മലപ്പുറത്ത് ഫുട്‌ബോള്‍ കളിക്കാനെത്തുന്ന നൈജീരിയന്‍ സ്വദേശിയായ സാമുവേലിൻ്റെയും ഫുട്‌ബോള്‍ ക്ലബ്ബ് മാനേജര്‍ മജീദിൻ്റെയും സൗഹൃദ കഥയാണ് ചിത്രം പറഞ്ഞിരുന്നത്
2018 ലെ മികച്ച ചിത്രത്തിനുള്ള പി പത്മരാജൻ പുരസ്ക്കാരം സ്വന്തമാക്കി സുഡാനി ഫ്രം നൈജീരിയ. സംവിധായകനായ സജിന്‍ ബാബുവും നിരൂപകനായ വിജയകൃഷ്ണനും ഛായാഗ്രാഹകനായ സണ്ണി ജോസഫും ഉള്‍പ്പെട്ട ജൂറിയാണ് ചിത്രത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
ഇതിനോടകം തന്നെ ഒട്ടേറെ പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടി എത്തിയിരിക്കുന്നത്. മികച്ച നടന്‍, മികച്ച നവാഗത സംവിധായകന്‍, ജനപ്രിയ സിനിമ, മികച്ച സ്വഭാവനടി, മികച്ച തിരക്കഥ എന്നിങ്ങനെ അഞ്ച് സംസ്ഥാന അവാർഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. ജി അരവിന്ദൻ പുരസ്കാരം, മോഹൻ രാഘവൻ പുരസ്കാരം, ഐഎഫ്എഫ്കെയിൽ മികച്ച മലയാളം ചിത്രത്തിനുള്ള ഫിപ്രസി അവാർഡ് തുടങ്ങിയവയും ചിത്രം സ്വന്തമാക്കിയിരുന്നു. സിനിമയുടെ രചന നിര്‍വഹിച്ചത് സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയുമാണ്.
ഇന്ത്യന്‍ പനോരമയിലും ബംഗ്ലാദേശിലെ ധാക്കാ ഇൻ്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മലപ്പുറത്ത് ഫുട്‌ബോള്‍ കളിക്കാനെത്തുന്ന നൈജീരിയന്‍ സ്വദേശിയായ സാമുവേലിൻ്റെയും ഫുട്‌ബോള്‍ ക്ലബ്ബ് മാനേജര്‍ മജീദിൻ്റെയും സൗഹൃദ കഥയാണ് ചിത്രം പറഞ്ഞിരുന്നത്. ഹാപ്പി ഹവേഴ്‌സ് എൻ്റര്‍ടെയിന്‍മെൻ്റിൻ്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.