‘ദേഹീദേഹങ്ങളെ ലയിപ്പിച്ചുകൊണ്ട് ശ്രീവിദ്യയ്‌ക്ക് ആരോടെങ്കിലും ഒരു അനുരാഗ ബന്ധം ഉണ്ടായിരുന്നുവെങ്കിൽ അത് ഭരതനോട് മാത്രമായിരുന്നു’
ശ്രീവിദ്യ യാത്രയായിട്ട് 12 വർഷങ്ങൾ പിന്നിടുമ്പോഴും മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇന്നും മായാതെ നിൽക്കുകയാണ് ശ്രീവിദ്യ എന്ന നടി. ശ്രീവിദ്യയുമായി ഏറ്റവുമധികം ചേർത്തുവായിച്ച പേര് നടൻ കമലഹാസന്റേതായിരുന്നു. എന്നാൽ കമലഹാസനല്ല ശ്രീവിദ്യയ്‌ക്ക് ആരോടെങ്കിലും ആത്മാർത്ഥമായി പ്രണയം തോന്നിയിട്ടുണ്ടെങ്കിൽ അത് സംവിധായകൻ ഭരതനോട് മാത്രമായിരുന്നെന്ന് പറയുകയാണ് അവരുടെ സഹൃത്തും തിരക്കഥാകൃത്തുമായ ജോൺപോൾ. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.
ദേഹീദേഹങ്ങളെ ലയിപ്പിച്ചുകൊണ്ട് ശ്രീവിദ്യയ്‌ക്ക് ആരോടെങ്കിലും ഒരു അനുരാഗ ബന്ധം ഉണ്ടായിരുന്നുവെങ്കിൽ അത് ഭരതനോട് മാത്രമായിരുന്നു. ഒരിക്കലും ഒരു ദാമ്പത്യത്തിന്റെ സാഫല്യത്തിലേക്കെത്തുവാനുള്ളതല്ല തങ്ങൾ തമ്മിലുള്ള ആഭിമുഖ്യം എന്നറിഞ്ഞുകൊണ്ട്, ഒരുതരത്തിലുമുള്ള ജീവിത വ്യവസ്ഥിതികളിലും തളയ്‌ക്കപ്പെടാതെ പ്രണയത്തിന്റെ ഫലം പ്രണയം മാത്രം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അന്യോന്യം പ്രണയവർഷം ചൊരിഞ്ഞവരായിരുന്നു ഭരതനും ശ്രീവിദ്യയും.
ഭരതന്റെ ജീവിത്തിലെ പങ്കാളി ലളിതയാണെന്നും, ആ കുഞ്ഞുങ്ങൾക്കമ്മ ലളിതയാണെന്നും, അവരുടെ ജീവിതത്തിന്റെ ഭദ്രതയാണ് ഭരതന്റെ ഊർജത്തിന്റെ പുറകിലെ സ്രോതസ്സെന്നും ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞിരുന്നതും ശ്രീവിദ്യയാണ്. അതുകൊണ്ടുതന്നെയാണ് ലളിതയും വിദ്യയും ഏറ്റവും നല്ല ചങ്ങാതിമാരായി തീർന്നത്’