അനന്തകുമാറിന്റെ അഭിമുഖം ചര്‍ച്ചയായതോടെ ആനന്ദ് മഹീന്ദ്രയും രംഗത്തെത്തി അനന്തകുമാര്‍ പറഞ്ഞത് സത്യമാണെന്ന് ആനന്ദ് മഹീന്ദ്ര പറയുന്നത്.
ഹൃത്വിക് റോഷന്‍ പ്രധാനവേഷത്തില്‍ എത്തിയ സൂപ്പര്‍ 30 തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ പുറത്തിറങ്ങിയ ഹൃത്വിക് റോഷന്‍ ചിത്രം ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു.
അനന്തകുമാര്‍ എന്ന വ്യക്തി പാവപ്പെട്ട കുട്ടികളെ തന്റെ എന്‍ട്രന്‍സ് കോച്ചിങ് ക്ലാസിലൂടെ വിജയത്തിലേക്ക് നയിച്ച യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അനന്തകുമാറും സജീവമായിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് ശേഷം അദ്ദേഹം പിടിഐയ്ക്ക് നല്‍കിയ അഭിമുഖം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
‘എന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നവരുമുണ്ട്. ഞാന്‍ ആരുടെ കയ്യില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കാറില്ല. നമ്മുടെ പ്രധാനമന്ത്രിയും വ്യവസായികളായ മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര എന്നിവര്‍ സംഭാവന നല്‍കാമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ സ്വീകരിച്ചില്ല. എനിക്ക് ആരുടെയും പണം വേണ്ട’ – അനന്തകുമാര്‍ പറഞ്ഞു.
അനന്തകുമാറിന്റെ അഭിമുഖം ചര്‍ച്ചയായതോടെ ആനന്ദ് മഹീന്ദ്രയും രംഗത്തെത്തി അനന്തകുമാര്‍ പറഞ്ഞത് സത്യമാണെന്ന് ആനന്ദ് മഹീന്ദ്ര പറയുന്നത്.
‘ഞങ്ങള്‍ കണ്ടിരുന്നു. അദ്ദേഹം വളരെ വിനയത്തോടെ എന്റെ സഹായം നിരസിച്ചു. ഞാന്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ ആരാധകനായിരിക്കും. ഒരുപാട് ജിവീതങ്ങളെയാണ് അദ്ദേഹം മാറ്റിമറിച്ചത്’- ആനന്ദ് മഹീന്ദ്ര പറയുന്നു
സിനിമയുടെ റിലീസിന് ഒരു ദിവസം മുൻപാണ് തനിക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചിരുന്ന വിവരം അദ്ദേഹം വെളിപ്പെടുത്തിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലാണ് അനന്തകുമാര്‍. ഗണിതശാസ്ത്രജ്ഞനായ അനന്തകുമാര്‍ പട്‌നയില്‍ ധനികരായ കുട്ടികളുടെ കോച്ചിങ് ക്ലാസ് അധ്യാപകനായിരുന്നു. ഒരു ദിവസം അദ്ദേഹം തീരുമാനിക്കുന്നു പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടിയും ഇത്തരത്തില്‍ ഒരു സ്ഥാപനം വേണമെന്ന്. സൂപ്പര്‍-30 എന്ന് പേരിട്ടുകൊണ്ട് പാവപ്പെട്ട 30 കുട്ടികളെ തിരഞ്ഞെടുത്ത് അദ്ദേഹം പഠിപ്പിക്കാന്‍ ആരംഭിക്കുന്നു. ഇന്ത്യയിലെ ഐ.ഐ.ടി.കളില്‍ പ്രവേശനം ലഭിക്കാന്‍ വേണ്ട എന്‍ട്രന്‍സ് പരീക്ഷ പാസാവാന്‍ അനന്തകുമാര്‍ അവരെ പ്രാപ്തരാക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ ഈ ജീവിത കഥയാണ് ‘സൂപ്പർ 30 ‘ എന്ന ചിത്രം പറയുന്നത്