റെഡിയാർപട്ടി, ഉസിലംപട്ടി, ആണ്ടിപട്ടി തുടങ്ങിയ കുഗ്രാമങ്ങളിൽ പ്രായമായവരെയും രോഗികളെയും മക്കളും ബന്ധുക്കളും ചേർന്ന‌് രഹസ്യമായി കൊല്ലുന്ന തലൈക്കൂത്തൽ എന്ന ദുരാചാരം ഇന്നും നിലനിൽക്കുകയാണ്
തമിഴ‌്നാടൻ ഗ്രാമങ്ങളിൽ ഇന്നും രഹസ്യമായി നടക്കുന്ന ആയുധങ്ങൾ ഉപയോഗിക്കാതെയുള്ള ദയാവധമായ തലൈക്കൂത്തലിനെക്കുറിച്ച‌് രചിക്കപ്പെട്ടിട്ടുമുള്ള പ്രശസ‌്തമായ കഥ വെള്ളിത്തിരയിലേക്ക്. വേണു നായരുടെ സംവിധാനത്തിൽ ‘ജലസമാധി’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സേതു ആണ്.
റെഡിയാർപട്ടി, ഉസിലംപട്ടി, ആണ്ടിപട്ടി തുടങ്ങിയ കുഗ്രാമങ്ങളിൽ പ്രായമായവരെയും രോഗികളെയും മക്കളും ബന്ധുക്കളും ചേർന്ന‌് രഹസ്യമായി കൊല്ലുന്ന തലൈക്കൂത്തൽ എന്ന ദുരാചാരം ഇന്നും നിലനിൽക്കുകയാണ്. കൊല്ലാൻ തീരുമാനിച്ച ആളുടെ തലയിൽ അതിരാവിലെ മുതൽ മണിക്കൂറുകൾ എണ്ണ ഒഴിക്കും. അതിനുശേഷം കുറെ മണിക്കൂറുകൾ തണുത്ത വെള്ളവും. അതിനിടയിൽ ഔഷധക്കൂട്ട് ചേർന്ന ഇളനീരും. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽത്തന്നെ തലൈക്കൂത്തൽ ഇര പനിയോ ന്യൂമോണിയയോ ബാധിച്ച് ആർക്കും സംശയത്തിനിടകൊടുക്കാതെ മരിക്കും. 2002ലാണ് ജലസമാധി എന്ന ഈ അനാചാരത്തെക്കുറിച്ചുള്ള കഥ സേതു എഴുതുന്നത്.
20 വർഷങ്ങൾക്കുമുമ്പ‌് 17 കഥകൾ ദൂരദർശനുവേണ്ടി വേണുനായർ സംവിധാനം ചെയ്തിരുന്നു. അന്ന് തുടങ്ങിയ ബന്ധമാണ് സിനിമയ‌്ക്കുപിന്നിലെന്നും സേതു കുറിച്ചു. പ്രശസ്ത സ്വഭാവനടനായ എം എസ‌് ഭാസ്കർ ആണ് പ്രധാന കഥാപാത്രമാകുന്നത്. പരിചയസമ്പന്നനായ വിഷ്ണുപ്രകാശിന് പുറമെ പുതുമുഖങ്ങളായ ലിഖ രാജൻ, രഞ്ജിത് ശേഖർ, ശ്യാം കൃഷ്ണൻ, അഖിൽ കൈമൾ എന്നിവരും മുഖ്യവേഷങ്ങൾ ചെയ്യുന്നു.