UPDATES

സിനിമ

ദിലീപിന് വേണ്ടി കണ്ണീര്‍ ഒഴുക്കുന്നവര്‍ ഹോളിവുഡില്‍ നിന്നുള്ള ഈ സന്ദേശം കേള്‍ക്കുക

സിനിമ നിര്‍മ്മാതാവ് ഹാര്‍വെ വെയ്ന്‍സ്റ്റെയിനെ ചുറ്റിപ്പറ്റി ഉയരുന്നത് ഹോളിവുഡ് ഇതുവരെ കണ്ടിട്ടില്ലാത്ത ലൈംഗികാരോപണങ്ങള്‍

തങ്ങളുടെ അഭിനയജീവിതത്തെ കെട്ടിപ്പടുക്കുകയും ചലച്ചിത്രലോകത്തിന്റെ ചരിത്രത്തിന് രൂപം കൊടുക്കുന്ന ശക്തനായ നിര്‍മ്മാതാവുമായ ഒരു മനുഷ്യനെതിരെ നിരവധി പ്രമുഖ നായികമാര്‍ പരസ്യമായി രംഗത്തിറങ്ങുന്നുത് ഹോളിവുഡ് ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു വിസ്‌ഫോടനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. സിനിമ നിര്‍മ്മാതാവ് ഹാര്‍വെ വെയ്ന്‍സ്റ്റെയിനെ ചുറ്റിപ്പറ്റി ഉയരുന്ന ആരോപണങ്ങളും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ഒരു നടിയെ പീഡിപ്പിക്കുകയും ആ കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതുമായ സംഭവവും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നു.

നിരവധി ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളുടെയും സംവിധായകരുടെയും അഭിനേതാക്കളുടെയും പ്രശംസനീയ കലാജീവിതത്തിന്റെയും പിന്നിലെ ശക്തമായ സാന്നിധ്യമായ, ആദ്യം മിറാമാക്സ് എന്ന കമ്പനിയുടെയും പിന്നീട് വെയ്‌സ്റ്റെയ്ന്‍ എന്ന സ്വതന്ത്ര നിര്‍മ്മാണ കമ്പനിയുടെയും സ്ഥാപകനാണ് ഹാര്‍വെ വെയ്‌സ്റ്റെയ്ന്‍. ക്വിന്റന്‍ ടാരെന്റിനോയുടെ പള്‍പ് ഫിക്ഷന്‍, ഷേക്‌സ്പിയര്‍ ഇന്‍ ലൗവ് മുതല്‍ ഗുഡ് വില്‍ ഹണ്ടിംഗ് വരെ ഹോളിവുഡില്‍ നിന്നുള്ള ചിത്രങ്ങളില്‍ ഏത് തിരഞ്ഞെടുത്താലും അതിന്റെയൊക്കെ പിന്നില്‍ വെയ്ന്‍സ്റ്റെയ്‌ന്റെ സാന്നിധ്യം കാണാന്‍ സാധിക്കും. അഞ്ജലീന ജോളി മുതല്‍ ഗ്വെയ്‌നെത്ത് പാല്‍ത്രോവ് മുതലുള്ള നിരവധി അഭിനേതാക്കളുടെ തൊഴില്‍ വിജയത്തിന് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

എന്നാല്‍, എങ്ങനെയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹാര്‍വെ നടിമാരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതെന്നും അവരുടെ അഭിനയജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനുള്ള പ്രതിഫലമായി ലൈംഗിക പാരിതോഷികങ്ങള്‍ ആവശ്യപ്പെട്ടിരുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തിയതോടെ കാര്യങ്ങളാകെ മാറിമറിഞ്ഞു. വെറുമൊരു സിനിമ നിര്‍മ്മാതാവ് മാത്രമല്ല വെയ്ന്‍സ്റ്റെയ്ന്‍. ന്യൂയോര്‍ക്ക് നഗരത്തിലെയും ഹോളിവുഡിലെ സാംസ്‌കാരിക, വാണിജ്യ ജീവിതത്തിലെ പ്രധാന ശക്തിയും രാഷ്ട്രീയ താരവുമാണ് അദ്ദേഹം. റോജര്‍ എയ്‌ലെസ്, ബില്ലല്‍ ഒ’റെയ്‌ലി, ഹില്‍ കോസ്ബി തുടങ്ങിയ വിനോദവ്യവസായത്തിലെ ചക്രവര്‍ത്തിമാരായ നിരവധി പേര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഹാര്‍വെയ്‌ക്കെതിരായുള്ളത്. ലൈംഗീക പീഢനം അല്ലെങ്കില്‍ അപമര്യാദയോടെയുള്ള പെരുമാറ്റം തുടങ്ങിയവയായിരുന്നു സുപ്രസിദ്ധിയില്‍ കുപ്രസിദ്ധിയിലേക്കുള്ള ഇവരുടെയൊക്കെ യാത്രയ്ക്ക് ആധാരമായത്.

അദ്ദേഹം സ്ഥാപിച്ച കമ്പനി ഹാര്‍വെയെ പുറത്താക്കി. ഹാര്‍വെയെ വിട്ടുപോവുകയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രഖ്യാപിച്ചു. പല പ്രസിദ്ധ നടിമാരും ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നു. ഈ അഭിനവ ചക്രവര്‍ത്തികെതിരെ മുന്‍ പ്രസിഡന്റ് ബാരക് ഒബാമയും മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ വേട്ടക്കാരനൊപ്പമല്ല, മറിച്ച് ഇരയ്‌ക്കൊപ്പമാണ് ഞങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആരോപണങ്ങള്‍ ഗ്വെയ്‌നത്ത് പാല്‍ത്രോവിന് 22 വയസുള്ളപ്പോള്‍, ഒരു നടിയില്‍ നിന്നും താരമായി കയറ്റം കിട്ടുന്ന തരത്തിലുള്ള ഒരു വേഷം അവര്‍ക്ക് ലഭിച്ചു: ജെയ്ന്‍ ഓസ്റ്റിന്റെ ‘എമ്മ’ എന്ന ചിത്രത്തിലേക്ക് നിര്‍മ്മാതാവ് ഹാര്‍വെ വെയ്ന്‍സ്‌റ്റെന്‍ അവരെ തിരഞ്ഞെടുത്തു. ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ്, ചിത്രവുമായി ബന്ധപ്പെട്ട ഒരു യോഗത്തിനായി പെനിന്‍സുല ബീവര്‍ലി ഹില്‍സ് ഹോട്ടലിലെ തന്റെ സൂട്ടിലേക്ക് ഹാര്‍വെ അവരെ വിളിച്ചുവരുത്തി. കൂടിക്കാഴ്ച സാധാരണനിലയിലാണ് ആരംഭിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കൂടിക്കാഴ്ച അവസാനിച്ച ഘട്ടത്തില്‍ അവരുടെ ദേഹത്ത് ഹാര്‍വെ സ്പര്‍ശിക്കുകയും ഒരു മസാജിനായി തന്റെ കിടക്കമുറിയിലേക്ക് പോകാന്‍ ക്ഷണിക്കുകയും ചെയ്തുതായി പാല്‍ത്രോവ് പറയുന്നു. ‘ഞാനൊരു’ കുട്ടിയായിരുന്നു. എന്നെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഞാന്‍ സ്തംഭിച്ചുപോയി, ‘എന്ന് ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. തന്റെ കരിയര്‍ ജ്വലിപ്പിക്കാനും പിന്നീട് അക്കാദമി അവാര്‍ഡ് നേടാനും സഹായിച്ച മനുഷ്യന്‍ തന്നെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരസ്യമായ വെളിപ്പെടുത്തലായിരുന്നു അത്. ഈ ലൈംഗിക കടന്നുകയറ്റത്തെ അവര്‍ ചെറുക്കുകയും അക്കാലത്ത് പാല്‍ത്രോവിന്റെ കാമുകനായിരുന്ന ബ്രാഡ് പിറ്റിനെ വിവരം അറിയിക്കുകയും ചെയ്തു. വെയ്ന്‍സ്റ്റെയ്‌നെ ബ്രാഡ് പിറ്റ് ചോദ്യം ചെയ്തു. തന്റെ ചെയ്തികളെ കുറിച്ച് മറ്റാരോടും പറയരുതെന്ന് നിര്‍മ്മാതാവ് നടിയ്ക്ക് മുന്നറിയിപ്പ് നല്‍കി. ‘ചിത്രത്തില്‍ നിന്നും എന്നെ പുറത്താക്കും എന്നാണ് ഞാന്‍ കരുതിയത്,’ എന്നവര്‍ പറയുന്നു.

‘പള്‍പ് ഫിക്ഷന്‍’ എന്ന ചിത്രത്തിലെ താരമായ റോസന്ന ആര്‍ക്വറ്റിന് ഈ നിര്‍മ്മാതാവിന്റെ പെരുമാറ്റത്തെ കുറിച്ച സമാനമായ വിവരണമാണ് നല്‍കാനുള്ളത്. ഫ്രാന്‍സിലെ പ്രമുഖ നടിയായ ജൂഡിത്ത് ഗോഡ്രെഷെയുടെ അനുഭവവും അത് തന്നെ. 1990കളില്‍ പുറത്തിറങ്ങിയ ‘പ്ലേയിംഗ് ബൈ ഹാര്‍ട്ട്,’ എന്ന ചിത്രത്തിന്റെ റിലീസ് സമയത്ത് തന്റെ ഹോട്ടല്‍ മുറിയിലേക്ക് കടന്നുകയറാന്‍ ഹാര്‍വെ ശ്രമിച്ചെന്നും എന്നാല്‍ താന്‍ ആവശ്യം തള്ളിക്കളയുകയായിരുന്നുവെന്നും ആഞ്ജലിന ജോളിയും പറയുന്നു. എന്നാല്‍ മിറമാക്‌സ് നിര്‍മ്മിച്ച ബ്രൈഡ് ആന്റ് പ്രിജുഡിസ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ഹാര്‍വെയോടൊപ്പം ഒരു പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത ബോളിവുഡ് നടി ഐശ്വര്യ റോയി ഇതുവരെ സംഭവവികാസങ്ങളോട് പ്രതികരിച്ചിട്ടില്ല.

‘അസ്വീകാര്യമായ ലൈംഗിക നീക്കങ്ങള്‍ നടത്തുന്നതിനെ കുറിച്ചും വെയ്ന്‍സ്റ്റെയ്‌ന്റെ ചിത്രങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും അനാവശ്യ സ്പര്‍ശനങ്ങള്‍ നടത്തുന്നതിനെ കുറിച്ചും തങ്ങള്‍ കാണുകയോ അല്ലെങ്കില്‍ അതിനെ കുറിച്ച് അറിയുകയോ ചെയ്തിട്ടുണ്ട്,’ എന്ന് വെയ്‌സ്റ്റെയ്നിന്റെ കമ്പനിയില്‍ നിലവിലുള്ളവരും പിരിഞ്ഞുപോയവരുമായ 16 ജീവനക്കാര്‍ മാസികയോട് പറഞ്ഞതായി ന്യൂയോര്‍ക്കര്‍ മാസിക റിപ്പോര്‍ട്ട് ചെയ്തു. ഇറ്റാലിയന്‍ നടി ആസിയ അര്‍ജെന്റോയെയും നടി ലൂസിയ സ്‌റ്റോളറെയും (ഇപ്പോള്‍ ലൂസിയ ഇവാന്‍സ്) മാസിക ഉദ്ധരിച്ചിട്ടുണ്ട്. 2004ല്‍ വെയ്ന്‍സ്‌റ്റെയ്ന്‍ തന്നെ സമീപിക്കുന്ന സമയത്ത് താന്‍ നടിയായി വളരാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ മാത്രമായിരുന്നു എന്ന് ലൂസിയ പറയുന്നു. നിര്‍മ്മാതാവ് തങ്ങളെ നിര്‍ബന്ധപൂര്‍വ്വം ലൈംഗിക വേഴ്ചയ്ക്ക് വിധേയരാക്കുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു. ‘വെയ്ന്‍സ്റ്റെയ്ന്‍ തന്നെ നിര്‍ബന്ധപൂര്‍വം വേഴ്ചയ്ക്ക് വിധേയയാക്കി’ എന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മൂന്നാമത്തെ സ്ത്രീ പറയുന്നത്.

തന്നെ കരിയര്‍ നശിക്കും എന്ന് കരുതിയാണ് ഇതുവരെ സംഭവം പുറത്തുപറയാതിരുന്നതെന്ന് അര്‍ജെന്റോ പറയുന്നു. ‘അതുകൊണ്ടാണ്, എന്റെ കാര്യത്തില്‍ ഇരുപത് വയസില്‍ സംഭവിച്ചത്, അവരില്‍ പലര്‍ക്കും 20 വയസായിരുന്നു, എന്റെ കഥ ഇതുവരെ പുറത്തുവരാതിരുന്നതെന്നും,’ അവര്‍ ന്യൂയോര്‍ക്കറിനോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍, ആഷ്‌ലി ജൂഡ് ഉള്‍പ്പെടെ എട്ട് സ്ത്രീകളാണ് വെയ്ന്‍സ്റ്റെയ്‌ന്റെ ലൈംഗീക പീഢനത്തിന്റെയും അപമര്യാദമായ പെരുമാറ്റങ്ങളുടെ കാര്യത്തില്‍ ആരോപണം ഉന്നയിക്കുന്നത്. നടി റോസ് മക്‌ഗോവന്‍ ഉള്‍പ്പെടെ എട്ടു സ്ത്രീകളുമായി വെയ്ന്‍സ്റ്റെയ്ന്‍ വ്യക്തിപരമായ ഒത്തുതീര്‍പ്പില്‍ എത്തിയതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
വെയന്‍സ്‌റ്റെയ്‌ന്റെ അനഭിലഷണീയ മുന്നേറ്റങ്ങളെ ചെറുത്തതിന്റെ പേരില്‍ തങ്ങള്‍ ചിത്രങ്ങളില്‍ നിന്നും പുറത്താക്കപ്പെടുകയോ കരാറില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും തടയപ്പെടുകയോ ചെയ്തതായി നടിമാരായ മിറ സൊര്‍വിനോയും റോസന്ന ആര്‍ക്വെറ്റും ആരോപിക്കുന്നു.

ഓരോ മണിക്കൂറിലും പുതിയ ആരോപണങ്ങള്‍ ഉയര്‍ന്ന് വരികയാണ്. കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ട് വരുന്നു. ഒരിക്കല്‍ തന്നെ ഒരു റസ്റ്റോറന്റിന്റെ മൂലയിലേക്കു കൊണ്ടുപോയശേഷം തന്നെ മുന്നില്‍ വച്ച് വെയ്ന്‍സ്‌റ്റെയ്ന്‍ സ്വയംഭോഗം ചെയ്തതായി നിലവില്‍ കെടിടിവി റിപ്പോര്‍ട്ടറും മുമ്പ് ഫോക്‌സ് ന്യൂസില്‍ ജോലി ചെയ്തിരുന്ന ആളുമായ ലൗറന്‍ സിവന്‍ പറയുന്നു. ഒരു വ്യാപാര കൂടിക്കാഴ്ചയ്ക്കായി ഹോട്ടലില്‍ എത്തിയപ്പോള്‍ തന്നോട് ഒരു ബാത്ത്ടബ്ബിലേക്ക് ഹാര്‍വെയ്ക്ക് ഒപ്പം ചാടാന്‍ അയാള്‍ ആവശ്യപ്പെട്ടതായി യുകെയില്‍ നിന്നുള്ള സ്വതന്ത്ര എഴുത്തുകാരിയായ ലിസ കാംബെല്‍ ഞായറാഴ്ച വെളിപ്പെടുത്തി. 1990കളില്‍, ഒരു വേഷത്തിന്റെ തിരക്കഥ വാങ്ങുന്നതിനായി ബ്രീവറി ഹില്‍സ് ഹോട്ടലില്‍ എത്താന്‍ വെയ്ന്‍സ്‌റ്റെയ്ന്‍, നടി റോസന്ന ആര്‍ക്വെറ്റിനോട് ആവശ്യപ്പെട്ടു. അഭിനേതാക്കളുടെ കുടുംബത്തില്‍ പിറന്ന ആര്‍ക്വെറ്റ് അതിനകം തന്നെ ‘ഡെസ്പറേറ്റ്‌ലി സീക്കിംഗ് സൂസന്‍’, ‘ന്യൂയോര്‍ക്ക് സ്‌റ്റോറീസ്’ തുടങ്ങിയ വിജയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. മാത്രമല്ല, ‘ക്രാഷ്’ തുടങ്ങിയ ചിത്രങ്ങളിലും ‘റേ ഡൊണോവന്‍’ ‘ഗേള്‍സ്’ തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലും അവര്‍ വേഷങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു.

താന്‍ കിടക്ക പങ്കിട്ടു എന്ന് ഹാര്‍വെ അവകാശപ്പെടുന്ന പ്രമുഖ നടിമാരുടെ പട്ടിക വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. വെയ്ന്‍സ്റ്റെയ്‌ന്റെ ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയായ മുഴുവന്‍ സ്ത്രീകളും പറയുന്ന ഒരു കാര്യം ഇയാള്‍ വേഴ്ചയ്ക്കായി ക്ഷണിക്കുന്ന രീതി ഇതാണെന്നാണ്. എന്നാല്‍ ഇതിനെതിരെ ആര്‍ക്വെറ്റെ പ്രതികരിച്ചപ്പോള്‍ ‘റോസന്ന, നിങ്ങളെ വലിയ അബദ്ധമാണ് ചെയ്യുന്നത്,’ എന്ന് ഹാര്‍വെ പറഞ്ഞുവെന്ന് അവര്‍ പറയുന്നു. ‘ഞാന്‍ അത്തരത്തിലുള്ള ഒരു പെണ്ണല്ല,’ എന്ന് ആര്‍ക്വെറ്റെ മറുപടി നല്‍കി. ‘അത്തരത്തിലുള്ള ഒരു പെണ്ണ് ആവുകയുമില്ല,’. ആ വേഷത്തില്‍ മറ്റാരോ അഭിനയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍