UPDATES

സിനിമ

കിട്ടാറുള്ളത് ബിപിഎല്‍ റോളുകള്‍; ചെറിയ വേഷങ്ങളില്‍ ഇനിയും അഭിനയിക്കും- സുരഭി

പ്രണയം കൂടുതല്‍ നാടകത്തോട്

“ജയരാജ് സാറിന്റെ ബൈ ദ പീപ്പിളില്‍ രണ്ടു സീനില്‍ അഭിനയിച്ച് സിനിമയിലെത്തിയ ആളാണ് ഞാന്‍. ‘തിരക്കഥ’യിലെ വളര്‍മതിയെന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഗുല്‍മോഹര്‍, കാഞ്ചീപുരത്തെ കല്യാണം, അയാളും ഞാനും തമ്മില്‍, എബിസിഡി തുടങ്ങിയ സിനിമകളിലും ചെറുവേഷങ്ങള്‍ ചെയ്തു. ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്നത് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലാണ്.” ദേശീയ അവാര്‍ഡ് ജേതാവ് സുരഭി പറയുന്നു.

മിന്നാമിനുങ്ങ് പേരുപോലെ തന്നെ ഒരു കുഞ്ഞ് സിനിമയാണ്. എം 80 മൂസ എന്ന പ്രോഗ്രാമില്‍ കോഴിക്കോടന്‍ ഭാഷയാണെങ്കില്‍ മിന്നാമിനുങ്ങില്‍ തിരുവനന്തപുരം ഭാഷയായിരുന്നു. മിന്നാമിനുങ്ങിലെ അഭിനയത്തിനു സംസ്ഥാന ജൂറി പരാമര്‍ശം കിട്ടിയപ്പോള്‍ സന്തോഷം തോന്നിയിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ നടിക്കുള്ള അവാര്‍ഡ് കിട്ടിയതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. ഞാന്‍ വളരെ ചെറിയ ഒരു നടിയാണ്. ഇങ്ങനെ ഒരവാര്‍ഡ് കിട്ടിയതിന്റെ ഞെട്ടലുണ്ടെന്നും സുരഭി പറയുന്നു.

സ്വന്തമായി ഒരു പേരുപോലുമില്ലാത്ത, കഷ്ടപ്പാടുകളില്‍ ജീവിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ ഒരു നാല്‍പ്പത്തിയഞ്ചുകാരിയുടെ വേഷമാണ് മിന്നാമിനുങ്ങിലേത്. മകളുടെ ഭാവിക്കുവേണ്ടി ജീവിക്കാന്‍ മറന്നുപോയ സ്‌നേഹനിധിയായ ഒരു അമ്മ. അമ്മ വേഷം ചെയ്യുന്നതിനൊന്നും ഒരു മടിയുമില്ല. കിട്ടുന്ന കഥാപാത്രങ്ങള്‍ ഭംഗിയായി ചെയ്യാന്‍ ശ്രമിക്കും. അമ്മൂമ്മയായി അഭിനയിക്കാന്‍ വിളിച്ചാലും അതേറ്റെടുക്കും. അവാര്‍ഡ് കിട്ടിയെന്നു കരുതി എന്നെ ഇനി ചെറിയ വേഷങ്ങളിലൊന്നും വിളിക്കാതിരിക്കരുതെന്നും എല്ലാ സംവിധായകരുടെയും നടന്മാരുടെയും ഒപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും സുരഭി കൂട്ടിച്ചേര്‍ക്കുന്നു.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ റോളുകളെ തനിക്ക് സിനിമയില്‍ കിട്ടാറുള്ളൂ എന്നും കിട്ടുന്നതൊക്കെ ബിപിഎല്‍ റോളുകള്‍ ആണെങ്കിലും എന്തെങ്കിലും അഭിനയ സാധ്യതകള്‍ ഉണ്ടാകാറുണ്ടെന്നുമാണ് സുരഭിയുടെ അഭിപ്രായം. ചോദിച്ചാലേ സിനിമയില്‍ അവസരം കിട്ടൂ എന്ന അവസ്ഥയുണ്ടെന്നും അത് മ്മക്ക് പറ്റൂല എന്നും ചെറിയ സാധനമാണെങ്കിൽ പോലും ചോദിച്ചു വാങ്ങാൻ മടിയാണെന്നും സുരഭി പറയുന്നു. ഇഷ്ടങ്ങളും ഇഷ്ടക്കേടും തുറന്നു പറയുന്നതാണ് ബോള്‍ഡ്നെസ് എങ്കില്‍ ഞാന്‍ ബോള്‍ഡാണെന്നും സുരഭി കൂട്ടിച്ചേര്‍ക്കുന്നു.

മികച്ച നടിക്കുള്ള കേന്ദ്ര അവാര്‍ഡും സംസ്ഥാന ജൂറി പരാമര്‍ശവും കിട്ടിയിട്ടും സുരഭിക്ക് കൂടുതല്‍ ഇഷ്ടം നാടകത്തോട് തന്നെയാണ്. മനസ്സ് കൊണ്ട് അടുപ്പം നാടകത്തോടാണെന്നും നടി എന്ന നിലയില്‍ കൂടുതല്‍ സംതൃപ്തി കിട്ടുന്നത് നാടകത്തില്‍ നിന്നാണെന്നും സുരഭി പറയുന്നു. പണമോ വസ്ത്രമോ അവിടെ പ്രശ്നമല്ല. ഒരുമിച്ച് അധ്വാനിക്കുക, കഥാപാത്രവും നാടകവും പെര്‍ഫെക്ടാക്കുക അത്രേയുള്ളൂ. എന്നാല്‍ സിനിമയില്‍ കൂടുതല്‍ പണവും പ്രശസ്തിയും കിട്ടും. എന്നെ പോലുള്ള ചെറിയ വേഷങ്ങള്‍ ചെയ്യുന്ന ഒരു നടിക്ക് സീരിയല്‍ അഭിനയം സര്‍ക്കാര്‍ ജോലി പോലെയാണ്. മാസത്തില്‍ കൃത്യമായ ജോലിയും കൃത്യമായ കൂലിയും കിട്ടും. എന്നാലും നാടകത്തില്‍ നിന്നു കിട്ടുന്ന സംതൃപ്തി മറ്റൊന്നിലും നിന്നു കിട്ടില്ലെന്നാണ് സുരഭിയുടെ അഭിപ്രായം. നാടകത്തില്‍ ഒന്നുരണ്ട് മണിക്കൂര്‍ കൊണ്ട് നമ്മള്‍ ഒരുപാട് ഇമോഷന്‍സിലൂടെ കടന്നു പോയി, നാടകം കഴിയുമ്പോഴേക്കും നമ്മള്‍ വേറൊരു ജന്മത്തില്‍ എത്തിച്ചേരുന്ന പോലെ തോന്നും എന്നും സുരഭി അഭിപ്രായപ്പെടുന്നു.

അഭിനയയുമായി സഹകരിച്ച് പാർവതി, രഘൂത്തമൻ തുടങ്ങിയവരുടെ കൂടെ സഞ്ചരിച്ച് ‘ഇരകളോടു മാത്രമല്ല സംസാരിക്കേണ്ടത്’ എന്ന നാടകവുമായി സംസ്ഥാനത്തുടനീളം സഞ്ചരിച്ചിട്ടുണ്ട് സുരഭി. 2010 കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള അവാര്‍ഡും സുരഭിയെ തേടി എത്തിയിട്ടുണ്ട്.

കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ നിന്ന് ബി എ ഭരതനാട്യത്തില്‍ ഒന്നാം റാങ്ക് നേടിയാണ് സുരഭി പാസായത്. തുടര്‍ന്ന് അവിടെ തന്നെ തിയ്യറ്റര്‍ ആര്‍ട്സില്‍ എം എ ചെയ്തു. ഇപ്പോള്‍ തിയ്യറ്റര്‍ ആര്‍ട്സില്‍ പി എച്ച് ഡി ചെയ്യുകയാണ് സുരഭി. ക്യാമറാമാന്‍ വിപിന്‍ പ്രഭാകറാണ് സുരഭിയുടെ ഭര്‍ത്താവ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍