണ് സിനിമ ചെയ്യുന്നതെന്ന് വി.കെ പ്രകാശ് പറയുന്നു.
മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയസൂര്യയാണ് ഇ.ശ്രീധരനായി വേഷമിടുന്നത്. അരുൺ നാരായൺ നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടു. ‘രാമസേതു’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം 30 വയസ്സുകാരനായ ഇ.ശ്രീധരനില്‍ തുടങ്ങി, കഥ കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന എണ്‍പത്തേഴുകാരനായ മെട്രോമാനിലേക്ക് നീളുന്നു.
ജനുവരിയില്‍ ചിത്രീകരണം തുടങ്ങി വിഷുവിന് ചിത്രം തിയറ്ററില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകള്‍ ആലോചിക്കുന്നത്. എസ്.സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നമ്മുടെ നാട്ടില്‍ ചരിത്രം സൃഷ്ടിച്ച ആ മഹാനായ മനുഷ്യനുള്ള ആദരം എന്ന നിലയ്ക്കാണ് സിനിമ ചെയ്യുന്നതെന്ന് വി.കെ പ്രകാശ് പറയുന്നു.
1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഇ. ശ്രീധരന്റെ ഔദ്യോഗിക ജീവിതമാണ് സിനിമയുടെ പ്രമേയമാകുന്നത്. സിനിമയില്‍ പ്രധാന വേഷം ചെയ്യുന്ന ജയസൂര്യ കഴിഞ്ഞയാഴ്ച പൊന്നാനിയിലെ വീട്ടിലെത്തി ഇ.ശ്രീധരനെ കണ്ടിരുന്നു.പാമ്പൻ പാലം നിർമാണത്തിൽ തുടങ്ങി കൊച്ചി കപ്പൽശാല, കൊങ്കൺ റെയ്‌ൽവെ, ഡൽഹി മെട്രൊ തുടങ്ങിയ നിർമാണ കാലങ്ങളെയും സിനിമ പ്രതിപാദിക്കുന്നുണ്ട്. രവി കെ. ചന്ദ്രൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
ഫുട്ബോൾ തരാം വി.പി. സത്യന്‍റെ ജീവചരിത്രം അടിസ്ഥാനമാക്കിയ ക്യാപ്റ്റനിൽ സത്യനായെത്തി ജയസൂര്യ മികച്ച അഭിനയം കാഴ്ചവച്ചിരുന്നു. അതോടൊപ്പം മഹാ നടൻ സത്യന്റെ ജീവിതവും വെള്ളിത്തിരയിൽ എത്തുബോൾ സത്യനാകുന്നതും ജയസൂര്യ തന്നെയാണ്. കൂടാതെ കമ്മ്യൂണിസ്റ്റ് നേതാവ് പി. കൃഷ്ണപിള്ളയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലും ജയസൂര്യ നായകനായി എത്തുമെന്നും റിപോർട്ടുകൾ ഉണ്ട്.