സംസ്ഥാന അവാര്‍ഡില്‍ ജോജുവിനും ജോസഫിനും ഒരു സ്ഥാനമുണ്ടാകണമെന്ന് മനസില്‍ കരുതിയവരാണ് സിനിമാ പ്രേമികളില്‍ ഏറെ പേരും
സംസ്ഥാന അവാര്‍ഡില്‍ ജോജുവിനും ജോസഫിനും ഒരു സ്ഥാനമുണ്ടാകണമെന്ന് മനസില്‍ കരുതിയവരാണ് സിനിമാ പ്രേമികളില്‍ ഏറെ പേരും. അത് സംഭവിച്ചു, ജോസഫിലെയും ചോലയിലെയും അഭിനയത്തിനാണ് ജോജു ജോര്‍ജ് മികച്ച സ്വഭാവ നടനായത്. സിനിമാ സ്വപ്നവുമായി കടന്നുവന്ന വഴികള്‍ ആലോചിക്കുമ്പോള്‍ ഈ പട്ടികയില്‍ പേരുവന്നത് തന്നെ മഹാഭാഗ്യമായി കാണുകയാണ്. അതിനൊപ്പം ആദ്യമായി നായകനാവുന്ന ചിത്രത്തിനുതന്നെ അവാര്‍ഡ് ലഭിച്ചുവെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു ഇതായിരുന്നു ജോജുവിന്റെ ആദ്യ പ്രതികരണം.
ജോസഫ് എന്ന ചിത്രം നൂറ് ദിനം പിന്നിടുമ്പോഴാണ് ജോജുവിനെ തേടി അവര്‍ഡ് എത്തുന്നത്. റിട്ടയേര്‍ഡ് പൊലീസുദ്യോഗസ്ഥനായ ജോസഫിന്റെ ജീവിതകഥ പറഞ്ഞ ചിത്രം അടുത്തിടെ മലയാളത്തില്‍ ഉണ്ടായ സര്‍പ്രൈസ് വിജയങ്ങളിലൊന്നായിരുന്നു. സിനിമ വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് പറഞ്ഞത്. രണ്ട് ഗെറ്റപ്പുകളിലെത്തിയ ജോജുവിന്റെ ഗെറ്റപ്പും അഭിനയവും സിനിമയുടെ മുതല്‍ക്കൂട്ടായി. എം. പദ്മകുമാറാണ് സിനിമ സംവിധാനം ചെയ്തത്. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണ സമയത്ത് നേരിട്ട അനുഭവങ്ങള്‍ വെളിപ്പെടുത്തുകതാണ് ജോജു.
ജോസഫില്‍ അഭിനയിക്കുന്ന സമയത്താണ് തന്റെ മാള കുഴൂരിലെ വീടു പ്രളയത്തില്‍ മുങ്ങിപ്പോയത്. എല്ലാം കൊണ്ടും കടത്തില്‍ മുങ്ങി നില്‍ക്കുന്ന സമയത്താണ് സിനിമ റിലീസ് ചെയ്യുന്നത്. ഇന്നിപ്പോള്‍ മികച്ച സ്വഭാവനടനുള്ള സംസ്ഥാന അവാര്‍ഡ് നേടാന്‍ കഴിഞ്ഞു, ജോജു തുടര്‍ന്നു.
‘വീടു മുങ്ങുന്നതു ഞാന്‍ നോക്കി നിന്നിട്ടുണ്ട്. മുട്ടറ്റം വെള്ളം വന്നപ്പോള്‍ത്തന്നെ എല്ലാവരെയും ക്യാംപിലേക്കും പിന്നീടു സുഹൃത്തിന്റെ വീട്ടിലേക്കും മാറ്റി. പിന്നെ വീടിന്റെ ഒന്നാം നിലയോളം വെള്ളം കയറുന്നതു ഞാന്‍ കണ്ടു. ‘എല്ലാം പണയംവച്ചാണ് അതു റിലീസ് ചെയ്തത്. ആ സിനിമ വിജയിച്ചില്ലായിരുന്നുവെങ്കില്‍ എല്ലാം നഷ്ടപ്പെടുമായിരുന്നു’ അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷത്തില്‍ ജോജു പറഞ്ഞു. പാതി വഴിയില്‍ നിലച്ചുപോകുമായിരുന്നു സിനിമയുടെ നിര്‍മാണം. ആരും ഏറ്റെടുക്കാനില്ലാതായതോടെയാണ് ഞാന്‍ ഏറ്റെടുത്തതെന്നും ജോജു പറഞ്ഞു.
ജോസഫ് എന്ന പേര് ജോജുവിന്റെ ഭാഗ്യം കൂടിയാണ്. പള്ളിയില്‍ ഇട്ട പേര് ജോസഫ് എന്നായിരുന്നു. ഇന്നും ഒപ്പിടുന്നതു മലയാളത്തില്‍ ജോസഫ് എന്നെഴുതിയാണ്. രേഖകളിലെല്ലാം പിന്നീടു ജോജു ജോര്‍ജായി.വര്‍ഷങ്ങള്‍ക്കു ശേഷം ജോസഫ് എന്ന സിനിമയിലെ ജോസഫ് എന്ന കഥാപാത്രം ജോജുവിനു ഭാഗ്യവുമായെത്തി.