അറുപതുകളിലേക്ക് കടന്നപ്പോഴും തന്നെ തേടി ഇനിയും നല്ല വേഷങ്ങള്‍ കടന്നുവരുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.
മലയാള സിനിമയില്‍ നിന്നും ഒരു താരം കൂടി അസ്തമിച്ചിരിക്കുന്നു രാജു ഡാനിയേല്‍. അഭിനയ മികവും ആകാരഭംഗിയും കൊണ്ട് മലയാളത്തിന്റെ സ്വന്തമായി മാറിയ ക്യാപ്റ്റന്‍ രാജു. നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും വില്ലന്‍ വേഷങ്ങളിലൂടെ ആസ്വാദകരുടെ മനം കവര്‍ന്നും പിന്നീട് ഹാസ്യതാരമായും മാറിയ മഹാനടന്‍. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട് മലയാള സിനിമ അദ്ദേഹത്തെ മതിയായ രീതിയില്‍ ഉപയോഗിച്ചിട്ടില്ല എന്ന്. അവസരങ്ങള്‍ തേടിപ്പോവാത്തതും ,സൗഹൃദങ്ങള്‍ക്ക തുടര്‍ച്ച സൂക്ഷിക്കാതിരുന്നതുമാണ് തനിക്ക് തിരിച്ചടിയാവുന്നതെന്നായിരുന്നു ഇതിന് കാരണമായി അദ്ദേഹം പറയുന്നത്. എന്നാല്‍ തന്നെ തേടിയെത്തിയ വേഷങ്ങള്‍ സുന്ദരമായി അവതിരിപ്പിച്ച വ്യക്തികൂടിയായിരുന്നു ക്യാപ്റ്റന്‍ രാജു എന്ന താരം.
മുഖ്യമന്ത്രി തന്റെ അനുശോചന സന്ദേശത്തില്‍ പറയുന്നപോലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ നടനായിരുന്നു അദ്ദേഹം. മമ്മുട്ടി നായകായി വെള്ളിത്തിരയിലെത്തിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഓഗസ്റ്റ് 1, നാടോടിക്കാറ്റ്് എന്നിവ പിണറായി വിജയന്‍ പറയുന്ന വൈവിധ്യത്തിന് ഉദാഹരണങ്ങളാണ്. ഒരു വടക്കന്‍ വീരഗാഥ, ആവതനാഴി തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിലെ സ്വഭാവ നടനെകൂടി വെളിപ്പെടുത്തുന്നതായിരുന്നു. സിഐഡി മൂസയിലെ കഥാപാത്രം തന്റെ മാസ്റ്റര്‍ പീസായ പവനായിയെ ഒരിക്കല്‍ കൂടി അനുസ്മരിപ്പിച്ചു. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ രക്തത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം അവസാന ചിത്രമായ മാസ്റ്റര്‍ പീസില്‍ ക്യാപ്റ്റന്‍ രാജുവായിതന്നെ വേഷമിട്ട ശേഷമാണ് മടങ്ങുന്നത്.
1950 ജൂണ്‍ 27 ന് പത്തനംതിട്ടയിലെ ഓമ്മലൂരില്‍ കെജി ഡാനിയേല്‍ അന്നമ്മ ദമ്പതികളുടെ ആറുമക്കളില്‍ ഒരാളായിട്ടായിരുന്നു ക്യാപ്റ്റന്‍ രാജു എന്ന രാജു ഡാനിയേലിന്റെ ജനനം. ജന്തു ശാസ്ത്രത്തില്‍ ബിരുദം നേടി 21 ാം വയസ്സില്‍ സൈന്യത്തിന്റെ ഭാഗമായ രാജു ക്യാപ്റ്റന്‍ രാജു ഇക്കാലയളവിലാണ് പേരിനൊപ്പം ക്യാപ്റ്റന്‍ എന്നു ചേര്‍ക്കുന്നത്. അഞ്ചു വര്‍ഷത്തെ സൈനിക ജിവീതത്തിന് ശേഷം ഗ്ലുക്കോസ് അടക്കമുള്ള കമ്പനികളിലും ജോലിനോക്കിയിട്ടുണ്ട്. സിനിമയുടെ ഭാഗമാവുന്നതിനായിട്ടായിരുന്നു അദേഹം ജോലി ഉപേക്ഷിച്ചത്. മുംബൈയിലെ പ്രതിഭ അടക്കമുള്ള പ്രശസ്ത നാടക കമ്പനികളുടെ അമേച്യര്‍ നാടകങ്ങളുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പ്രമീളയാണ് ഭാര്യ, മകന്‍ രവി.
മലയാളം, ഹിന്ദി, തമിഴ്. കന്നട, തെലുങ്ക്, ഇംഗ്ലീഷ് തുടങ്ങി 500 ഓളം സിനിമകളിലും പത്തോളം ടെലിവിഷന്‍ സീരിയലുകളിലും ഭാഗമായിട്ടുള്ള ക്യാപ്റ്റന്‍ രാജു സില്‍ക്ക് സ്മിതക്കൊപ്പം രതിലയം എന്ന സിനിമയിലെ നായകനായും അദ്ദേഹം വെള്ളത്തിരയിലെത്തി. ഇതാ ഒരു സ്നേഹഗാഥ(1997), പവനായി 99.99 (2012) എന്നീ സിനിമകള്‍ സംവിധാനം ചെയ്യ്തും ക്യാപ്റ്റന്‍ രാജു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. ഇംഗ്ലീഷ് ചിത്രമായ കോട്ടണ്‍ മേരിക്ക് പുറമെ തെലുങ്കില്‍ എട്ടും. 21 തമിഴ് ചിത്രങ്ങളിലും 2011 ല്‍ പുറത്തിറങ്ങിയ കഷ്മഖാഷ് എന്ന ബോളിവുഡ് സിനിമയിലും അദ്ദേഹം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ സ്നേഹം നിറഞ്ഞ സാന്നിധ്യമായിരുന്നു ക്യാപ്റ്റന്‍ രാജു എന്നാണ് പ്രമുഖരടക്കമുള്ളവര്ക്ക് അദ്ദേഹത്തെക്കുറിച്ച് പറയാനുള്ളത്. മോഹന്‍ലാല്‍ തന്റെ അനുശോചനക്കുറിപ്പില്‍ പങ്കുവച്ചതും ഇക്കാര്യം തന്നെയായിരുന്നു. ലാലു എന്ന രാജുച്ചായന്റെ വിളി ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നെന്നും മോഹന്‍ ലാല്‍ പറയുമ്പോള്‍ നമുക്ക് മനസിലാവും ഈ ബന്ധങ്ങളിലെ ആഴം. മലയാള സിനിമയക്ക് നികത്താനാവാത്ത നഷ്ടമാണ് ക്യാപറ്റന് രാജുവിന്റെ മരണമെന്നായിരുന്നു മമ്മുട്ടിയുടെ പ്രതികരണം. തൊഴിലിനോടും സുഹൃത്തുക്കളോടും ആത്മാര്‍ത്ഥത പുലര്‍ത്തിയ വ്യക്തി. മമ്മുട്ടി പറയുന്നു. വെള്ളിത്തിരയില്‍ വില്ലനായും കൊമേഡിയനായും തിങ്ങളുമ്പോള് നിലപാടുകളില്‍ ഉറച്ചു നി്ല്ക്കുന്ന വ്യക്തികൂടിയായിരുന്നു ക്യാപ്റ്റന്‍ രാജു. വിനയനെയും, തിലകനെയും വിലക്കിയതുള്‍പ്പെടെ മലയാള സിനിമ പ്രതിസന്ധി നേരിട്ട കാലത്ത് ഔദ്യോഗിക പക്ഷത്തിനെതിരായി വിനയനൊപ്പം നിലയുറപ്പിച്ചു അദ്ദേഹം. അറുപതുകളിലേക്ക് കടന്നപ്പോഴും തന്നെ തേടി ഇനിയും നല്ല വേഷങ്ങള്‍ കടന്നുവരുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.
RIP #CaptainRaju sir. Will always remember Pavanayi fondly. Thank you for the memories. We will miss you! pic.twitter.com/saOOpccK6f
— Nivin Pauly (@NivinOfficial) September 17, 2018