ഒമര്‍ ലുലു തന്നെ സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമയിലൂടെയാണ് നൂറിൻ സിനിമയിലേക്ക് എത്തുന്നത്
റിലീസിന് മുന്നേ തന്നെ ഒട്ടേറെ ചർച്ചചെയ്യപ്പെട്ട ചിത്രമായിരുന്നു ഒമർ ലുലുവിന്റെ ‘ഒരു അഡാര്‍ ലൗ’. സിനിമയുടെ ആദ്യം പുറത്തിറങ്ങിയ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും. ഗാന രംഗത്തിലെ കണ്ണിറുക്കലിലൂടെ പ്രിയ വാര്യർ എന്ന നായിക ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ ചിത്രം റീലീസ് ചെയ്ത ശേഷം എല്ലാവരും ശ്രദ്ധിച്ചത് നൂറിൻ ഷെരീഫ് എന്ന നായികയെ ആണ്. ഗാനത്തിലൂടെ പ്രശസ്തയായ പ്രിയയെക്കാൾ സ്ക്രീൻ സ്പൈസും, പ്രാധാന്യവും മുൻ മിസ് കേരള കൂടിയായിരുന്ന നൂറിന്‍ ഷെരീഫിനാണ് ലഭിക്കുന്നത്.
അപ്രതീക്ഷിതമായി ലഭിച്ച പ്രശസ്തിയെ തുടർന്ന് പ്രിയ വാര്യർക്ക് ചിത്രത്തിൽ കൂടുതൽ പ്രാധാന്യം നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ സംവിധായകൻ ഒമർ ലുലു ഇതിനു തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് പ്രിയ വാര്യരും സംവിധയകനും തമ്മിൽ തർക്കങ്ങളും ഉടലെടുത്തു. പിന്നീട് സിനിമ സംഘടനകൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. ഒട്ടേറെ വിമർശനങ്ങളാണ് ചിത്രത്തിന്റെ റിലീസിന് മുന്പും ശേഷവും നേരിടേണ്ടി വന്നിട്ടുള്ളത്. പ്രിയക്ക് ലഭിച്ച പ്രശസ്തിയുടെ അടിസ്ഥാനത്തിൽ പ്രിയ വാര്യർ എന്ന നടിക്ക് അമിത പ്രാധാന്യം നൽകി ചിത്രം പ്രമോട്ട് ചെയ്യാൻ സംവിധയകൻ ശ്രമിച്ചതായും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഒമര്‍ ലുലു തന്നെ സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമയിലൂടെയാണ് നൂറിന് സിനിമയിലേക്ക് എത്തുന്നത്. ഇതിനുശേഷം അഡാര്‍ ലൗവിലും ചെറിയൊരു ട്രയല്‍ ഓഡീഷനില്‍ പങ്കെടുത്തിരുന്നു. അങ്ങനെയാണ് അഡാര്‍ ലൗവിലെ നായിക കഥാപാത്രമായി നൂറിന് എത്തുന്നത്. 2017 ൽ മിസ് കൊല്ലം ആയിരുന്ന താരം അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് മിസ് കേരളയുടെ കോംപറ്റീഷനിൽ പങ്കെടുക്കുന്നതും വിജയിക്കുന്നതും. മോഡലിംഗില്‍ താത്പര്യമുണ്ടായിരുന്നുവെങ്കിലും സിനിമ തന്നെയായിരുന്നു നൂറിന്റെ ആഗ്രഹം. പ്രിയയെക്കാൾ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റുകൾ അനവധി തീർത്ത ഡബ്ബ്മാഷ് താരം കൂടിയാണ് നൂറിൻ.
“മുസ്ലിം പെൺകുട്ടി ആയിരുന്നതിനാൽ മോഡലിങ്ങിനെയും അഭിനയെത്തെയുമെല്ലാം ആദ്യമൊക്കെ ഒരുപാട് എതിർപ്പുയർന്നിരുന്നു. എന്നാൽ വിജയിക്കണം എന്നത് വാശിയായിരുന്നു. തോറ്റുപോയാൽ മറ്റുള്ളവർക്ക് പറയാനുള്ള കാരണങ്ങൾ കൂടും. അല്ലെങ്കിലും പർദ കൊണ്ട് മൂടി വെക്കേണ്ടത് പെണ്ണിന്‍റെ മോഹങ്ങളല്ലല്ലോ. എല്ലാവരും എതിർക്കുമ്പോഴും കൂടെ നിന്ന വീട്ടുകാരാണെന്‍റെ ശക്തി” യെന്നും നൂറിൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. സരിനൻസ് ഡാൻസ് കമ്പനിയിലെ നർത്തക കൂടിയായ നൂറിൻ ചവറയിൽ ഇന്‍റഗ്രേറ്റഡ് എംബിഎ ഒന്നാം വർഷ വിദ്യാർത്ഥിനിയുമാണ്.