‘രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ചര്‍ച്ചകളും സമ്മേളനങ്ങളും തുടങ്ങുന്നതിന് മുമ്പ് എന്തുകൊണ്ട് ദേശീയ ഗാനം ആലപിക്കുന്നില്ല. എന്തുകൊണ്ട് തിയേറ്ററുകളില്‍ മാത്രം ഇത് നിര്‍ബന്ധമാക്കുന്നു’
തീയേറ്ററില്‍ ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നില്‍ക്കുന്നത് ഇഷ്ടമല്ലെന്ന് നടനും ജനസേന നേതാവുമായ പവന്‍ കല്യാണ്‍. 2016 ലും തീയേറ്ററില്‍ ദേശീയ ഗാനം വയ്ക്കണമെന്ന സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്തും പവന്‍ കല്യാണ്‍ രംഗത്ത് വന്നിരുന്നു. ആന്ധ്രാപ്രദേശില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
“തീയേറ്ററില്‍ ദേശീയ ഗാനം വയ്ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ എനിക്ക് ഇഷ്ടമല്ല. കുടുംബസമേതവും സുഹൃത്തുക്കളോടൊപ്പവും സിനിമ കാണാന്‍ വരുന്നത് വിനോദത്തിന് വേണ്ടിയാണ്. അത് ഇപ്പോള്‍ ഒരാളുടെ രാജ്യസ്‌നേഹം തെളിയിക്കുന്നതിനുള്ള പരീക്ഷണമായി മാറിയിരിക്കുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ചര്‍ച്ചകളും സമ്മേളനങ്ങളും തുടങ്ങുന്നതിന് മുമ്പ് എന്തുകൊണ്ട് ദേശീയ ഗാനം ആലപിക്കുന്നില്ല. എന്തുകൊണ്ട് തിയേറ്ററുകളില്‍ മാത്രം ഇത് നിര്‍ബന്ധമാക്കുന്നു. രാജ്യത്തെ ഉന്നത അധികാര കേന്ദ്രങ്ങളിലെല്ലാം ദേശീയ ഗാനം നിര്‍ബന്ധമാക്കണം. അങ്ങനെ ഒരു ഉദാഹരണം കാണിച്ച് മുന്നോട്ട് നയിക്കാന്‍ ഇവര്‍ക്ക് എന്ത് കൊണ്ട് സാധിക്കുന്നില്ല”- പവന്‍ കല്യാണ് ചോദിക്കുന്നു
2016- ലാണ് തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ് ഇറക്കിയത്. എന്നാൽ പിന്നീട് 2018 ജനുവരിയില്‍ ദേശീയഗാനം വേണോ വേണ്ടയോ എന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാം എന്ന് കോടതി നിർദ്ദേശിച്ചു