കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ‘എവിടെ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് മമ്മൂട്ടി ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുന്നത്
മമ്മൂട്ടിയുടെ സിനിമയോടുള്ള ആവേശം എന്നും ചർച്ചയായിട്ടുള്ളതാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ സിനിമ സ്നേഹത്തിന്റെ മറ്റൊരു കഥകൂടി വെളിപ്പെടുത്തുകയാണ് അദ്ദേഹം. പ്രീഡിഗ്രി സെക്കന്റ് ഇയർ തോറ്റത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ് മമ്മൂട്ടി. കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ‘എവിടെ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് മമ്മൂട്ടി ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുന്നത്.
‘സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്. സിനിമ ഭയങ്കര ഇഷ്ടമാണ്. സിനിമ കാണാന്‍ പോയ കാരണം പള്ളിക്കൂടത്തില്‍ ഒരുവര്‍ഷം നഷ്ടപ്പെടുത്തി. പ്രീഡിഗ്രി സെക്കന്‍ഡ് ഇയര്‍ തോറ്റു. ജീവിതം വരെ പണയംവച്ച് സിനിമയ്ക്കു പോയ ആളാണ്’- മമ്മൂട്ടി പറയുന്നു.
ബോബി- സഞ്ജയ് ടീമിനെ മമ്മൂട്ടി ട്രോളുകയും ചെയ്‍തു. ബോബിയും സഞ്ജയും ഇപ്പോഴും പറയുന്നതു കേട്ടാല്‍ ഇപ്പോഴും അവര്‍ വലുതായിട്ടില്ലെന്ന് തോന്നും. ഞങ്ങള്‍ വളരെ ചെറുപ്പത്തിലാണ്. എല്ലാം ചെറുപ്പത്തിലാണ്. ഇവര്‍ ഇനി എന്നാ വലുതാകുകയെന്ന് അറിയില്ല. ഇരുവര്‍ക്കും ഈരണ്ടു മക്കള്‍ വീതമുണ്ട്. എന്നിട്ടും വലുതായിട്ടില്ല- മമ്മൂട്ടി പറയുന്നു.
ചിത്രത്തിന്റെ സംഗീത സംവിധായകൻ ഔസേപ്പച്ചനുമായുള്ള ഓര്‍മ്മകളും മമ്മൂട്ടി പങ്കുവച്ചു. ഔസേപ്പച്ചന്‍ ആദ്യം വയലിന്‍ വായിക്കുന്ന കലാകാരനായിരുന്നു. ആദ്യം സിനിമയില്‍ അഭിനയിച്ചാണ് തുടങ്ങിയത്. പക്ഷേ, ഔസേപ്പച്ചന് ആ സിനിമയുടെ പേരുപോലും ഓര്‍മ കാണില്ല- മമ്മൂട്ടി പറയുന്നു.
മുപ്പതു വര്‍ഷം മുമ്പ് മമ്മൂട്ടി വിഡിയോ ആല്‍ബമെടുത്ത കാര്യമാണ് സംവിധായകന്‍ കെ.കെ.രാജീവ് ഓര്‍മപ്പെടുത്തിയത്. ടെക്നോളജിക്ക് മുമ്പേ നടക്കുന്നയാളാണ് മമ്മൂട്ടിയെന്ന് കെ.കെ.രാജീവ് പറഞ്ഞു. ക്ലാസില്‍ പിറ്റേന്നു പഠിപ്പിക്കുന്ന പാഠം തലേന്നു രാത്രി കുത്തിയിരുന്നു പഠിച്ച് ക്ലാസില്‍ മാഷ് പഠിപ്പിക്കുമ്പോള്‍ ഉറക്കെപറയും. ഇങ്ങനെ, ആവേശം കാട്ടിയിരുന്ന കുട്ടിയായിരുന്നു താനെന്ന് മമ്മൂട്ടിയുടെ മറുപടി. ടെക്നോളജിക്ക് പുറകെ പോയത് ഒരുതരം ഭ്രാന്താണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
ജൂബിലി, പ്രകാശ് മൂവിടോണ്‍, മാരുതി പിക്ചേഴ്സ് എന്നിവര്‍ സംയുക്തമായി നിര്‍മിക്കുന്ന സിനിമയാണ് ‘എവിടെ’.പ്രേംപ്രകാശ്, ജോയ്, തൊമ്മിക്കുഞ്ഞ് എന്നീ പഴയകാല നിര്‍മാതക്കളെ കണ്ടപ്പോള്‍ മമ്മൂട്ടി ഇങ്ങനെ പറഞ്ഞു. ‘നാടുവിട്ടുപോയ മകന്‍ നാട്ടില്‍ വന്ന ഫീലിങ്. പഴയ ആള്‍ക്കാരെ കാണാന്‍ പറ്റിയതില്‍ ഏറെ സന്തോഷം..’