‘ഇലഞ്ഞിത്തറ മേളം അവിടെ നിന്ന് കേള്‍ക്കുന്ന സുഖം എവിടെ നിന്നാലും കിട്ടില്ല. പക്ഷേ അത് മാത്രം സാധിച്ചിട്ടില്ല’
പൂരത്തിന് പോയപ്പോള്‍ മോശം അനുഭവം നേരിട്ടതായി നടി റിമ കല്ലിങ്കല്‍. ഏഷ്യാവില്ലെ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് റിമ ഈ വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. നേരത്തെ തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമെന്ന റിമയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആണുങ്ങള്‍ മാത്രം പൂരത്തിന് പോയിട്ട് എന്താ കാര്യമെന്നും, പൊതു സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചു ചേരുമ്പോഴല്ലേ രസമുള്ളൂ എന്നും റിമ ചോദിച്ചിരുന്നു. ഏഷ്യാവില്ലെ പുറത്തുവിട്ട അഭിമുഖത്തിന്റെ പൂർണ്ണ രൂപത്തിലാണ് തനിക്ക് മോശം അനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരിക്കുന്നത്.
‘പൂരം നേരിട്ട് കണ്ടിട്ട് കുറച്ച് കാലമായി. പണ്ട് എല്ലാ വര്‍ഷവും പോകുമായിരുന്നു. എന്റെ അച്ഛന്‍ എന്നെ എല്ലാത്തിനും കൊണ്ടുപോകുമായിരുന്നു. അതിരാവിലത്തെ വെടിക്കെട്ട് ഗ്രൗണ്ടില്‍ നിന്ന് കണ്ടിട്ടുണ്ട്. ആണുങ്ങളുടെ ജനസാഗരത്തിനു നടുവില്‍ നിന്ന് തന്നെയാണ് കണ്ടത്. രാവിലെ പോകുമായിരുന്നു. പോകുമ്പോള്‍ നമുക്കൊരു സുരക്ഷയില്ലെന്ന് തോന്നും. ആണുങ്ങളുടെ മാത്രം ഫെസ്റ്റിവല്‍ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പൂരത്തിന് പോയപ്പോള്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം മാത്രമാണ് നേരിട്ട് കാണാന്‍ പറ്റാത്തത്. ആനച്ചന്തം, കുടമാറ്റം എല്ലാം അകലെ നിന്ന് കണ്ടിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം അവിടെ നിന്ന് കേള്‍ക്കുന്ന സുഖം എവിടെ നിന്നാലും കിട്ടില്ല. പക്ഷേ അത് മാത്രം സാധിച്ചിട്ടില്ല’- റിമ കല്ലിങ്കൽ പറയുന്നു
‘ഞാനെപ്പോഴും പറയാറുണ്ട്, തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. വലിയ കഷ്ടമാണത്. വിദേശത്തൊക്കെ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമല്ലല്ലോ വരുന്നത്? ആണുങ്ങളും പെണ്ണുങ്ങളും വരുന്നില്ലേ”-റീമ ചോദിക്കുന്നു
”നമുക്കിവിടെ തുടങ്ങാം. ഒരു പ്രശ്നമുണ്ട്. തിരക്കായിരിക്കുമല്ലോ പോകണ്ട എന്ന പേടിയുമുണ്ടാകും. പണ്ടൊക്കെ അമ്പലങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഒക്കെ പോകുമ്പോ ആണുങ്ങളും പെണ്ണുങ്ങളും കൂടിയല്ലേ പോകാറ്? അപ്പോഴല്ലേ ഒരു രസമുള്ളൂ? ആണുങ്ങള്‍ മാത്രം പോയിട്ടെന്ത് കാര്യം? എല്ലാവരും ഒരുമിച്ച് വരിക എന്നതിലാണ് കാര്യം. പക്ഷേ അതിവിടെ നടക്കുന്നില്ല. കാരണം വരുന്നത് മുഴുവന്‍ പുരുഷന്മാരാണ്”-റിമ കൂട്ടി ചേർത്തു.