സിനിമയില്‍ ഈ രംഗം കണ്ടവരെല്ലാം സണ്ണി ലിയോണിന്റേതായിരിക്കുമെന്ന് കരുതി വിളി തുടങ്ങിയതോടെയാണ് യുവാവ് പ്രശ്‌നത്തിലായത്
സണ്ണി ലിയോണിന്റെ പേരിൽ പ്രചരിച്ച നമ്പർ മൂലം പൊറുതിമുട്ടിയ യുവാവിനോട് മാപ്പ് പറഞ്ഞ് താരം. സണ്ണി ലിയോണ്‍ നായികയായി അടുത്തിടെ റിലീസായ ഒരു പഞ്ചാബി ചിത്രത്തില്‍ തന്റെ നമ്പറാണെന്ന് പറഞ്ഞ് സണ്ണിയുടെ കഥാപാത്രം ഒരു നമ്പര്‍ പറയുന്നുണ്ട്. ഇത് യഥാര്‍ഥത്തില്‍ പുനീത് എന്ന ആളുടേതായിരുന്നു. സിനിമയില്‍ ഈ രംഗം കണ്ടവരെല്ലാം സണ്ണി ലിയോണിന്റേതായിരിക്കുമെന്ന് കരുതി വിളി തുടങ്ങിയതോടെയാണ് യുവാവ് പ്രശ്‌നത്തിലായത്. താന്‍ സണ്ണി ലിയോണ്‍ അല്ലെന്ന് പറഞ്ഞ് മടുത്തതോടെ അദ്ദേഹം പോലീസില്‍ പരാതിയും നൽകിയിരുന്നു.
സൂം ടിവി-ക്ക് നല്‍കിയ അഭിമുഖത്തിലാണ് പുനീതിനോട് സണ്ണി ലിയോൺ മാപ്പു പറഞ്ഞത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും സണ്ണി പറഞ്ഞു.
ഇത് ഒരു ക്രിമിനല്‍ കേസായി കരുതാനാവില്ല എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സിവില്‍ കേസായി പരിഗണിക്കും. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
അഞ്ഞൂറിലധികം കോളുകളാണ് ഒരു ദിവസം യുവാവിന് വന്ന് കൊണ്ടിരിക്കുന്നത്. അതേ സമയം ഈ നമ്പറിന്റെ പേരിലുള്ള വിവാദത്തില്‍ സണ്ണിയ്ക്ക് പങ്കില്ലെന്നാണ് അവരുടെ മാനേജര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് സംവിധായകനും തിരക്കഥാകൃത്തുമാണെന്നായിരുന്നു മാനേജരുടെ പ്രതികരണം.