അബുദാബിയില്‍ നടക്കേണ്ട താരനിശയിലേക്ക് താരങ്ങളെ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് എഎംഎംഎയും സിനിമാ നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കമാണ് ഒത്തുതീര്‍പ്പാക്കിയത്.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് സ്വരുപിക്കുന്നതിനായി മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ പദ്ധതിയിട്ട താരനിശ സംബന്ധിച്ച് നിര്‍മാതാക്കളുമായി നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ചു. അബുദാബിയില്‍ നടക്കേണ്ട താരനിശയിലേക്ക് താരങ്ങളെ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് എഎംഎംഎയും സിനിമാ നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കമാണ് ഒത്തുതീര്‍പ്പാക്കിയത്. ഇതോടെ താരനിശ ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടക്കുമെന്നും താര സംഘടനയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വിഷയം ചര്‍ച്ചചെയ്യുന്നതിനായി ഞായറാഴ്ച കൊച്ചിയില്‍ ഇരുസംഘടനകളുടേയും ഭാരവാഹികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത് കേരളത്തിനു വേണ്ടിയാണ് താരനിശ നടത്തുന്നത് അതിനാല്‍ ആര്‍ക്കും അതില്‍ തര്‍ക്കമില്ല. പ്രശ്നം നേരത്തേ പരിഹരിക്കപ്പെട്ടിരുന്നു. വിഷയത്തെകുറിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കുന്നനായാണ് കൊച്ചിയില്‍ യോഗം ചേര്‍ന്നതെന്നും താരംസംഘടന ട്രഷറര്‍ ജഗദീഷ് പറയുന്നു. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോടായിരുന്നു ജഗദീഷിന്റെ പ്രതികരണം. നിര്‍മ്മാതാക്കള്‍ നടത്താനിരുന്ന താരനിശ 2019 മാര്‍ച്ചില്‍ നടത്തുമെന്നും യോഗത്തില്‍ ധാരണയായതായും ജഗഗീഷ് പറയുന്നു.
നിര്‍മ്മാതാക്കളുടെ സംഘടന നടത്താനിരുന്ന താരനിശയോട് സിനിമാ താരങ്ങള്‍ സഹകരിക്കുന്നില്ല. എന്നാല്‍ തങ്ങളോടും കൂടി ആലോചിക്കാതെ എഎംഎംഎ അവരുടെ താരനിശയിൽ തീരുമാനം എടുത്തതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിയോജിപ്പ്. അബുദാബിയില്‍ ഡിസംബര്‍ ഏഴിന് നിശ്ചയിച്ച താരദിശയില്‍ പങ്കെടുക്കാന്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒമ്പത് വരെ സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കണമെന്നുമായിരുന്നു എഎംഎംഎയുടെ ആവശ്യം. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുകളോട് വാട്സ്ആപ്പ് സന്ദേശം വഴിയാണ് ഈ ആവശ്യം അറിയിച്ചത്. എന്നാല്‍ ഇക്കാര്യം ഏകപക്ഷീയ തീരുമാനം ആയിരുന്നെന്നായിരുന്നു നിര്‍മാതാക്കളുടെ ആരോപണം.
കൊച്ചിയില്‍ നടന്ന യോഗത്തില്‍ എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ ഇടവേള ബാബു, ജഗദീഷ് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കു വേണ്ടി ജി. സുരേഷ്‌കുമാര്‍, എം. രഞ്ജിത്, മണിയന്‍ പിള്ള രാജു, സിയാദ് കോക്കര്‍ എന്നിവരുമായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. തീരുമാനം സംബന്ധിച്ച കരാറുകളില്‍ ഇരുസംഘടന നേതാക്കളും ഒപ്പ് വച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.