സിബിഐ നിലപാടിനെതിരെ ജിയാ ഖാൻ അമ്മ റാബിയ ഖാന്‍ പിന്നീട് രംഗത്തെത്തിയിരുന്നു
നടി ജിയാ ഖാന്റ മരണം ബോളിവുഡിൽ വലിയ ചര്‍ച്ചയായിരുന്നു. ജിയാ ഖാൻ ആത്മഹത്യ ചെയ്‍തതാണെന്നാണ് കേസ് അന്വേഷണത്തിനൊടുവില്‍ സിബിഐയുടെ കണ്ടെത്തൽ. എന്നാല്‍ സിബിഐയുടെ നിലപാടിനെതിരെ ജിയാ ഖാന്റെ അമ്മ രംഗത്ത് എത്തിയിരുന്നു. ഏറ്റവുമൊടുവില്‍ 2018 ജനുവരിയില്‍, ജിയയുടെ കാമുകനായിരുന്ന നടൻ സൂരജ് പഞ്ചോളിക്ക് എതിരെ മുംബയിലെ കോടതി ആത്മഹത്യപ്രേരണക്കുറ്റം ചാര്‍ജ് ചെയ്യുകയും ചെയ്‍തിരുന്നു. ജിയാ ഖാന്റെ മരണം സംബന്ധിച്ച കാര്യങ്ങള്‍ പ്രമേയമായി ഒരു ഡോക്യുമെന്ററി അണിയറയിൽ ഒരുങ്ങുകയാണ്.
ബ്രിട്ടിഷ് സംവിധായകനാണ് ജിയാ ഖാന്റെ മരണം പ്രമേയമായി സിനിമയൊരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ഭാഗങ്ങളുടെ സീരിസ് ആയാകും ഡോക്യുമെന്ററി ഒരുക്കുക. ഇതുസംബന്ധിച്ച് ടീം പഠനം നടത്തിവരികയാണ്. പ്രാഥമിക ഘട്ടത്തിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നുമാണ് ബ്രിട്ടിഷ് സംവിധായകനോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞതായി മാധ്യമറിപ്പോര്‍ട്ട്.
2013 ജൂൺ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള അത്മഹത്യ കുറിപ്പും അവിടെ നിന്നു പിന്നീട് കണ്ടെടുത്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജിയയുടെ കാമുകനായ സൂരജ് പഞ്ചോളിയെ പൊലീസ് അറസ്റ്റ് ചെയ്‍തു. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്‍തു. ജിയ ആത്മഹത്യ ചെയ്‍തതാണെന്ന് മുംബൈ പൊലീസ് അന്വേഷണത്തിൽനിന്നു വ്യക്തമായെങ്കിലും കാമുകൻ കൊലപ്പെടുത്തിയതാണെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജിയയുടെ അമ്മ റാബിയ ഖാൻ കോടതിയെ സമീപിച്ചിരുന്നു. കേസന്വേഷിച്ച സിബിഐ ജിയാഖാന്റെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും വ്യക്തമാക്കി. സിബിഐ നിലപാടിനെതിരെ ജിയാ ഖാൻ അമ്മ റാബിയ ഖാന്‍ പിന്നീട് രംഗത്തെത്തിയിരുന്നു. ഇതുവരെ കേസ് തീര്‍പ്പെത്തിയിട്ടില്ല.
അമിതാഭ് ബച്ചനെ പ്രധാനകഥാപാത്രമാക്കി രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ നിശബ്‍ദില്‍ ആയിരുന്നു ആദ്യമായി ജിയ വേഷമിട്ടത്. ഒരു ഗാനവും ചിത്രത്തിനായി ജിയ ആലപിച്ചിരുന്നു. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ജിയയ്ക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചു. നിശബ്‍ദിനു ശേഷം, ആമിര്‍ ഖാന്‍ നായകനായ ഗജിനിയിലും ജിയ വേഷമിട്ടു. 2010ല്‍ അക്ഷയ് കുമാര്‍ നായകനായി പുറത്തിറങ്ങിയ ഹൗസ് ഫുള്‍ ആയിരുന്നു അവസാന ചിത്രം.