വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സിദ്ദുവിനെ കപില്‍ ശര്‍മ്മ അവതാരകനായെത്തുന്ന കപില്‍ ഷോയില്‍ നിന്നും പുറത്താക്കിയിരുന്നു
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തെ തുടർന്ന്
വിവാദത്തിലായ മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് പിന്തുണയുമായി കപില്‍ ശര്‍മ്മ. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സിദ്ദുവിനെ കപില്‍ ശര്‍മ്മ അവതാരകനായെത്തുന്ന കപില്‍ ഷോയില്‍ നിന്നും പുറത്താക്കിയിരുന്നു. സിദ്ദുവിന് പകരം അര്‍ച്ചന പുരണ്‍ സിംഗിനെ പരിപാടിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു .
”തീവ്രവാദത്തിന് ഒരു പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. എങ്കിലേ പുല്‍വാമയില്‍ സംഭവിച്ചത് പോലുള്ള കാര്യങ്ങൾ ഇല്ലാതാകൂ. പക്ഷേ, സിദ്ദുവിനെ പുറത്താക്കുന്നത് പോലെയുള്ള പരിഹാരങ്ങള്‍ ശരിയായതല്ല. ആള്‍ക്കാർക്ക് വിലക്ക് ഏർപ്പെടുത്തുക, സിദ്ദുവിനെ പരിപാടിയില്‍ നിന്നും പുറത്താക്കുക തുടങ്ങിയ നടപടികള്‍ ശരിയായവയല്ല. നമുക്ക് വേണ്ടത് ശാശ്വത പരിഹാരമാണ്.”
പാക് കലാകാരന്മാർക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതിനെക്കുറിച്ചും കപില്‍ പ്രതികരിച്ചു. “ഞങ്ങള്‍ സര്‍ക്കാരിനൊപ്പമാണ് പക്ഷേ നമുക്ക് വേണ്ടത് ശാശ്വതമായ പരിഹാരമാണ്. പുല്‍വാമയിലെ നമ്മുടെ ജവാന്മാരെ ആക്രമിച്ച ഓരോരുത്തരെയും കണ്ടുപിടിച്ച് കൊല്ലുകയാണ് നമ്മള്‍ ചെയ്യേണ്ടത്. രാജ്യം മുഴുവന്‍ സര്‍ക്കാരിനൊപ്പമാണ്”- കപില്‍ ശര്‍മ്മ പറഞ്ഞു.
നവജ്യോത് സിങ് സിദ്ദുവിന്റെ പ്രസ്താവന വിവാദത്തിൽ ആവുകയും,
ഇതിനെത്തുടര്‍ന്ന് സമൂഹ്യ മാധ്യമങ്ങളില്‍ സിദ്ദുവിനെതിരേ വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.
തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തനങ്ങൾക്ക് രാജ്യങ്ങള്‍ ഉത്തരവാദികളല്ല. ഭീകരവാദികള്‍ക്ക് മതമോ വിശ്വാസമോ ഇല്ല. എല്ലാ ദേശങ്ങളിലും നല്ലവരും മോശക്കാരും ചീത്ത മനുഷ്യരുമുണ്ട്. ചീത്ത മനുഷ്യര്‍ ശിക്ഷിക്കപ്പെടണം. അതിന് എല്ലാ പൗരന്‍മാരെയും കുറ്റപ്പെടുത്തരുതെന്നായിരുന്നു സിദ്ദു പറഞ്ഞത്.