പരമാവധി സിനിമ ചെയ്യുക, അല്ലാതെ കഥകേട്ട് ഒരു പ്രോജക്റ്റ് ഒഴിവാക്കാനൊന്നും ഞാനായിട്ടില്ലന്നാണ് പിതാവിന്റെ ഉപദേശം എന്ന് പറയുകയാണ് ഷഹീന്‍.
ഒരു കടത്തനാടന്‍ കഥ എന്ന ചിത്രത്തിലൂടെ നായകനായി എത്തുകയാണ് നടൻ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ്. എക്‌സ്പീരിയന്‍സിലൂടെയേ പഠിക്കൂ. പരമാവധി സിനിമ ചെയ്യുക, അല്ലാതെ കഥകേട്ട് ഒരു പ്രോജക്റ്റ് ഒഴിവാക്കാനൊന്നും ഞാനായിട്ടില്ലന്നാണ് പിതാവിന്റെ ഉപദേശം എന്ന് പറയുകയാണ് ഷഹീന്‍. മാതൃഭൂമി ഡോട്ട് കോമിനോട് ആയിരുന്നു താരത്തിന്റെ ഈ പ്രതികരണം.
എന്റെ രണ്ടാമത്തെ സിനിമയാണ് കസബ. വാപ്പച്ചിയുടെ മകനായിത്തന്നെ. വാപ്പച്ചി ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതരാറുണ്ട്. പക്ഷേ അതെല്ലാം നമ്മള്‍ എങ്ങനെ നടപ്പിലാക്കുന്നു എന്നതനുസരിച്ചിരിക്കും. അതാണ് കഴിവ് എന്ന് പറയുന്നത്. ചിലപ്പോള്‍ അത് ഷോട്ടില്‍ ഓര്‍ത്തെന്ന് വരില്ല. എക്‌സ്പീരിയന്‍സിലൂടെയേ പഠിക്കൂ എന്ന് വാപ്പച്ചി പറയാറുണ്ട്. പരമാവധി സിനിമ ചെയ്യുക, അല്ലാതെ കഥകേട്ട് ഒരു പ്രോജക്റ്റ് ഒഴിവാക്കാനൊന്നും നീ ആയിട്ടില്ല എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. സിനിമ ചെയ്യുമ്പോഴാണ് ഞാന്‍ വിചാരിക്കുന്ന പ്രശ്‌നങ്ങള്‍ മാറൂ. ആത്മവിശ്വാസമാണ് പ്രശ്‌നം. എന്നാണ് എപ്പോഴും എടുത്തുപറയുന്ന കാര്യം. – ഷഹീന്‍ പറയുന്നു.
‘സത്യം പറഞ്ഞാല്‍ എനിക്ക് ഭയങ്കര പേടിയാണ്. ഒരു സിനിമയുടെ പോസ്റ്ററില്‍ തല വന്നാല്‍ ആളുകള്‍ പോയി കാണുമോ? ഇങ്ങനെയുള്ള സിനിമകളിലാണോ ഇവന്‍ അഭിനയിക്കുന്നത് എന്നെല്ലാം. അങ്ങനെയൊന്നും വിചാരിക്കേണ്ട എന്നാണ് വാപ്പച്ചി പറഞ്ഞിട്ടുള്ളത്. നീ എന്ന് ഒരു റോള്‍ സ്‌കോര്‍ ചെയ്യുന്നോ അന്ന് നീ മുമ്പ് ചെയ്ത എല്ലാ റോളും ബ്ലാങ്കായിപ്പോകും എന്നാണ് വാപ്പച്ചിയുടെ ഉപദേശം.
അനില്‍ രാധാകൃഷ്ണ മേനോന്‍ ചേട്ടനെ എനിക്ക് നേരത്തെ അറിയാം. അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ റോള്‍ ചോദിച്ച് പോയതാണ്. ആദ്യമായി വീട്ടില്‍ പോയപ്പോള്‍ സ്വന്തം വീട്ടിലെന്നപോലെയാണ് എന്നെ സ്വീകരിച്ചത്. ടേക്ക് ഓഫ് ചെയ്യുന്ന സമയമായിരുന്നു അത്. റാസല്‍ ഖൈമയിലായിരുന്നു എന്റേയും ചാക്കോച്ചന്റേയും (കുഞ്ചാക്കോ ബോബന്‍) രംഗങ്ങള്‍. അത് കഴിഞ്ഞ് തിരിച്ച് എറണാകുളത്തെത്തിയപ്പോഴാണ് അനിലേട്ടന്‍ നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറയുന്നത്. തിരിച്ച് വിളിച്ചപ്പോഴാണ് വാപ്പച്ചിയുടെ ചെറുപ്പകാലമാണ്, ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടും എന്ന് പറയുന്നത്’- ഷഹീന്‍ സിദ്ദിഖ് പറഞ്ഞു
സിനിമയാണ് ചെറുപ്പം തൊട്ടേയുള്ള ആഗ്രഹം. പിന്നെ പഠിക്കുന്ന സമയത്ത് സംവിധായകനാവാന്‍ മോഹമുണ്ടായിരുന്നെന്നും. പക്ഷേ കുറച്ചുകഴിഞ്ഞപ്പോള്‍ എന്നേക്കൊണ്ട് ഇതൊന്നും സാധിക്കില്ല എന്ന്മനസിലായി. പിന്നെ വാപ്പച്ചിയുടെ ബിസിനസൊക്കൊയായി അങ്ങ് പോയി. അതുകഴിഞ്ഞ് സുഹൃത്തുക്കളാണ് അഭിനയത്തില്‍ ഒരു കൈ നോക്കിക്കൂടേ എന്ന് ചോദിക്കുന്നത്. ഇപ്പോള്‍ വേറെ ചിന്തകളൊന്നുമില്ലന്നും ഷഹീൻ കൂട്ടി ചേർത്തു