നേരത്തെ പ്രോഗ്രാം ചെയ്തുവെച്ച സെന്‍സറുകളനുസരിച്ച് പ്രവര്‍ത്തിക്കുന്ന റോബട്ടുകളൾ തീന്‍മേശകളില്‍ ഭക്ഷണമെത്തിക്കും
സിനിമ താരങ്ങൾ പലരും റസ്റ്റോറന്റുകൾ നടത്തുന്നുണ്ട്. എന്നാൽ കേരളത്തിലാദ്യമായി റോബട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഒരു റസ്റ്റോറന്റ് ആരംഭിച്ചിരിക്കുകയാണ് സിനിമ താരം മണിയൻപിള്ള രാജുവും സുഹൃത്തുക്കളും. കണ്ണൂരില്‍ തുടങ്ങിയ ‘ബീ അറ്റ് കിവിസോ’ എന്ന റസ്റ്റോറന്‍റിൽ എത്തിയാൽ നിങ്ങൾക്ക് ഭക്ഷണം വിളമ്പാന്‍ എത്തുക റോബട്ടുകള്‍ ആയിരിക്കും .
അഞ്ചടി ഉയരമുള്ള ഈ റോബട്ടുകൾക്ക് ഓരോ പേരും നൽകിയട്ടുണ്ട്. അലീന, ഹെലന്‍, ജെയിന്‍ എന്നീ മൂന്ന് സുന്ദരി റോബോട്ടുകളാണ് നിങ്ങളെ സ്വികരിക്കാൻ എത്തുക. നേരത്തെ പ്രോഗ്രാം ചെയ്തുവെച്ച സെന്‍സറുകളനുസരിച്ച് പ്രവര്‍ത്തിക്കുന്ന റോബട്ടുകളൾ തീന്‍മേശകളില്‍ ഭക്ഷണമെത്തിക്കും. കൂടാതെ ഭക്ഷണവുമായി പോകുന്നതിനിടെ വഴിയില്‍ തടസ്സങ്ങളുണ്ടായാല്‍ അത് മാറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങളും റോബട്ടുകള്‍ പുറപ്പെടുവിക്കും. കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനായും ഹോട്ടലിലെ വിവിധയിടങ്ങളില്‍ റോബോട്ടുകളെ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ചൈനയിൽ നിന്നാണ് ഈ റോബട്ടുകളെ കേരളത്തിലെത്തിച്ചത്.
ഹോംലി ഫുഡെന്ന സംസ്‌കാരത്തിനായി വീട്ടമ്മമ്മാര്‍ക്കു തനത് വിഭവ നിര്‍മാണത്തിനു പരിശീലനം നല്‍കുന്ന പദ്ധതിയും കിവീസോ മാനേജ്‌മെന്റിനുണ്ട്. ഭാവിയില്‍ മൊബൈല്‍ ആപ് വഴിയുള്ള ഹോംലി ഭക്ഷണം കണ്ണൂര്‍ നഗരത്തില്‍ വ്യാപിപ്പിക്കും. വീട്ടമ്മമാര്‍ ചേര്‍ന്ന് ഒരുക്കുന്ന ബേക്കിങ് മമ്മി എന്ന ഹോംലി ബേക്കറിയും ഒരുക്കിയിട്ടുണ്ട്. ഫിഫാ ലോകകപ്പിനോടനുപ്പിച്ച് ദോഹയിലും റോബോട്ടുകളെ നിരത്തി റസ്റ്ററന്റ് തുടങ്ങുമെന്ന് മണിയന്‍പിള്ള രാജു, സിവി നിസാമുദീന്‍, നജ്മാ നിസാം, എംകെ വിനീത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂരിന്‍റെ ഭക്ഷണപ്രേമം കണക്കിലെടുത്ത് തന്നെയാണ് സംരംഭം കണ്ണൂരില്‍ തുടങ്ങിയതെന്നും. ആദ്യമായി റോബട്ട് വെയ്റ്റര്‍മാരെ കേരളത്തിന് പരിചയപ്പെടുത്തിയെന്ന പേരും തന്‍റെ ഹോട്ടലിന് ഉണ്ടാകട്ടെയെന്നും മണിയന്‍പിളള രാജു പറയുന്നു. റൊബോട്ട് പരീക്ഷണം വിജയിക്കുന്നതോടെ സംരംഭം വ്യാപിപ്പിക്കുമെന്നും മണിയന്‍ പിള്ള രാജു അറിയിച്ചു. നിരവധി പേരാണ് ഈ റോബോട്ടുകളെ കാണാനായും ഭക്ഷണം കഴിക്കാനും ഈ റസ്റ്റോറന്‍റിൽ എത്തുന്നത്.