തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തിലാണ് സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ കഥ നടക്കുന്നത്. അതിനാൽ ചിത്രത്തിനായി ഒരുപാട് പ്രീ ഷൂട്ട് വർക്കുകൾ ഉണ്ടാവുമെന്ന് എസ്.എൻ. സ്വാമി പറഞ്ഞിരുന്നു
മമ്മൂട്ടി -എസ്.എൻ സ്വാമി-കെ.മധു കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റുകളാണ് സിബിഐ സിനിമകൾ. പതിമൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ അഞ്ചാം ഭാഗം എത്തുന്നു എന്ന് എസ്.എൻ സ്വാമിയും കെ.മധുവും അറിയിച്ചിരുന്നു. ചിത്രം ഓണത്തിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ആതിരപ്പിള്ളിയിൽ ചിത്രീകരണം പുരോഗമിക്കുന്ന മാമാങ്കത്തിന്റെ സെറ്റിൽ നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചനും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയും മമ്മൂട്ടിയെ ചെന്ന് കണ്ടതായും. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മുകേഷ് ഉൾപ്പെടെയുള്ള മുൻ താരങ്ങൾ അഞ്ചാം ഭാഗത്തിലുണ്ടാകില്ല. രൺജി പണിക്കർ, സായികുമാർ തുടങ്ങിയവർ താരനിരയിലുണ്ട്. തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തിലാണ് സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ കഥ നടക്കുന്നത്. അതിനാൽ ചിത്രത്തിനായി ഒരുപാട് പ്രീ ഷൂട്ട് വർക്കുകൾ ഉണ്ടാവുമെന്ന് എസ്.എൻ. സ്വാമി പറഞ്ഞിരുന്നു.
മമ്മൂട്ടിയെ തന്നെ നായകനാക്കി അഞ്ചാം ഭാഗം വരുന്നതോടെ ഇതൊരു റെക്കാര്‍ഡായി മാറുമെന്നാണ് കരുതുന്നത്. മധു-മമ്മൂട്ടി-സ്വാമി കൂട്ടുകെട്ടില്‍ വീണ്ടും ഒരു ചിത്രം എത്തുമ്പോൾ പ്രേക്ഷരുടെ പ്രതീക്ഷ വളരെ വലുതാണ്.
1988 ൽ പുറത്തിറങ്ങിയ ‘ഒരു സിബിഐ ഡയറി കുറിപ്പ്’ എന്ന ചിത്രമാണ് സി.ബി.ഐ ചിത്രങ്ങളിലെ ആദ്യ ചിത്രം. ആക്കാലത്തു വലിയ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം തൊട്ടടുത്ത വർഷം തന്നെ ഉണ്ടായി ‘ജാഗ്രത’യാണ് രണ്ടാം ചിത്രം. എന്നാൽ മൂന്നാം ചിത്രം സേതുരാമയ്യർ സിബിഐ 2004 ൽ 16 വർഷങ്ങൾക്ക് ശേഷമാണ് ഇറങ്ങിയത്. നാലാം ഭാഗം നേരറിയാൻ സിബിഐ 2005 ലും റിലീസ് ആയി. ഇപ്പോഴിതാ 13 വർഷങ്ങൾക്ക് ശേഷം സിബിഐ വീണ്ടും എത്തുകയാണ്.കെ മധുവിന്റെ നിര്‍മാണ കമ്പനിയായ കൃഷ്ണകൃപ ഫിലിംസ് വീണ്ടും നിർമ്മാണ രംഗത്തേക്ക് വരുന്നതായും അദ്ദേഹം നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.