‘മലയാളികള്‍ക്ക് മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി സാര്‍ തരുന്ന ഗിഫ്റ്റ്. സിനിമയെ ഉപാസിക്കുന്നയാളാണ് അദ്ദേഹം’
നാല് വർഷത്തെ ഇടവേളക്ക് ശേഷം സംവിധായകൻ ജോഷിയുടെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദ് ജോസുമാണ് ചിത്രത്തിലെത്തുന്നത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. വർഷങ്ങളോളം ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ച ശേഷം സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ജോജു ജോർജ്. പൊറിഞ്ചുവിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് താനായതിന്റെ പേരില്‍ സിനിമയിൽ അഭിനയിക്കാതിരുന്നവരുമുണ്ടെന്ന് പറയുകയാണ് ജോജു ജോർജ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ജോഷി ചിത്രത്തിലെ ടൈറ്റില്‍ റോളിനെ കുറിച്ച് ജോജു സംസാരിച്ചത്.
‘ഈ പ്രൊജക്ട് കുറേ നാളായി ഓണ്‍ ആണ്. പല നടന്‍മാരും ചെയ്യാനിരുന്നതാണ് ‘പൊറിഞ്ചു മറിയം ജോസി’ലെ പൊറിഞ്ചു എന്ന കഥാപാത്രം. ജോസ് ആയിട്ട് ആദ്യം തന്നെ ചെമ്പനായിരുന്നു. പക്ഷേ, മറിയവും പൊറിഞ്ചുവും പലരും വരികയും ഇട്ടിട്ടുപോവുകയുമൊക്കെയുണ്ടായി. “പൊറിഞ്ചു” ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്. അത് സ്വാഭാവികം, നമ്മള്‍ അത്ര സക്‌സസ്ഫുള്‍ ആയിട്ടില്ലല്ലോ. എന്നാല്‍, ഇവനെക്കൊണ്ട് ചെയ്യിക്കാമെന്ന് ജോഷി സാറിന് തോന്നിയ ഒരു കോണ്‍ഫിഡന്‍സിലാണ് കഥ മാറുന്നത്’- ജോജു പറയുന്നു
‘ഒരു സെലിബ്രേഷനാണ് ഈ ചിത്രം. മലയാളികള്‍ക്ക് മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി സാര്‍ തരുന്ന ഗിഫ്റ്റ്. സിനിമയെ ഉപാസിക്കുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഗണത്തില്‍ പെടുന്നൊരു പടമാണിത്. ഞങ്ങള്‍ അഭിനയിച്ചതിന്റെ പേരിലൊന്നും പറയുന്നതല്ല. ജോഷി സാറെന്ന ബ്രാന്‍ഡിനോടുള്ള വിശ്വാസമാണത്. വിശ്വാസം മാത്രമല്ല, സിനിമ പൂര്‍ത്തിയായ ശേഷം കണ്ടപ്പോഴും എനിക്ക് തോന്നിയത് അതുതന്നെയാണ്’- ജോജു പറഞ്ഞു