പേരന്പ് ചിത്രത്തെയും മമ്മൂട്ടിയെയും പ്രശംസിച്ച് മാമൂട്ടിയുടെ തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ മഹി വി രാഘവ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം യാത്രയുടെ സംവിധായകനാണ് മഹി.
ഒരു കഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ കഴിവാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നതെന്നും സംവിധായകന്‍ റാമിനെ വണങ്ങുന്നുവെന്നും മഹിയുടെ കുറിപ്പില്‍ പറയുന്നു. തന്റെ ചിത്രം യാത്ര കാണാന്‍ പ്രേക്ഷകരോട് ആവശ്യപ്പെടില്ലെന്നും പക്ഷേ എല്ലാവരും പേരന്‍പ് കാണണമെന്നും അദ്ദേഹം പറയുന്നു.
മഹി വി രാഘവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
”ഒരു കഥാപാത്രമായി രൂപാന്തരപ്പെടാന്‍ മമ്മൂട്ടി സാറിനുള്ള കഴിവാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്. യാത്രയില്‍ വൈഎസ്ആര്‍ ആയി അദ്ദേഹത്തെ കാണാനും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനുമുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. പേരന്‍പ് കണ്ടു. മുന്‍പ് അദ്ദേഹം അവതരിപ്പിച്ച, ഞാനേറെ ആരാധിച്ച ഏതെങ്കിലുമൊരു കഥാപാത്രവുമായി യാതൊരു വിധത്തിലും സാമ്യം തോന്നുന്നതായിരുന്നില്ല പേരന്‍പിലെ കഥാപാത്രം, അവരുടെ നിഴലുകള്‍ പോലുമുണ്ടായിരുന്നില്ല.
അമുദന്‍ (പേരന്‍പ്)
ദേവ (ദളപതി)
ഭാസ്‌കര പട്ടേല്‍ (വിധേയന്‍)
സ്‌കൂള്‍ ടീച്ചര്‍ (തനിയാവര്‍ത്തനം)
പാപ്പ, അമുദന്‍, വിജി, മീര… എന്തിന് ആ മഞ്ഞിനും പൂച്ചക്കും വരെ എന്തെങ്കിലുമൊക്കെ എന്നോട് പറയാനുണ്ടായിരുന്നു. കഥപറഞ്ഞ റാമിനെ വണങ്ങുന്നു. കൂടുതല്‍ വാക്കുകള്‍ പറയാനില്ല, എനിക്കിങ്ങനെ കഥ പറയാനാകില്ലല്ലോ എന്ന അസൂയ മാത്രമേ ഉള്ളൂ. ”യാത്ര കാണണമെന്ന് ഞാന്‍ പ്രേക്ഷകരോട് ആവശ്യപ്പെട്ടിട്ടില്ല, ചിത്രത്തിന്റെ ട്രെയ്‌ലറുകളും പ്രൊമോയും മറ്റും കാണണമെന്ന് എപ്പോഴും പറഞ്ഞിരുന്നു..പക്ഷേ, പേരന്‍പ് കാണണമെന്ന് എല്ലാവരോടും ആവശ്യപ്പെടുകയാണ്”