സേക്രഡ് ഗെയിംസ് രണ്ടാം ഭാഗത്ത് കാണിക്കുന്ന ഒരു ഫോണ്‍ നമ്പറാണ് യുഎഇയിലുള്ള മലയാളി യുവാവ് കുഞ്ഞബ്ദുള്ള സി.എം ന് പാരയായത്
ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള വെബ് സീരിസിൽ ഒന്നാണ് സേക്രഡ് ഗെയിംസ്. കേരളത്തിലും നിരവധി പേരാണ് നെറ്റ്ഫ്‌ളിക്‌സ് വഴി സേക്രഡ് ഗെയിംസ് ദിവസവും കാണുന്നത്. എന്നാൽ ഇപ്പോൾ സേക്രഡ് ഗെയിംസ് ഒരു മലയാളിക്ക് തന്നെയാണ് എട്ടിന്റെ പണികൊടുത്ത്. സേക്രഡ് ഗെയിംസ് രണ്ടാം ഭാഗത്ത് കാണിക്കുന്ന ഒരു ഫോണ്‍ നമ്പറാണ് യുഎഇയിലുള്ള മലയാളി യുവാവ് കുഞ്ഞബ്ദുള്ള സി.എം ന് പാരയായത്.
പരമ്പരയുടെ ഒരു സീനില്‍ കാണിക്കുന്ന ഫോണ്‍ നമ്പര്‍ കുഞ്ഞബ്ദുള്ളയുടേതാണ്. സ്‌ക്രീനില്‍ എഴുതി കാണിച്ച ഈ നമ്പറിലേക്ക് ദിനംപ്രതി വരുന്നത് നിരവധി ഫോണ്‍ കോളുകളും. പാതിരാത്രിയിലും തന്റെ ഫോണിലേക്ക് കോളുകള്‍ വരുന്നതായി കുഞ്ഞബ്ദുള്ള പറയുന്നു. ലോകത്തില്‍ പലയിടത്തു നിന്നാണ് ഈ കോളുകളെല്ലാം.
സേക്രഡ് ഗെയിംസിലെ ഗ്യാങ്സ്റ്റര്‍ കഥാപാത്രമായ സുലൈമാന്‍ ഈസയുടെ എന്നവിധം പരമ്പരയില്‍ കാണിക്കുന്ന ഫോണ്‍ നമ്പര്‍ 37 കാരനായ കുഞ്ഞബ്ദുള്ളയുടേതാണ്. എന്താണ് സേക്രഡ് ഗെയിംസ് എന്ന് പോലും അറിയാത്ത തന്നെ തേടി നിരവധി ഫോണ്‍ കോളുകള്‍ എത്താന്‍ തുടങ്ങിയതോടെ ഈ ഫോണ്‍ നമ്പര്‍ തന്നെ ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കുഞ്ഞബ്ദുള്ള.
കഴിഞ്ഞ ഞായറാഴ്ച മാത്രം തനിക്ക് കിട്ടിയത് 30 ഫോണ്‍ കോളുകളാണെന്ന് കുഞ്ഞബ്ദുള്ള പറയുന്നു. ഫോണിന്റെ ബാറ്ററി തീരുകയാണ്. കഴിഞ്ഞ ഒരു മണിക്കൂറിനിടെ അഞ്ച് ഫോണ്‍ കോളുകള്‍ വന്നു. ഈസയ്ക്ക് ഫോണ്‍ കൊടുക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. സഹികെട്ട് ഫോണ്‍ ഓപ്പറേറ്റര്‍മാരെ പോലും ബന്ധപ്പെട്ടു. എന്തൊക്കെ പറഞ്ഞാലും ഈ നമ്പര്‍ തന്നെ ഉപേക്ഷിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്ന് കുഞ്ഞബ്ദുള്ള പറയുന്നു. ആരാണ് ഈസ? തനിക്ക് അയാളെ അറിയില്ലെന്നും കുഞ്ഞബ്ദുള്ള നിസഹായനായി പറയുന്നു.
എന്നാൽ സംഭവം വിവാദമായതോടെ കുഞ്ഞബ്ദുള്ളയോട് മാപ്പ് പറഞ്ഞിരിക്കുകയാണ് സേക്രഡ് ഗെയിംസ് അണിയറ പ്രവർത്തകർ.
‘താങ്കൾക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങൾ മാപ്പ് ചോദിക്കുന്നു. സ്ഥിതിഗതികൾ ഞങ്ങളെ അറിയിച്ചയുടനെ തന്നെ താങ്കളുടെ നമ്പർ സബ്‌ടൈറ്റിലിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്’. ഗൾഫ് ന്യൂസിന് നൽകിയ പ്രസ്താവനയിൽ നെറ്റ്ഫ്‌ളിക്‌സ് പറയുന്നു.
ഗ്യാങ്സ്റ്റര്‍ ഈസയുടെ നമ്പര്‍ എന്ന് പറഞ്ഞ് മറ്റൊരു കഥാപാത്രം കൈമാറുന്ന ചെറിയ കടലാസ് തുണ്ടിലാണ് കുഞ്ഞബ്ദുള്ളയുടെ നമ്പര്‍ ഉള്ളത്. കടലാസ് തുണ്ടില്‍ നമ്പര്‍ കാണിക്കുന്നില്ല. എന്നാല്‍, അത് കൈമാറുന്ന സമയത്ത് സ്‌ക്രീനില്‍ ഒരു ഫോണ്‍ നമ്പര്‍ എഴുതി കാണിക്കുന്നുണ്ട് ഈ നമ്പറാണ് അദ്ദേഹത്തിന് ഇത്തരത്തിൽ കോളുകൾ വരാൻ കരണമാക്കിയത്.