‘ചില സമയങ്ങളില്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ റിങ് ചെയ്യാന്‍ തുടങ്ങും. അപ്പോള്‍ ഷൂട്ട് നിര്‍ത്തിവെച്ച് അഭിനേതാക്കള്‍ ഫോണ്‍ വിളിക്കാന്‍ പോകും’
വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍ സിനിമയുടെ സെറ്റില്‍ ട്രെന്‍ഡും അതേ സമയം ഒച്ചപ്പാടും സൃഷ്ടിച്ചിരുന്നു എന്ന് സംവിധായകന്‍ തുളസിദാസ്. 25 വര്‍ഷം മുന്‍പ് മൊബൈല്‍ ഫോണ്‍ ഒരു ആഢംബരമായി കണ്ടിരുന്ന സമയത്ത് ‘ആയിരം നാവുള്ള അനന്തന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷൂട്ടിങ് സെറ്റില്‍ വലിയ ചര്‍ച്ചയായി മാറിയ മമ്മൂട്ടിയുടെ മൊബൈല്‍ ഫോണിനെക്കുറിച്ചുളള കഥ വെളിപ്പെടുത്തി തുളസിദാസ്. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പങ്കു വെച്ചത്.
“മമ്മൂട്ടി വലിയ ഒരു മൊബൈല്‍ ഫോണുമായി എത്തിയതോടെയാണ് കാര്യങ്ങള്‍ തുടങ്ങുന്നത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ മോട്ടറോളയുടെ സെറ്റായിരുന്നു അത്. ആ സമയത്ത് വളരെ അപൂര്‍വമായിരുന്നു. സംസ്ഥാനത്ത് വളരെ കുറച്ചു പേര്‍ക്ക് മാത്രമേ അത് ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് സെറ്റിലെ പ്രധാന ചര്‍ച്ചാ വിഷയമായി മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍ മാറി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഗൗതമി ഒരു മൊബൈലുമായി സെറ്റില്‍ എത്തി. പിന്നീട് മാധവിയുടെ കൈയിലും മൊബൈല്‍ കണ്ടു. ദേവനും പുതിയ ഫോണ്‍ വാങ്ങി. എന്നാല്‍ മുരളി മാത്രം ഫോണ്‍ വാങ്ങിയില്ല. ചില സമയങ്ങളില്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ റിങ് ചെയ്യാന്‍ തുടങ്ങും. അപ്പോള്‍ ഷൂട്ട് നിര്‍ത്തിവെച്ച് അഭിനേതാക്കള്‍ ഫോണ്‍ വിളിക്കാന്‍ പോകും.
ഇത് മുരളിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. കുറച്ചു കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ച് ഇനിയും ഇങ്ങനെ നടന്നാല്‍ താന്‍ ഇറങ്ങിപ്പോകുമെന്ന് പറഞ്ഞു. ഞാന്‍ വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കിയത്. പക്ഷേ പ്രശ്‌നങ്ങള്‍ വളരെ വേഗം പരിഹരിക്കുകയും ഷൂട്ട് പുനരാരംഭിക്കുകും ചെയ്തു”. തുളസിദാസ് പറയുന്നു.
1996 ല്‍ അക്കാലത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ആയിരം നാവുള്ള അനന്തന്‍.മമ്മൂട്ടി, മുരളി, ഗൗതമി, മാധവി, ദേവന്‍ തുടങ്ങി ശക്തമായ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്.