UPDATES

സിനിമാ വാര്‍ത്തകള്‍

‘രണം’യുദ്ധം ജയിച്ച രാജാവ്; സിനിമ പരാജയമെന്ന പൃഥ്വിരാജിന്റെ പരാമര്‍ശത്തെ തള്ളി റഹ്മാന്‍

സിനിമ രാജാവാണ്, രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍. അതെന്റെ കുഞ്ഞനുജനാണെങ്കില്‍ കൂടി, എന്റെ ഉള്ളു നോവും… കുത്തേറ്റവനെ പോലെ ഞാന്‍ പിടയും.

സിനിമയില്‍ പരീക്ഷണങ്ങള്‍ നടത്തിയില്ലെന്ന ഖേദം ഉണ്ടാകാതിരിക്കാനാണ് രണം പോലൊരു സിനിമയില്‍ അഭിനയിച്ചതെന്ന പൃഥ്വിരാജിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് പ്രശസ്ത നടന്‍ റഹ്മാന്‍. അഞ്ചലി മേനോന്‍ സംവിധാനെ ചെയ്ത കൂടെയുടെ വിജയം ആഘോഷിച്ചു കൊണ്ടുള്ള പരിപാടിയിലായിരുന്നു രണത്തിനെ വിമര്‍ശിച്ച് പൃഥ്വിരാജ് രംഗത്തെത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ശ്രദ്ധേയമായ വേഷം ചെയ്ത വ്യക്തികൂടിയായിരുന്നു റഹ്മാന്‍.

രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍ അത് സ്വന്തം കുഞ്ഞനുജനാണെങ്കില്‍ കൂടി, തന്റെ ഉള്ളു നോവും. കുത്തേറ്റവനെ പോലെ പിടയുമെന്നും റഹ്മാന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വ്യക്തമാക്കി. രണം ദ്കിങ് എന്ന ഹാഷ്ടാഗോടെയായിരുന്നു റഹ്മാന്റെ കുറിപ്പ്.

‘കൂടെ പോലെ ചില സിനിമകള്‍ വിജയമാകും. ചില സിനിമകള്‍ പക്ഷേ വിജയിക്കില്ല. രണം ഇതിന് ഉദാഹരണമാണ്. ഇതറിഞ്ഞുകൊണ്ടാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. അതല്ലെങ്കില്‍ കുറേക്കാലം കഴിയുമ്പോള്‍ അത്തരം പരീക്ഷണങ്ങള്‍ നടത്തിയില്ലല്ലോ എന്ന ഖേദിക്കേണ്ടി വരുമെന്നുമായിരുന്നു പൃഥ്വിരാജിന്റെ പരസ്യ പ്രതികരണം. എന്നാല്‍ മോഹന്‍ലാലിന്റെ രാജാവിന്റെ മകനിലെ പ്രശസ്ത ഡയലോഗിനെ കൂട്ടുപിടിച്ച് റഹ്മാന്റെ ഈ വാദത്തെ പരോക്ഷമായി തള്ളിപ്പറയുകയായിരുന്നു.

റഹ്മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്. ഞാന്‍ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്. ആ രാജാവിന്റെ മകനാണ് ഞാന്‍. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകന്‍. അന്നും ഇന്നും.

ദാമോദര്‍ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി. അയാള്‍ക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവില്‍ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദര്‍ വീണു.

അതുകണ്ട് കാണികള്‍ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് ‘രണ’മെന്ന രാജാവ് യുദ്ധം ജയിച്ചത്. അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നില്‍ക്കുന്നത്.

അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍. അതെന്റെ കുഞ്ഞനുജനാണെങ്കില്‍ കൂടി, എന്റെ ഉള്ളു നോവും… കുത്തേറ്റവനെ പോലെ ഞാന്‍ പിടയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍