ഡാനിയേല്‍ ന്യൂഡ്സെന്‍ സംവിധാനം ചെയ്യുന്ന ക്രിസ്മസ് കൂപ്പണില്‍ ഹോക്കി പ്ലയറുടെ മാനേജരുടെ വേഷത്തിലാണ് നെപ്പോളിയനെത്തുന്നത്.
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് നെപ്പോളിയന്‍. നെപ്പോളിയൻ എന്ന പേരിനേക്കാൾ മലയാളികൾ എന്നും ഈ നടനെ ഓർക്കുന്നത് മുണ്ടക്കൽ ശേഖരൻ എന്ന പേരിലാണ്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി ശശി ഒരുക്കിയ ‘ദേവാസുര’ത്തിലെ നായകനോളം പോന്ന വില്ലൻ, മുണ്ടക്കൽ ശേഖരനെ അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. നെപ്പോളിയന്‍ ഇപ്പോൾ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്.
നാല് ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചിട്ടുള്ള താരമാണ് നെപ്പോളിയൻ. ഡാനിയേല്‍ ന്യൂഡ്സെന്‍ സംവിധാനം ചെയ്യുന്ന ‘ക്രിസ്മസ് കൂപ്പണി’ല്‍ ഹോക്കി പ്ലയറുടെ മാനേജരുടെ വേഷത്തിലാണ് നെപ്പോളിയനെത്തുന്നത്. കോര്‍ട്ട്നി മാത്യൂസ്, ആരോണ്‍ നോബിള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാത്യൂസ് സ്കേറ്റിംഗ് ചാമ്പ്യനായും ആരോണ്‍ ഹോക്കിതാരമായും എത്തുന്നു. ‘ഡെവിൾസ് നൈറ്റ്’ എന്ന മറ്റൊരു അമേരിക്കൻ ചിത്രത്തിലും അദ്ദേഹം വേഷമിടുന്നുണ്ട്.
സ്വപ്നങ്ങളില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍, അതിലാണ് ഞാന്‍ ജീവിക്കുന്നതും. എപ്പോഴെങ്കിലും ഹോളിവുഡ് സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നൈയില്‍ ക്രിസ്മസ് കൂപ്പണിന്റെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞു. ട്രിച്ചി സ്വദേശിയായ അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണ് താമസിക്കുന്നത്. സീമരാജയാണ് നെപ്പോളിയന്‍ ഒടുവില്‍ അഭിനയിച്ച തമിഴ് ചിത്രം. .താരത്തിന്റെ ഹോളിവുഡ് സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം പിന്നീട് രാഷ്ട്രീയത്തിലും സജീവമായിരുന്നു.മൻമോഹന്‍ സിംഗ് മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നു അദ്ദേഹം. നെപ്പോളിയൻ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ യഥാർത്ഥ പേര്
കുമരേശന്‍ ദുരൈസ്വാമി എന്നാണ്.