വിലക്കപ്പെടുന്ന പ്രണയങ്ങള്‍ : ഇന്ത്യന്‍ ദുരഭിമാനകൊലപാതകങ്ങളുടെ കഥ
2016 മാർച്ച് മാസത്തിലായിരുന്നു കൗസല്യയും ഭർത്താവ് ശേഖറും തെക്കേഇന്ത്യയിലെ ജനനിബിഡമായ തെരുവിൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്. മാരകമായി മുറിവേറ്റ ശേഖർ മരണപ്പെട്ടപ്പോള്‍ കൗസല്യ മരണത്തെ അതിജീവിച്ചു. ദളിത് വിഭാഗക്കാരനായ ശേഖറിന്‍റെയും ഉന്നതജാതി കുടുംബത്തിൽപ്പെട്ട കൗസല്യയുടെയും വിവാഹത്തെ തുടർന്നുള്ള ദുരഭിമാനകൊലപാതകത്തിൽ കൗസല്യയുടെ രക്ഷാകർത്താക്കൾ തന്നെയാണ് കുറ്റാരോപിതർ. കോടതിവിചാരണയിൽ സാക്ഷികളെല്ലാം തന്നെ നീതിക്കു വേണ്ടി പോരാടുന്ന കൗസല്യയുടെ പക്ഷത്താണ്. അവളിപ്പോള്‍ തമിഴ്നാട്ടിലെ ജാതി വിരുദ്ധ പ്രചരണത്തിന്റെ മുന്നണിയിലാണ്. ജാതി വ്യവസ്ഥയെ എതിര്‍ത്തുകൊണ്ടുള്ള പോരാട്ടത്തിലൂടെ മാത്രമേ ശങ്കറിന് നീതി കിട്ടുകയുള്ളൂ എന്നാണ് കൌസല്യയുടെ പക്ഷം. ഇപ്പോള്‍ വധശിക്ഷാ ഭീഷണിയിലാണ് കൗസല്യയുടെ മാതാപിതാക്കൾ. ഒരു ഒത്തുതീർപ്പിനുള്ള കാത്തിരിപ്പിലാണ് ബന്ധുക്കള്‍. കൗസല്യയുടെ മാതാപിതാക്കളെ ശിക്ഷയിൽ നിന്നും രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവരോരോരുത്തരും. ഇരുഭാഗത്തു നിന്നു നോക്കിയാലും കാണാനാകുന്നത്, ഇന്ത്യയുടെ സാമൂഹിക നിർമിതിയിൽ ആഴത്തിൽ വേരോടുന്ന ജാതീയാധികാര ഘടനകൾ താറുമാറാക്കിയ കുടുംബങ്ങളെയാണ്. ‘ഇന്‍ഡ്യാസ് ഫോര്‍ബിഡന്‍ ലവ്’ എന്ന ഡോക്യുമെന്ററിയിലൂടെ ദുരഭിമാനകൊലയ്ക്ക് പിന്നിലെ ജാതി അധികാര ഘടനയെ കുറിച്ചു അന്വേഷിക്കുകയാണ് സാധന സുബ്രമണ്യം. തന്‍റെ ഡോക്യുമെന്‍ററിയെ കുറിച്ച് അല്‍ജസീറയില്‍ എഴുതിയ കുറിപ്പിന്റെ പ്രസക്തഭാഗങ്ങള്‍.
1980-90 കാലഘട്ടത്തില്‍ ഞാൻ ജീവിച്ചിരുന്ന രാജ്യത്തിൽ നിന്നും ആത്യന്തികമായ പല മാറ്റങ്ങളും ആധുനിക ഇന്ത്യയിലുണ്ടായിട്ടുണ്ട്. ജീവിതത്തിൻറെ പകുതിയോളം യുകെയിൽ ചെലവഴിച്ച എന്നെ സംബന്ധിച്ചിത്തോളം ഇന്ത്യയുടെ പാരമ്പര്യമൂല്യങ്ങളും ആധുനികതയും തമ്മിൽ പ്രത്യക്ഷത്തിലുള്ള സംഘര്‍ഷങ്ങൾ അത്യധികം ആശ്ചര്യമുളവാക്കുന്നതാണ്. അതേപ്രതി ചിന്തകളുണർത്തുന്ന ഒരു സിനിമ ചെയ്യണമെന്നുള്ളതായിരുന്നു എപ്പോളത്തെയും ആഗ്രഹം.
രണ്ടു വർഷം മുൻപായിരുന്നു, ഇന്ത്യയെ ഒട്ടാകെ നടുക്കിയ കൗസല്യ-ശേഖർ വിഷയത്തിന്റെ ആക്രമണ രംഗങ്ങളുൾക്കൊള്ളുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഞാൻ കാണുന്നത്. പ്രസ്തുത പ്രശ്നം വ്യക്തമായ രീതിയിൽ കൈകാര്യം ചെയ്ത് പഠിക്കുകയാണെങ്കിൽ, സമൂഹത്തിൽ ആഴത്തിൽ വേരോടുന്ന ജാതിവ്യവസ്ഥയേയും, അതേസമയം മാറിക്കൊണ്ടിരിക്കുന്ന പുതുതലമുറയുടെ അഭിലാഷങ്ങളേയും തുടങ്ങി ദുരഭിമാനകൊലപാതകങ്ങളുടെ പിറകിലുള്ള പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.
വിഷയത്തെ പ്രതി വസ്തുനിഷ്ടമായി അറിയണമെങ്കിൽ, ശേഖറിന്‍റെ വിധവയായ കൗസല്യയേയും, ആക്രമണം ആസൂത്രണം ചെയ്തതിന്‍റെ പേരിൽ നിയമനടപടികൾ നേരിടുന്ന കൗസല്യയുടെ കുടുംബത്തെയും നേരിട്ട് ബന്ധപ്പെട്ടേ തീരൂ എന്ന കാര്യം എനിക്കുറപ്പായിരുന്നു.
സാധാരണയായി ഇത്തരം അവസരങ്ങളിൽ, ഇര പ്രതിസന്ധിഘട്ടം തരണം ചെയ്യാതിരിക്കുകയോ സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങിപ്പോകാൻ നിർബന്ധിതരാകുകയോ ചെയ്യുന്നതിനാൽ തന്നെ അവരോട് നേരിട്ട് സംസാരിക്കുന്നത് ശ്രമകരമായ കാര്യമായിരുന്നു. ആക്രമണത്തിൻറെ പേരിൽ കുറ്റാരോപിതരായ മാതാപിതാക്കളോ ബന്ധുക്കളോ സിനിമാപ്രവർത്തകരോട് സംസാരിക്കുക എന്നതും തുല്യരീതിയിൽ ശ്രമകരമായിരുന്നു.
ചെറുപ്പം മുതൽ നാം നട്ടു നനച്ചു വളർത്തിയ ദുരഭിമാനത്തിന്റെ കൈക്കോടാലിയാണ് ആതിരയുടെ അച്ഛൻ
അത്തരത്തിലൊരു സാഹചര്യത്തില്‍ തങ്ങളുടെ ജീവിതം സിനിമയാക്കുന്നതിലോ സിനിമയുമായി സഹകരിക്കുന്നതിലോ ഇരുവിഭാഗങ്ങൾക്കും വിരോധമൊന്നുമില്ലെന്ന് മനസ്സിലാക്കാൻ തന്നെ എട്ടു മാസമെടുത്തു. കൗസല്യയുടെ മാതാപിതാക്കൾ വധശിക്ഷാഭീഷണി നേരിടുന്ന ശേഖര്‍ വധക്കേസിലെ ഇരുവിഭാഗങ്ങളുടെയും വാദങ്ങളും വിശദീകരണങ്ങളുമുള്‍ക്കൊള്ളുന്ന ഈ സിനിമ പൂര്‍ത്തിയാക്കിയത് 12 മാസങ്ങള്‍കൊണ്ടാണ്.
ദിവസങ്ങള്‍ പോകെ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട പല വസ്തുതകളും ഞാന്‍ മനസ്സിലാക്കാൻ തുടങ്ങി. ആധുനികവല്‍കരണത്തോട് കലഹിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയെ പോലൊരു രാഷ്ട്രത്തിൽ അതിന്‍റെ തനതായ പാരമ്പര്യത്തെ നിലനിർത്താനായി നടക്കുന്ന മുന്നേറ്റങ്ങളെല്ലാം തന്നെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം പാരമ്പര്യത്തിന്‍റെ പേരിൽ ശക്തിപ്പെടുത്താൻ ശ്രമിച്ചുകൊണ്ട്, ജാതിവ്യവസ്ഥയെ വീണ്ടും ഊട്ടിയുറപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇവിടുത്തെ വിഷയം ഒരു സ്ത്രീയുടേത് സംബന്ധിച്ച പ്രശ്നം കൂടിയാണ് എന്നത് പ്രധാന വസ്തുതയാണ്.
ദുരഭിമാന കൊല, ആള്‍ക്കൂട്ട കൊല, ഖാപ് പഞ്ചായത്തുകള്‍; കേരളം മറ്റൊന്നല്ല
മതേതരവിവാഹങ്ങളും വിശ്വാസപരമായി യോജിച്ചുപോകാത്ത രണ്ടുകുടുംബങ്ങളിലെ വ്യക്തികൾ തമ്മിലുള്ള വിവാഹങ്ങളും സമൂഹത്തിൽ വിലക്കപ്പെട്ടതായോ അഭിമാനക്ഷതമായോ കണക്കാക്കപ്പെടുന്ന പ്രവണതകൾ ഇവിടെ തീർത്തും സാധാരണമായി നിലനിൽക്കുന്നു എന്നതിൽ നിന്നും വ്യക്തമാകുന്നത്; ഇത്തരത്തിലുള്ള ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുകയോ ഇരകൾ തിരിച്ചറിയപ്പെടാതെ പോവുകയോ ചെയ്യുന്നുണ്ട് എന്നുള്ളതാണ്. തന്‍റെ ഭർത്താവിന്‍റെ കൊലപാതകത്തെ സംബന്ധിക്കുന്ന സത്യങ്ങൾ ലോകം അറിയാതെ പോകരുതെന്നും, പാരമ്പര്യമൂല്യങ്ങളുടെ പേരിൽ തന്‍റെ മേൽ അടിച്ചേപ്പിക്കപ്പെട്ട നിയന്ത്രണങ്ങളെ ഇനിയും അനുവദിച്ചു കൊടുക്കരുതെന്നുമുള്ള ഇച്ഛാശക്തിയിൽ നീതിക്കുവേണ്ടിയുള്ള പ്രചരണപ്രവർത്തനങ്ങളിലേർപ്പെടുന്ന ഇപ്പോളത്തെ കൗസല്യയിൽ ഞാൻ കണ്ടത് ധീരയായ ഒരു യുവതിയെയാണ്.
കൗസല്യയുടെ കുടുംബവും ഒരു തരത്തിൽ ജാതിവ്യവസ്ഥയുടെ ഇരകളായിരുന്നു എന്ന തിരിച്ചറവ് ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. ദുരഭിമാനകൊലയിലെ കൊടുംക്രൂരതയെ വൈമുഖ്യത്തോടെ അംഗീകരിക്കാനല്ല, മറിച്ച് തങ്ങളുടെ മക്കൾ അന്യജാതിയിൽ നിന്ന് വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ ആ കുടുംബത്തിനുമേൽ സമുദായവും ബന്ധുക്കളും ചേർന്ന് ചാർത്തിക്കൊടുക്കുന്ന അപമാനത്തെ കൂടി മനസ്സിലാക്കാൻ പാകത്തിലുള്ളതായിരുന്നു ആ തിരിച്ചറിവ്.
ദുരഭിമാന കൊലകളുടെയും ആള്‍ക്കൂട്ട നീതിയുടേയും പുതിയ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍
ഇത്തരം പ്രവണതകളെ തുടച്ചു മാറ്റാനുള്ള പ്രക്രിയകൾ, ഓരോ കുടുംബങ്ങളുടേയും മേലുമുള്ള ഈ സമ്മർദത്തെ മനസിലാക്കുകയും തുറന്നുകാട്ടുകയും ചെയ്യാത്തവയാണെങ്കിൽ അവിടെ നേരിയ പുരോഗതികളേ ഉണ്ടാകാനിടയുള്ളൂ. ജാതി-പ്രേരിത അക്രമത്തെ ഒരു സാമൂഹ്യസാംസ്കാരികപ്രശ്നമായി കാണാതെ വെറുമൊരു നിയമലംഘനപ്രശ്നമായി കാണുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യക്ക് ഗുണകരമാവില്ലെന്ന നിഗമനത്തിലാണ് ഒടുവിൽ ഞാനെത്തിച്ചേർന്നത്.
ദുരഭിമാനകൊലയേയും ജാതി വിവേചനങ്ങളെയും സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം ഉയർത്താൻ ഈ സിനിമ സഹായിക്കുമെന്നാണ് എൻ്റെ പ്രതീക്ഷ. ആശയപരമായോ വിശ്വാസപരമായോ ഉള്ള വിദ്വേഷങ്ങളും അഭിപ്രായപരമായ എതിർപ്പുകളും അക്രമണത്തിലേക്ക് നയിക്കുന്ന ഇത്തരം പ്രവണതകകൾ, വിനാശകരമായ മാനുഷികപ്രത്യാഘാതങ്ങളാണ് സൃഷിക്കുന്നതെന്ന വസ്തുത തുറന്നു കാട്ടിയാൽ മാത്രമേ ഈ പ്രശ്‌നങ്ങളെ കൃത്യമായി ചർച്ച ചെയ്യാനും,മനസിലാക്കാനും ഒടുവിൽ പരിഹരിക്കാനും സാധിക്കൂ.
വീഡിയോ കാണാം: https://goo.gl/S2nWSx
മകള്‍ ദളിതനെ വിവാഹം കഴിക്കുന്നത് രാജന്റെ ജാതിവെറിക്ക് സഹിച്ചില്ല; കൊന്നിട്ടും പക തീര്‍ന്നില്ല