രണ്ടു ക്ലൈമാക്സും ഷൂട്ട് ചെയ്തു. അതു കാണിച്ചിട്ടും ആർക്കും കൃത്യമായൊരെണ്ണം തിരഞ്ഞെടുക്കാനായില്ല
റാഫി മെക്കാർട്ടിൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘പഞ്ചാബി ഹൗസ്’ കാലമെത്ര കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സിൽ ഇന്നും ചിരി പടർത്തുകയാണ്. ദിലീപും ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയുമൊക്കെ ചേർന്നൊരുക്കിയ ആ ചിരി വിരുന്ന് അത്രയേറെ പ്രേക്ഷകരെ സ്വാധിനിച്ചിരുന്നു.
യഥാർത്ഥ ജീവിതത്തിൽ തങ്ങളെ സ്വാധിനിച്ച ചില കഥാപാത്രങ്ങളെ സിനിമയിൽ ഉപയോഗിച്ചതായും, ചിത്രത്തിനായി രണ്ട് ക്ലൈമാക്സുകൾ പോലും ഷൂട്ട് ചെയ്‌തിരുന്നതായും സംവിധായകർ പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യങ്ങൾ പങ്കു വെച്ചത്.
‘സിദ്ദിഖ്‌ലാൽ സംവിധാനം ചെയ്ത ‘കാബൂളിവാല’യിൽ ഡോക്ടറായി അഭിനയിക്കാൻ ഒരു സിക്കുകാരൻ വന്നു. റാഫി ആ സിങ്ങിനോട് പൊട്ട ഹിന്ദിയിൽ സംസാരിച്ചപ്പോൾ നല്ല കൊച്ചി മലയാളത്തിൽ അയാൾ മറുപടി പറഞ്ഞ് കണ്ണുതള്ളിച്ചു. മലയാളം മണിമണിയായി പറയുന്ന സിക്കുകാരെ അങ്ങനെയാണ് പഞ്ചാബി ഹൗസിലെടുത്തത്’.
‘ചെന്നൈ ട്രെയിൻ യാത്രയിൽ കണ്ടതാണ് ആ ഊമയെ. ഏതോ സറ്റേഷനിൽ നിന്നു റാഫി വാങ്ങിയ ഭക്ഷണം തീർത്തും മോശമാണെന്നറിഞ്ഞ് പൊതിഞ്ഞു വച്ചപ്പോൾ സ്കൂൾ യൂണിഫോമിട്ട ഒരു കുട്ടി വന്ന് അതു കഴിക്കാൻ ശ്രമിച്ചു. അതു കൊള്ളില്ലെന്ന് പറഞ്ഞ‌് കാര്യങ്ങൾ ചോദിച്ചപ്പോൾ അവൻ ‘ഊമ’യായി. യൂണിഫോമിൽ ചെന്നൈ യാത്ര ചെയ്യുന്ന കുട്ടി നാട്ടിൽ നിന്നു പുറപ്പെട്ടു പോകുന്നതാകാമെന്ന സംശയം സ്ഥിരീകരിക്കാൻ അവന്റെ അഭിനയം മൂലം കഴിഞ്ഞില്ല. അപ്പോഴാണ് റാഫിയുടെ തലയിൽ ബൾബ് കത്തിയത്. ആൾമാറാട്ടത്തിന് പറ്റിയതാണ് ഈ ഊമകളിയെന്ന്. പഞ്ചാബിഹൗസ് പിറന്നു
ഈ സിനിമയിലെ ഏറ്റവും ചിരിപരത്തി തന്നെ അമ്പരിപ്പിച്ച തമാശ ഊമ സംസാരിച്ചതായി സ്വപ്നം കണ്ടെന്നു പറയുന്ന സീനാണെന്ന് റാഫി. ‘അത് ഇത്ര ചിരിയുണ്ടാക്കുമെന്ന് കരുതിയില്ല.’
‘നായകൻ ആർക്കൊപ്പം പോകണം? നാട്ടിൽ കാത്തിരിക്കുന്ന നായികയുടെ കൂടെയോ അതോ തനിക്ക് എല്ലാം നൽകിയ കുടുംബത്തിലെ ഊമയായ നായികയുടെ കൂടയോ? തിരക്കഥ എഴുതിയിട്ടും ഷൂട്ടിങ് തുടങ്ങിയിട്ടും അതിന് തീരുമാനമായില്ല. രണ്ടു ക്ലൈമാക്സും ഷൂട്ട് ചെയ്തു. അതു കാണിച്ചിട്ടും ആർക്കും കൃത്യമായൊരെണ്ണം തിരഞ്ഞെടുക്കാനായില്ല. ഒടുവിൽ ലാലിന്റെ ഭാര്യ നാൻസിയാണ് ഊമയായ നായികയ്ക്കൊപ്പമാണ് നായകൻ പോകേണ്ടത് എന്നു തീർപ്പ് പറഞ്ഞത്. അത് സിനിമയിൽ ഇട്ടു. കാണികൾക്കു രസിച്ചു.‘പക്ഷേ എന്റെ അഭിപ്രായം മറിച്ചായിരുന്നു. കഥയിലെ ശരിയും അതായിരുന്നു.’ റാഫി.