‘വെറും കച്ചവട ലാഭത്തിനായി അണിയറക്കാര്‍ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുകയാണ്. നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് അവര്‍ ഇതുവരെ സിനിമയെ പ്രമോട്ട് ചെയ്തിരുന്നത്’
അമല പോളിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആടൈ. ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടത് മുതൽ സിനിമ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ആടൈ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി രംഗത്ത്. അമല പോളിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇവര്‍ എത്തിയിരുന്നത്.
ആടൈയുടെ ടീസറും പോസ്റ്ററും കണ്ട് പെണ്‍കുട്ടികള്‍ ഞെട്ടിപ്പോയിരുന്നുവെന്ന് പ്രിയ രാജേശ്വരി പറയുന്നു. സിനിമ നാളെ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. അതിന് മുന്നോടിയായി ഞങ്ങള്‍ ഡിജിപിക്ക് പരാതി നല്‍കി. നഗ്നത ഉപയോഗപ്പെടുത്തി സിനിമ പ്രചാരണം ചെയ്യരുതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. വെറും കച്ചവട ലാഭത്തിനായി അണിയറക്കാര്‍ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുകയാണ്. നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് അവര്‍ ഇതുവരെ സിനിമയെ പ്രമോട്ട് ചെയ്തിരുന്നത്. ഇതിനെതിരെ ആക്ഷന്‍ എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം. തരണക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനി പുറത്തിറങ്ങുന്ന ടീസറുകളിലോ പോസ്റ്ററുകളിലോ നഗ്നരംഗങ്ങള്‍ ഉപയോഗിക്കരുതെന്നും അവര്‍ അത് ചെയ്യില്ലെന്നും ഞങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പ്രിയ രാജേശ്വരി പറയുന്നു. തമിഴില്‍ നല്ല കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് അഭിനയിച്ച നടിയാണ് അമല പോള്‍. അവര്‍ ഇത്തരമൊരു ചിത്രത്തില്‍ അഭിനയിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും ഇവര്‍ ആരോപിച്ചു. ലോകം മുഴുവന്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യും അതാണ് അവരുടെ ലക്ഷ്യമെന്നും പ്രിയ രാജേശ്വരി പറയുന്നു.
അമല പോള്‍ അന്യ സംസ്ഥാനത്ത് നിന്നാണ് വരുന്നതെന്നും ആയതിനാല്‍ ഞങ്ങളുടെ സംസ്‌കാരത്തെക്കുറിച്ച് യാതൊന്നും അറിയാത്ത നടിയാണ് അവരെന്നും പ്രിയ രാജേശ്വരി പറയുന്നു. തമിഴ് പെണ്‍കുട്ടികളെക്കുറിച്ച് അവര്‍ക്കൊന്നും അറിയില്ല. പണത്തിനും കച്ചവടത്തിനും വേണ്ടി അവര്‍ എന്തും ചെയ്യും. ആടൈ പോസ്റ്റര്‍ കാണുന്ന പത്ത് വയസുകാരന്റെ ചിന്ത എന്താകും. അതാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേർത്തു.