അഭിനയത്തെകുറിച്ച് അദ്ദേഹത്തിന്റെ അറിവ് എനിക്കൊരുപാട് ബഹുമാനം ഉണ്ടാക്കുന്നു
മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ് കുമ്പളങ്ങി നൈറ്റ്സ്. സിനിമ കണ്ടവരാരും കുമ്പളങ്ങി കാണാനെത്തിയ വിദേശിയായ നൈലയുടെ കഥാപാത്രത്തെ മറക്കില്ല. ബ്രൂക്ക്‌ലിന്‍ സ്വദേശിയായ ജാസ്മിന്‍ മെറ്റീവിയറാണ് ചിത്രത്തിലെ നൈലയായി വേഷമിട്ടത്.
ഫഹദ് ഫാസിലിന്റെ അഭിനയം കണ്ട് താന്‍ അതിശയിച്ചുപോയെന്ന് പറയുകയാണ് ജാസ്മിന്‍. ഫഹദിനെ ഒരു നടന്‍ എന്ന നിലയില്‍ താന്‍ ഏറെ ബഹുമാനിക്കുന്നു എന്നും ജാസ്മിന്‍ പറയുന്നു. ഭാവന സ്റ്റുഡിയോസ് പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ജാസ്മിന്‍ തന്റെ ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിന്റെ ചിത്രീകരണ അനുഭവങ്ങളും കൂടെ അഭിനയിച്ച താരങ്ങളെക്കുറിച്ചും സംസാരിച്ചത്.
“ഫഹദ് ഞാന്‍ ആദ്യം കാണുമ്പോള്‍ വളരെ നിശ്ശബ്ദനായിരുന്നു. ഞങ്ങള്‍ രണ്ടു പേരും കൂടി ഒരു സീന്‍ ഉണ്ട് വഴക്കിടുന്നതായി, അതില്‍ പെട്ടെന്ന് വളരെ ക്രേസിയായ ശബ്ദത്തിലൊക്കെ ഫഹദ് സംസാരിക്കാന്‍ തുടങ്ങി. ഞാനാണെങ്കില്‍ അയ്യോ, ഇതൊന്നും എന്നെകൊണ്ട് ചലഞ്ച് ചെയ്ത് നില്‍ക്കാന്‍ പറ്റില്ല മര്യാദയ്ക്ക് എങ്ങനെയെങ്കിലും ചെയ്തു തീര്‍ത്താല്‍ മതി എന്ന മട്ടിലും. അങ്ങനെ ആ എനര്‍ജി നല്ല രീതിയില്‍ പരസ്പരം വര്‍ക്കായി. വളരെ എളിമയുള്ള ആളാണ് ഫഹദ്. അതിശയിപ്പിക്കുന്ന നടനാണ്. തീരെ ശാന്തനായ ഒരാള്‍. അഭിനയത്തെകുറിച്ച് അദ്ദേഹത്തിന്റെ അറിവ് എനിക്കൊരുപാട് ബഹുമാനം ഉണ്ടാക്കുന്നു. ആ കഥാപാത്രമായി അദ്ദേഹത്തെ വളരെ ഇഷ്ടമാണ്”. ജാസ്മിന്‍ പറയുന്നു.
ചിത്രത്തിൽ തന്റെ ഒപ്പം അഭിനയിച്ച മറ്റു താരങ്ങളെ കുറിച്ചും ജാസ്മിന്‍ സംസാരിക്കുന്നുണ്ട്.
“സൗബിന്‍ എന്ന് പറഞ്ഞാല്‍ തന്നെ എന്റര്‍ടെയ്ന്‍മെന്റ് ആണ്. എപ്പോഴും സെറ്റില്‍ എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടിരിക്കും. നല്ല സ്പിരിറ്റ്. എനര്‍ജി,ചിരി..അതാണ് സൗബിന്‍.
ഷെയിന്‍ വളരെ രസികനാണ്. സെറ്റിലെപ്പോഴും വളരെ സന്തോഷവാനായിരിക്കും. ഒരു സ്വീറ്റ് ഹാര്‍ട്ട് ആണ്. അന്ന എന്റെ അനിയത്തിയെ പോലെയാണ് വളരെ സന്തോഷമുള്ള ഒരു കുട്ടി, ഞാന്‍ ഒരു തവണ പോലും അവളെ സങ്കടപ്പെട്ട് ഇരിക്കുന്നത് കണ്ടിട്ടില്ല. വളരെ എനര്‍ജെറ്റിക് ആയ ഒരാള്‍”. ജാസ്മിന്‍ പറയുന്നു
പിന്നെ ഭാസി സിനിയില്‍ എന്റെ ബോയ്ഫ്രണ്ട് ആണെങ്കിലും എന്നോട് മിണ്ടുന്നില്ലല്ലോ? പക്ഷെ, സിനിമയുടെ ചിത്രീകരണ സമയത്ത് എന്നെ ഒരുപാട് സഹായിച്ചു. എനിക്ക് ഭാഷ അറിയാത്തത് കൊണ്ട് വളരട്ടെ കൃത്യമായി പല സീനും എനിക്ക് മനസിലാകുന്ന രീതിയില്‍ കൃത്യമായി ബ്രേക്ക്ഡൗണ്‍ ചെയ്ത് പറഞ്ഞു തന്നു. വളരെ നല്ല വ്യക്തിയാണ് ഒരുപാടു കാര്യങ്ങളെപ്പറ്റി ഞങ്ങള്‍ ഇതിനിടയില്‍ സംസാരിച്ചു- ജാസ്മിന്‍ പറയുന്നു