UPDATES

സിനിമാ വാര്‍ത്തകള്‍

സുഡാനിയില്‍ സാമുവലിന് ലഭിച്ചത് അഞ്ചുലക്ഷത്തില്‍ താഴെ; വെളിപ്പെടുത്തല്‍ അധിക്ഷേപം സഹിക്ക വയ്യാതെ

നിരവധി പേര്‍ സാമുവലിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് രംഗത്തു വന്ന സാഹചര്യത്തിലാണ് ലഭിച്ച പ്രതിഫലം അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്

സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മാതാക്കളായ സമീര്‍ താഹിറിനും ഷൈജു ഖാലിദിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സാമുവല്‍ അബിയോള റോബിന്‍സണ്‍ നേരത്തെ രംഗത്തു വന്നിരുന്നു. താന്‍ വംശീയമായ വിവേചനം നിര്‍മാതാക്കളില്‍ നിന്നും നേരിട്ടെന്നും ഒരു കറുത്തവര്‍ഗക്കാരനായതുകൊണ്ട് തനിക്ക് മറ്റുള്ളവരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് നല്‍കിയതെന്നും വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചെന്നുമാണ് നൈജീരിയ സ്വദേശിയായ സാമുവല്‍ നാട്ടില്‍ തിരികെ എത്തിയശേഷം തന്റെ ഫെയ്‌സബുക്കില്‍ കൂടി വെളിപ്പെടുത്തിയത്.

എന്നാല്‍ സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിരവധി മലയാളികള്‍ രംഗത്തു വന്നതിനെ തുടര്‍ന്ന് താന്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി സാമുവല്‍ മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കൂടി ഇട്ടു. ഇതിലും താന്‍ സിനിമയുടെ നിര്‍മാതാക്കളില്‍ നിന്നും വംശീയമായ വിവേചനം നേരിട്ടു എന്നും കേരളത്തിലെ ജനങ്ങളില്‍ നിന്ന് തനിക്ക് നല്ല അനുഭവങ്ങളാണ് ഉണ്ടായതെന്നും വംശീയ വിവേചനം അനുഭവിചിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ വിശദീകരണം വന്ന ശേഷവും തന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്തു കൊണ്ട് നിരവധി പേര്‍ വന്ന സാഹചര്യത്തില്‍ തനിക്ക് ലഭിച്ച പ്രതിഫലം ഉള്‍പ്പെടെ ഉള്ളവ വെളിപ്പെടുത്തിക്കൊണ്ടാണ് സാമുവല്‍ തന്റെ ഭാഗം വിശദീകരിക്കുന്നത്. ഡ്രോപ്പ് ബ്രോക്സില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലും പിന്നീടുള്ള ഫേസ്ബുക്ക് പോസ്റ്റിലും സാമുവല്‍ ഇക്കാര്യം വിശദീകരിക്കുന്നു.

തനിക്ക് അഞ്ചു ലക്ഷം രൂപയില്‍ താഴെയാണ് പ്രതിഫലം ലഭിച്ചത് എന്നാണ് സാമുവല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ വരുന്ന പുതുമുഖ താരങ്ങള്‍ക്ക് പോലും 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ പ്രതിഫലം ലഭിക്കുന്നുണ്ട് എന്നാണ് താന്‍ മനസിലാക്കുന്നത്. എന്നാല്‍ തനിക്ക് ലഭിച്ചത് അഞ്ചു ലക്ഷം രൂപയില്‍ താഴെയാണ്. സിനിമയുടെ വിജയത്തിന് അനുസരിച്ച് കൂടുതല്‍ പ്രതിഫലം നല്‍കാമെന്നായിരുന്നു നിര്‍മാതാക്കള്‍ പറഞ്ഞിരുന്നത്. താന്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികളിലും പങ്കെടുത്തു. എന്നാല്‍ നൈജീരിയില്‍ തിരികെ എത്തിയിട്ടും തനിക്ക് വാഗ്ദാനം ചെയ്തത് പോലെ പ്രതിഫലം നല്‍കിയില്ല. നിര്‍മാതാക്കളുമായി ബന്ധപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ മറുപടി ഒന്നും ലഭിച്ചുമില്ല. ഈ സാഹചര്യത്തിലാണ് താന്‍ ഇക്കാര്യം വിശദമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ തന്നെ അവഹേളിക്കുന്ന വിധത്തിലും, തന്റെ അവകാശവാദത്തെ ചോദ്യം ചെയ്തു കൊണ്ടും നിരവധി പേര്‍ രംഗത്തെത്തി. പ്രതിഫലം സംബന്ധിച്ച് നിരവധി മാധ്യമപ്രവര്‍ത്തകരും അന്വേഷിച്ചിരുന്നു. അതിനാലാണ് ഇപ്പോള്‍ ഇക്കാര്യം പറയാന്‍ നിര്‍ബന്ധിതനായത്, ഇത് തുറന്നു പറയുന്നതില്‍ തനിക്ക് നാണക്കേടുണ്ട്; എങ്കിലും സാഹചര്യങ്ങള്‍ അതിനു നിര്‍ബന്ധിച്ചതാണ്‌; സാമുവല്‍ പറയുന്നു.

കേരളത്തിലെ ജനങ്ങള്‍ തന്നോട് യാതൊരു വിവേചനവും കാണിച്ചിട്ടില്ലെന്നും ഇനിയും ഇവിടേക്ക് തിരികെ വരാനും മലയാള സിനിമയില്‍ അഭിനയിക്കാനും താത്പര്യമുണ്ടെന്നും സാമുവല്‍ പറയുന്നു. താന്‍ പുതുമുഖ നടന്‍ ആണെന്ന രീതിയിലുള്ള പ്രചരണവും നടക്കുന്നുണ്ടെന്നും എന്നാല്‍ അങ്ങനെയല്ല, നൈജീരിയയില്‍ ഇതിനകം തന്നെ സിനിമ മേഖലയില്‍ സജീവമായ ആളാണ് താനെന്നും സാമുവല്‍ പറയുന്നു. നിര്‍മാതാക്കള്‍ തങ്ങളുടെ വാഗ്ദാനം പാലിക്കുമെന്നാണ് താന്‍ കരുതുന്നത് എന്നും സാമുവല്‍ വീഡിയോയില്‍ പറയുന്നു.

 

blob:https://www.dropbox.com/3fe8f8ea-e990-466d-a9ea-1452329acd08

 

ഈ വിഷയത്തില്‍ സാമുവല്‍ ആദ്യം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ്‌

എല്ലാവരോടുമായി ഒരു പ്രത്യേക വിഷയം പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

കേരളത്തിലെ നിര്‍മാതാക്കളില്‍ നിന്നും എനിക്ക് വംശീയമായ വിവേചനംനേരിടേണ്ടി വന്നു. ഇതു ഞാന്‍ നേരത്തെ തുറന്നു പറയാന്‍ തയ്യാറാകാതെ സ്വയം നിയന്ത്രിക്കുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ ഇതേക്കുറിച്ച് പറയാന്‍ തയ്യാറാണ്.

നാളെ മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരനായ നടനും ഇതേ അവസ്ഥ സംഭവിക്കരുത് എന്ന ആഗ്രഹം കൊണ്ടാണ് ഇപ്പോള്‍ ഞാനിത് പറയന്നത്. കേരളത്തില്‍ വച്ച് എനിക്ക് നേരിടേണ്ടി വന്നത് വംശീയ വിവേചനമായിരുന്നു. അത് ആക്രമണം ഒന്നുമായിരുന്നില്ല. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് എനിക്ക് തന്നത്, എന്നെക്കാള്‍ അനുഭവപരിചയം കുറഞ്ഞ ഇന്ത്യന്‍ താരങ്ങളേക്കാള്‍ വളരെ കുറഞ്ഞ തുകയാണ്. എനിക്ക് സാധാരണ കിട്ടുന്ന വേതനത്തെക്കാള്‍ കുറവ്.

മറ്റു യുവതാരങ്ങളുമായി പ്രതിഫലത്തെക്കുറിച്ച് സംസാരിച്ചപ്പോഴാണ് എനിക്കിതിനെ കുറിച്ച് മനസിലായത്. എന്റെ തൊലിയുടെ നിറം കറുപ്പായതുകൊണ്ടും ദരിദ്രരായ ആഫ്രിക്കകാര്‍ക്ക് പണത്തിന്റെ വിലയറിയില്ല എന്ന പൊതുധാരണ കൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചതെന്നു ഞാന്‍ കരുതുന്നു. സംവിധായകനും രചയിതാവുമായ സക്കറിയ അദ്ദേഹത്തെക്കൊണ്ട് കഴിയുന്നതുപോലെ സഹായിച്ചിരുന്നു., അദ്ദേഹമായിരുന്നില്ല സിനിമയ്ക്കു വേണ്ടി പണം മുടക്കിയ ആള്‍, അതുകൊണ്ട് തന്നെ വളരെ കുറിച്ച് കാര്യമെ അദ്ദേഹത്തിന് ചെയ്യാന്‍ കഴിഞ്ഞുള്ളൂ. സക്കറിയ സ്‌നേഹമുള്ളവനും കഴിവുള്ള സംവിധായകനുമാണ്.

ചിത്രം വിജയിച്ചാല്‍ കൂടുതല്‍ പ്രതിഫം നല്‍കാമെന്നാണ് ചിത്രീകരണം നടക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ നല്‍കിയ വാഗ്ദാനം. പക്ഷേ ഒന്നും പാലിക്കപ്പെട്ടില്ല, ഇപ്പോള്‍ ഞാന്‍ തിരിച്ചു നൈജീരിയയില്‍ എത്തുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗും പ്രമോഷന്‍ പരിപാടികളുമായി കഴിഞ്ഞ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍, ഈ വര്‍ഷം ജനുവരി, മാര്‍ച്ച് എന്നിങ്ങനെ അഞ്ച് മാസം എന്നെ കേരളത്തില്‍ തന്നെ പിടിച്ചു നിര്‍ത്താനുള്ള ഗൂഡലക്ഷ്യത്തോടെയായിരുന്നു ആ വാഗ്ദാനങ്ങളെല്ലാം എന്നാണ് ഞാനിപ്പോള്‍ വിശ്വസിക്കുന്നത്. ചിത്രം ഇപ്പോള്‍ വലിയ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.

എനിക്ക് ആരാധകര്‍ തന്നെ സ്‌നേഹത്തിനും, ഉജ്ജ്വലമായ കേരള സംസ്‌കാരം അനുഭവിക്കാന്‍ നല്‍കിയ അവസരത്തിനും എല്ലാവരോടും നന്ദിയുണ്ട്. പക്ഷേ ഇതേക്കുറിച്ച് ഇനിയും മൗനം പാലിക്കാന്‍ എനിക്കാവില്ല. അടുത്ത തലമുറയിലെ കറുത്ത വര്‍ഗ്ഗക്കാരായ നടന്‍മാര്‍ക്കെങ്കിലും ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരാതിരിക്കാന്‍ ഇതിനെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്തം ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ എന്ന നിലയില്‍ എനിക്കുണ്ട്…. വംശീയവും ജാതീയവുമായ വിവേചനങ്ങള്‍ക്കെതിരെ അരുത് എന്നു തന്നെ നമ്മള്‍ പറയണം.

സാമുവല്‍ അബിയോള റോബിന്‍സണ്‍

ഈ പ്രസ്താവന പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് എല്ലാ അവകാശവും ഉണ്ടായിരിക്കുന്നതാണ്.

താന്‍ പറഞ്ഞതില്‍ വ്യക്തവരുത്തി സാമുവല്‍ ഇട്ട രണ്ടാമത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ മുന്‍ പ്രസ്താവനയ്‌ക്കെതിരേ ഫെയ്‌സ്ബുക്കിലൂടെ ധാരാളം നെഗറ്റീവ് കമന്റുകള്‍ എനിക്കു കിട്ടി.

മലയാളത്തിലെ പുതുമുഖങ്ങള്‍ക്ക് സാധാരണ കിട്ടുന്ന പ്രതിഫലത്തെക്കാള്‍ കുറഞ്ഞ വേതനമാണ് എനിക്ക് കിട്ടിയത്, അത് വാസ്തവമാണ്. നൈജീരിയയില്‍ ഞാന്‍ വാങ്ങിക്കുന്നതിനെക്കാള്‍ കുറഞ്ഞ പ്രതിഫലത്തില്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായത് ഇത് ചെറിയ ബഡ്ജറ്റില്‍ ചെയ്യുന്ന ഒരു സ്വതന്ത്ര സിനിമയാണെന്ന പരിഗണനയിലാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പലയിടത്തു നിന്നും ഞാന്‍ മനസിലാക്കിയത് സാമന്യം ഭേദപ്പെട്ട ബഡ്ജറ്റ് തന്നെയാണ് ഈ ചിത്രത്തിനുമെന്നാണ്. നൈജീരിയിലേക്ക് ഞാന്‍ തിരിച്ചു പോകുന്നതിനു മുമ്പായി എനിക്ക് കൂടുതല്‍ പണം നല്‍കും എന്ന വാഗ്ദാനം വിശ്വസിച്ച് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കായി ഞാന്‍ അകമഴിഞ്ഞ പിന്തുണ നല്‍കി. വെറും ഏഴുദിവസം കൊണ്ട് മുടക്കു മുതലിന്റെ രണ്ടിരട്ടിയാണ് ചിത്രം ബോക്‌സ് ഓഫിസില്‍ നിന്നും നേടിയത്.

കേരളത്തിലെ ജനങ്ങള്‍ വംശവെറിക്കാരാണെന്ന് ഞാന്‍ കരുതുന്നില്ല. അവിടുത്തെ പൊതുജനത്തില്‍ നിന്നും ഒരുതരത്തിലുമുള്ള വംശവിരോധവും എനിക്ക് നേരിടേണ്ടിയും വന്നിട്ടില്ല. കേരളം ഞാന്‍ ഏറെ ആസ്വദിച്ചു, അവിടുത്തെ സംസ്‌കാരം, ബിരിയാണി, അങ്ങനെയെല്ലാം…

ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതായിട്ടും മാന്യമായ പ്രതിഫലം എനിക്ക് തരാതിരുന്നതത് എന്നെ മാനസികമായി മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഒരു ബിഗ് ബഡ്ജറ്റ് സിനിമയ്‌ക്കെന്നപോലെ പ്രമോഷന്‍ പരിപാടികള്‍ക്കും മറ്റും പിന്തുണകൊടുത്തു ചിത്രത്തിന് വലിയ പ്രചാരം നേടിക്കൊടുത്ത എനിക്ക് ഒട്ടും അനുഭവപരിചയമില്ലാത്ത ഒരു പുതുമുഖതാരത്തേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് നല്‍കിയത്. ഇത്തരമൊരു സമീപനം വംശീയവിചേനം തന്നെയാണെന്ന് ഞാന്‍ കരുതുന്നു.

കേരളത്തെ ഞാന്‍ വളരെയധികം സ്‌നേഹിക്കുന്നു, എനിക്ക് തുടര്‍ന്നും തന്നുകൊണ്ടിരിക്കുന്ന പിന്തുണയേയും ഞാന്‍ അഭിനന്ദിക്കുന്നു.

കേരളത്തില്‍ ഞാന്‍ വംശീയവിവേചനത്തിന് ഇരയായി; സുഡാനിയുടെ നിര്‍മാതാക്കള്‍ക്കെതിരേ ഗുരുതര ആരോപണവുമായി സാമുവല്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍