സെപ്റ്റംബര്‍ 5 മുതൽ 15 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്
‘ഈ മ യൗ’ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ജല്ലിക്കെട്ട്’ ലോകപ്രശസ്തമായ ടൊറന്‍റോ ചലച്ചിത്രമേളയിൽ പ്രദര്‍ശിപ്പിക്കും. കണ്ടംപററി വേള്‍ഡ് സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 108 സിനിമകളാണ് ഇക്കുറി ഈ വിഭാഗത്തിലുള്ളത്. സെപ്റ്റംബര്‍ 5 മുതൽ 15 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.
ജല്ലിക്കെട്ട്’ എന്ന പേര് പ്രഖ്യാപിച്ചതു മുതല്‍ തമിഴ്‌നാട്ടിലെ കാളപ്പോരായ ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണോ ചിത്രമെന്നാണ് എല്ലാവരുടേയും ചോദ്യം. എന്നാല്‍ സിനിമയുടെ പ്രമേയം ഇതുവരെ ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കിയിട്ടില്ല. ഒരു പോത്തും കുറെ മനുഷ്യരുമാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്ന് ലിജോ ജോസ് പെല്ലിശ്ശേരി നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ആന്‍റണി വര്‍ഗീസും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായെത്തും. ഹരീഷ് എഴുതിയ ‘മാവോയിസ്റ്റ്’ എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.
‘എ ബോൾഡ് ന്യൂ വോയ്സ് ഇൻ മലയാളം സിനിമ’ എന്നാണ് മേളയുടെ ഔദ്യോഗിക സൈറ്റിൽ ചിത്രത്തെ പറ്റി പറഞ്ഞിരിക്കുന്നത്. ജല്ലിക്കെട്ടിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ്. ഓ തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള. ശബ്ദലേഖനം രംഗനാഥ് രവി.
ലോകത്തിലെ ഏറ്റവും ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് ടൊറന്‍റോ ഫിലിം ഫെസ്റ്റിവല്‍ ( ടി ഐ എഫ് എഫ്). 40 വർഷം പാരമ്പര്യമുള്ള ഈ മേളയിൽ ഒട്ടേറെ മലയാള സിക്സിറ്റങ്ങൾ ഇതിനു മുൻപും പ്രദർശിപ്പിച്ചിട്ടുണ്ട്. വർഷം തോറും 480,000 ആളുകൾ ഈ ചലച്ചിത്രോത്സവത്തിൽ പങ്കാളികളാകാറുണ്ട്. 1976-ൽ സ്ഥാപിതമായതിനു ശേഷം ടിഎഫ്എഫ്എഫ് ബെൽ ലൈറ്റ് ബോക്സ് (TIFF Bell Lightbox), സിനിമാ സംസ്കാരത്തിന്റെ ഒരു ചലനാത്മക കേന്ദ്രമായി മാറിക്കഴിഞ്ഞു. പുതിയ റിലീസുകൾ, ലൈവ് ഫിലിം ഇവന്‍റുകൾ, സംവേദനാത്മക ഗാലറി ടി എഫ്എഫ്എഫ് ബെൽ ലൈറ്റ് ബോക്സ് സ്ക്രീനിംഗ്, പ്രഭാഷണങ്ങൾ, ചർച്ചകൾ, ഉത്സവങ്ങൾ, വർക്ക്ഷോപ്പുകൾ, വ്യവസായ പിന്തുണ എന്നിവയും കാനഡയിൽ നിന്നും ലോകത്തെമ്പാടും സിനിമാ നിർമാതാക്കളെ കണ്ടുമുട്ടാനുള്ള അവസരവും ടൊറന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സത്തിന്‍റെ പ്രത്യേകതയാണ്.