UPDATES

സിനിമാ വാര്‍ത്തകള്‍

‘കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നരബലിയില്‍ ഉരിയാടാത്തതെന്ത്’; ജോയ് മാത്യു

എല്ലാ പാർട്ടിക്കാരും അവരുടെ (ആ)ഘോഷയാത്രകൾ തുടങ്ങുന്നത് കാസർകോട് നിന്നുമാണ് . ഇമ്മാതിരി ശവഘോഷയാത്രകൾ ഇനി ഈ ജില്ലയിൽ നിന്നും തുടങ്ങേണ്ട എന്ന് കാസര്‍കോട്ടുള്ളവർ ഒന്ന് മനസ്സ് വെച്ചാ മതി

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ മൗനം പാലിച്ച സാഹിത്യകാരന്മാര്‍ക്കെതിരെ സംവിധായകന്‍ ജോയ് മാത്യു. കാസര്‍കോഡ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിന്റെ വിമര്‍ശനാത്മക കുറിപ്പ്. തന്റെ നിലപാട് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.

‘കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടിൽ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണ്? ഇവർ സാഹിത്യത്തിൽ മാത്രമേ ഇടപെടൂ എന്നാണോ? സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണു ഈ പരാന്നഭോജികൾ തിരിച്ചറിയുക?’–ജോയ് മാത്യു കുറിച്ചു.

 

ജോയ് മാത്യുവിന്റെ കുറിപ്പ് ;

‘ഘോഷയാത്രകൾ ജനങ്ങളെ പേടിപ്പിക്കാനുള്ളതാണ് .അത് ജനസമ്പർക്കമായാലും ജനമൈത്രി ആയാലും ജനസംരക്ഷണമായാലും ഇനി മറ്റുവല്ല പേരിലായാലും എല്ലാം കൊലവിളികൾ ഉള്ളിൽ ഒളിപ്പിച്ച് വെച്ചുള്ള ആഘോഷയാത്രകളാണ് .

അപരനെ പോരിന് വിളിക്കുകയാണ് ഓരോ പാർട്ടിക്കാരനും. ബലിയാകുന്നതോ സാധാരണക്കാരായ ജനങ്ങളും. ഇന്നു കാസർകോഡ് രണ്ടു ചെറുപ്പക്കാരാണ് കൊലക്കത്തിക്കിരയായത . നാളെ സർവ്വകക്ഷി യോഗം ചേരും ,നേതാക്കൾപരസ്പരം കൈകൊടുത്തും കെട്ടിപ്പിടിച്ചും പിന്നെ ചായകുടിച്ചും പിരിയും. കൊല്ലപ്പെട്ടവരുടെ വേർപാട് സൃഷ്ടിക്കുന്ന ദുഃഖം അവരുടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും മാത്രം.

ഒരു ഹർത്തൽ പ്രഖ്യാപിച്ചാൽ മരിച്ചവർ തിരിച്ചു വരുമോ ? പുതിയൊരു സമരരൂപം പോലും വിഭാവനം ചെയ്യാൻ കഴിയാത്ത, ഒരു പണിയും ചെയ്തു ശീലമില്ലാത്ത ഘോഷയാത്രികരായ ഈ വാഴപ്പിണ്ടി രാഷ്ട്രീയക്കാരെ തിരസ്കരിക്കാൻ കഴിയുന്ന ഒരു തലമുറയ്ക്കെ ഇനി ഈ നാടിനെ രക്ഷിക്കാനാകൂ.

എല്ലാ പാർട്ടിക്കാരും അവരുടെ (ആ)ഘോഷയാത്രകൾ തുടങ്ങുന്നത് കാസർകോട് നിന്നുമാണ് . ഇമ്മാതിരി ശവഘോഷയാത്രകൾ ഇനി ഈ ജില്ലയിൽ നിന്നും തുടങ്ങേണ്ട എന്ന് കാസര്‍കോട്ടുള്ളവർ ഒന്ന് മനസ്സ് വെച്ചാ മതി , അങ്ങനെ ഓരോ ജില്ലക്കാരും ഇതുപോലെ തീരുമാനിക്കുന്ന കാലം വരുമെന്ന് നമുക്ക് സ്വപ്നം കാണാനെങ്കിലും കഴിയട്ടെ…’–ജോയ് മാത്യു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍