ദയനീയ പരാജയമായ കാഷ്‌മോരയും, പ്രതീക്ഷകള്‍ തകര്‍ത്ത മണിരത്‌നത്തിന്റെ കാട്രുവെളിയിടൈയും നടന്‍ കാര്‍ത്തിയുടെ കരിയറിന് ഉയര്‍ത്തിയ വെല്ലുവിളി വളരെ വലുതായിരുന്നു. അടുത്തത് ഒരു ആവറേജ് ഹിറ്റ് എങ്കിലും ആയില്ലെങ്കില്‍ കാര്‍ത്തിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന ഘട്ടത്തിലാണ് എച്ച്. വിനോദിന്റെ സംവിധാനത്തില്‍ തീരന്‍ അധിഗാരം ഒണ്‍ട്ര് പുറത്തു വന്നത്. ചതുരംഗവേട്ടൈ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ വിനോദിനൊപ്പം കാര്‍ത്തി ചേരുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നു. ആ പ്രതീക്ഷകളെയും കടന്നുള്ള വിജയമാണ് ഇപ്പോള്‍ തീരന്‍ സ്വന്തമാക്കിയിരിക്കുന്നതെന്നത് കാര്‍ത്തിയുടെ ആരാധകര്‍ക്ക് മാത്രമല്ല സിനിമാ പ്രേമികള്‍ക്കെല്ലാം ആഹ്ളാദം നല്‍കുന്നതാണ്. നവംബര്‍ 18 ന് റിലീസ് ചെയ്ത ഈ ആക്ഷന്‍ ക്രൈം ത്രില്ലര്‍ വന്‍വിജയത്തിലേക്കാണ് കുതിക്കുന്നതെന്ന് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ വ്യക്തമായിരിക്കുകയാണ്.
കാര്‍ത്തിയുടെ സഹോദരന്‍ കൂടിയായ തമിഴ് സൂപ്പര്‍ താരം സൂര്യയും ചിത്രം കണ്ട് അത്ഭുതപ്പെടുകയാണ്. ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ സ്വാഭാവികമായ സിനിമ ആവിഷ്‌കാരം എന്നായിരുന്നു തീരന്റെ സ്‌പെഷല്‍ ഷോ കണ്ടശേഷം സൂര്യ ട്വിറ്ററില്‍ കുറിച്ചത്. പൊലീസ് ഓഫിസര്‍ ജന്‍ഗിദിനോടുള്ള തന്റെ ആദരം പ്രകടിപ്പിക്കുന്ന സൂര്യ സംവിധായകന്‍ വിനോദിനും കാര്‍ത്തിക്കും നന്ദിയും പറയുന്നു. പൊലീസ് സേനയുടെ ധീരതയെ ഒരിക്കല്‍ കൂടി വെളിപ്പെടുത്തുകയാണ് സിനിമയെന്നും സൂര്യ പറയുന്നു.
തീരന്‍ അധിഗാരം ഓണ്‍ട്ര് ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. 2005 കാലത്ത് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി ഒരു ക്രിമനല്‍ സംഘം സമ്പന്നരുടെ വീടുകള്‍ ആക്രമിച്ചും ദേശീയപാതകള്‍ കേന്ദ്രീകരിച്ചും വന്‍ കവര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ സംഘം തന്നെ എഐഎഡിഎംകെയുടെ ഗുമ്മനംപൂണ്ടി എംഎല്‍എ ആയ സുദര്‍ശനെ കൊലപ്പെടുത്തകയും ചെയ്തു. ഇതേ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ജയലളിത കുറ്റവാളിസംഘത്തെ കണ്ടെത്താന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ട്രൈബല്‍ ക്രിമനല്‍ സംഘമായ ബവാരിയ ആയിരുന്നു എംഎല്‍എയുടെ കൊലപാതകത്തിനും കവര്‍ച്ചകള്‍ക്കുമെല്ലാം പിന്നില്‍. സുദര്‍ശന്‍ എംഎല്‍എ യെ കൂടാതെ സേലത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാവ് തലമുത്തു നടരാജന്‍, ഡിഎംകെ നേതാവ് ഗജേന്ദ്രന്‍ എന്നിവരെയും ബവാരിയ സംഘം കൊലപ്പെടുത്തിയിരുന്നു.
പരിഹസിക്കേണ്ട, കാട്രുവെളിയിടൈയിലെ ജയില്‍ ചാട്ടം കഥയല്ല; 1971 ല്‍ പാക് ജയിലില്‍ നടന്നത്
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഒപ്പറേഷന്‍ ബവാരിയയ്ക്കായി ഒരു സ്‌പെഷല്‍ ടീം നിയോഗിക്കപ്പെട്ടു. വടക്കന്‍ മേഖല ഐജി ആയിരുന്ന എസ് ആര്‍ ജന്‍ഗിദ് ആയിരുന്നു സ്‌പെഷല്‍ ടീമിന്റെ നായകന്‍. ജന്‍ഗിദിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തര്‍പ്രദേശ് പൊലീസിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും സഹായത്തോടെ ബവാരിയ വേട്ട ആരംഭിച്ചു. ഒമ ബവാരിയ, ബസുര ബവാരിയ, വിജയ് ബവാരിയ എന്നീ പ്രധാനനേതാക്കളെയായിരുന്നു ജന്‍ഗിദും സംഘവും ലക്ഷ്യമിട്ടത്.
ഏറെ സാഹസികവും തിരിച്ചടികളും നേരിട്ടതായിരുന്നു ഓപ്പറേഷന്‍ ബവാരിയ. എങ്കിലും ധീരമായി തന്നെ ജന്‍ഗിദും സംഘവും മുന്നോട്ടുപോയി. സംഘത്തെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിച്ചും രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ സംഘത്തിന്റെ സാന്നിധ്യം ഉണ്ടെന്നു വിവരം കിട്ടിയ കുഗ്രാമങ്ങളിലെല്ലാം തമ്പടിച്ചുമാണ് ജന്‍ഗിദും സംഘവും തങ്ങളുടെ ശത്രുക്കള്‍ക്കായി വലവിരിച്ചത്. ഒടുവില്‍ തമിഴ്‌നാട് പൊലീസിന് അഭിമാനമേകി കൊണ്ട് ബസുര ബവാരിയേയും വിജയ് ബവാരിയേയും ഏറ്റുമുട്ടലില്‍ വധിച്ചു.
മുന്‍നിര നായികയായിരിക്കാം, പക്ഷേ ഞാനിപ്പോഴും വാടകവീട്ടിലാണു താമസിക്കുന്നത്; ഐശ്വര്യ രാജേഷ്
ബവാരിയ സംഘത്തിന്റെ പ്രധാനിയായ ഒമ ബവാരിയ, അശോക് ബവാരിയ എന്നിവരെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട്ടില്‍ എത്തിക്കാനും ജന്‍ഗിദിനും സംഘത്തിനുമായി. തമിഴ്‌നാട്ടിലെ പ്രത്യേക കോടതി പിന്നീട് ഒമ ബവരിയയ്ക്കും അശോക് ബവാരിയയ്ക്കും വധശിക്ഷ വിധിച്ചു.
ഓപ്പറേഷന്‍ ബാവരിയയ്ക്കു നേതൃത്വം നല്‍കിയ ജന്‍ഗിദിന്റെ സഹായത്തോടെയാണ് വിനോദ് ധീരന്‍ അധികാരം ഒണ്‍ട്ര് സൃഷ്ടിച്ചത്. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ജന്‍ഗിദ് ഇപ്പോള്‍ ഡിജിപി റാങ്കിലാണ് സേവനം അനുഷ്ഠിക്കുന്നത്. ഓപ്പറേഷന്‍ ബാവരിയയില്‍ പങ്കെടുത്ത മറ്റ് പൊലീസ് അംഗങ്ങളുടെ അനുഭവങ്ങളും സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പറയുന്നു.
ഡിജിപി ജന്‍ഗിദ്
ബവാരിയ ക്രിമിനല്‍ സംഘം ഇപ്പോഴും സജീവമാണ്. ദേശീയപാതകള്‍ കേന്ദ്രീകരിച്ച് കൊള്ളയും കൊലപാതകവും ബലാത്സംഗങ്ങളുമെല്ലാം നടത്തുന്ന സംഘം വന്‍ഭീതി വളര്‍ത്തുന്ന ക്രിമിനലുകളാണ്. അഞ്ചംഗ ബാവരിയ സംഘം യു പിയിലെ ബുലാന്ദ്ഷഹറിലെ ദേശീയപാതയില്‍വച്ച് ഒരു കുടുംബത്തെ ആക്രമിച്ച് കവര്‍ച്ച നടത്തുകയും കൊച്ചുപെണ്‍കുട്ടിയുള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത വാര്‍ത്ത അടുത്തിടെ വന്നിരുന്നു. ഈ ആക്രമികളെ പിന്നീട് പൊലീസ് പിടികൂടി. ഇതുപോലെ അതിക്രൂരമായ ഒട്ടനവധി കേസുകള്‍ ബവാരിയകള്‍ നടത്തിയിട്ടുണ്ട്.
ദശാബ്ദങ്ങളായി കൊള്ളയും കൊലയും ബലാത്സംഗങ്ങളും ശീലമാക്കിയ സംഘമാണ് ബവാരിയ. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ബവാരിയകള്‍. ഉത്തര്‍പ്രദേശില്‍ ഏതാണ്ട് 13 ഓളം ആദിവാസി നാടോടി ക്രിമിനല്‍ സംഘങ്ങളുണ്ട്. സ്വാതന്ത്ര്യത്തിനു മുന്‍പേ തന്നെ ഇവര്‍ കുറ്റകൃത്യങ്ങള്‍ നടത്തി വരുന്നുണ്ട്. ഈ കൂട്ടത്തില്‍ ഏറ്റവും ക്രൂരരായവരാണ് ബവാരിയകള്‍.
ഇവര്‍ക്ക് സ്ഥിരമായ ഒരു വാസസ്ഥാനമൊന്നുമില്ല. ഇവരുടെ ആദ്യത്തെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഉത്തര്‍പ്രദേശിലാണ്. എന്നാല്‍ യുപിക്ക് പുറത്തും ഇവരുടെ സാന്നിധ്യം പല സംഭവങ്ങളിലായി ബോധ്യപ്പെട്ടു. സംഘങ്ങളായി പിരിഞ്ഞാണ് ഇവരുടെ പ്രവര്‍ത്തനം. ഒരു സംഘത്തില്‍ അഞ്ചോ പത്തോ പേര്‍ ഉണ്ടാകും. ഈ സംഘങ്ങളില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. ചില സമയങ്ങളില്‍ കുട്ടികളേയും ഉള്‍പ്പെടുത്താറുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നുണ്ട്.
ദേശീയ പാതകള്‍, റെയില്‍ വേ ട്രാക്കുകള്‍ എന്നിവയുടെ സമീപത്തായി ഒറ്റപ്പെട്ടു നില്‍ക്കുന്ന വീടുകള്‍ ആക്രമിച്ച് കവര്‍ച്ച നടത്തുകയായിരുന്നു ബവാരിയകളുടെ ആദ്യകാലത്ത് ചെയ്തിരുന്നത്. പിന്നീടവര്‍ ഭവനഭേദനം കൂടാതെ, കൊലപാതകം, ബലാത്സംഗം, പിടിച്ചുപറി എന്നിങ്ങനെ ക്രൂരതകളുടെ പര്യായമായി മാറി.
നായരും ചോകോനുമൊക്കെ തന്നെയാണു നമ്മളിപ്പോഴും; ജാതിക്കളിയുടെ ദൃക്‌സാക്ഷിയായി ഒരു സിനിമ
തങ്ങളുടെ വേട്ടയ്ക്ക് ഇറങ്ങുന്നതിനു മുമ്പുള്ള ബവാരിയകളുടെ ഒരു രീതിയുണ്ട്. ദേശീയ പാതയുടെയോ റെയില്‍വേ ട്രാക്കിന്റെ സമീപത്തോ സംഘങ്ങള്‍ ഒത്തുകൂടും. തുടര്‍ന്ന് സംഘത്തിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ പൂജാചടങ്ങുകള്‍ നടത്തും. ഇതിനുശേഷം ഓരോരോ ചെറു സംഘങ്ങളായി യാത്ര ചൊല്ലി പിരിയും. പിന്നെ പതിനഞ്ച് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം സംഘങ്ങള്‍ ആദ്യം ഒത്തുകൂടിയ അതേ സ്ഥലത്ത് വീണ്ടും എത്തും. ഇവിടെവച്ച് അപഹരിച്ച വസ്തുകള്‍ പങ്കുവയ്ക്കും. മഴക്കാലമാണ് ബവാരിയാകളുടെ ഇഷ്ടസമയം. ശരീരം മുഴവന്‍ എണ്ണ തേച്ചായിരിക്കും മോഷണത്തിന് വീട്ടില്‍ കയറുന്നത്. പിടകൂടാതിരിക്കാനാണ്. തങ്ങളെ എതിര്‍ക്കുന്നവരെ കൊല്ലാന്‍ യാതൊരു മടിയും ഇവര്‍ കാണിക്കുകയുമില്ല.
ബവാരിയകള്‍ നടത്തുന്ന കൊലപാതകങ്ങളിലും വ്യത്യാസം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരകളുടെ തല തകര്‍ത്താണ് കൊല്ലുന്നത്. മരണം എളുപ്പത്തില്‍ ഉറപ്പിക്കാമെന്നതാണ് ഇതിനു കാരണം. കുറ്റകൃത്യം നടത്തിയശേഷം ആയുധങ്ങളും മൊബൈല്‍ ഫോണുകളും ഉപേക്ഷിക്കും. പൊലീസിന് പിന്തുടരാന്‍ കഴിയരുത് എന്ന ഉദ്ദേശത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. ആരെയെങ്കിലും പൊലീസ് പിടികൂടിയാല്‍ തന്നെ അവര്‍ ഒരിക്കലും തന്റെ സംഘാംഗങ്ങളെ ഒറ്റുകൊടുക്കാന്‍ തയ്യാറാകില്ലെന്നും പൊലീസ് പറയുന്നു.
ബവാരിയകള്‍ക്ക് കച്ചാ ബനിയന്‍ സംഘം എന്നും വിളിപ്പേരുണ്ട്. വെള്ള മുറിക്കൈയന്‍ ബനിയനും വരയന്‍ നിക്കറുമായിരിക്കും ഇവരുടെ പ്രധാനവേഷം എന്നതുകൊണ്ടാണ് കച്ചാ ബനിയന്‍ സംഘം എന്ന പേര് വീണത്. പരമ്പരാഗത വേഷം ധരിക്കുന്നതിനു പിന്നില്‍ പൊലീസിന് തങ്ങളെ കുറിച്ച് സൂചനകളൊന്നും കിട്ടരുതെന്ന ക്രിമിനല്‍ ബുദ്ധിയാണ്.
ബവാരിയാ സംഘം ഓരോയിടങ്ങളിലും ഓരോ പേരുകളിലാണ് അറിയപ്പെടുന്നത്. ഭാട്ടു, ഗുമന്തു, മേവയ്ട്ടി, സാസി, കന്‍ഗഡ എന്നിങ്ങനെ സംഘം പലപേരുകളില്‍ അറിയപ്പെടും. പൊലീസിനെ കുഴയ്ക്കുന്നതും ഇതാണ്. ബവാരിയകളും ഇപ്പോള്‍ സാങ്കേതികമായി പുരോഗമിച്ചെന്നു പൊലീസ് പറയുന്നു. വാഹനങ്ങളിലാണ് മോഷണത്തിനും മറ്റും പോകുന്നത്. ആധുനിക ആയുധങ്ങളും ഇവരുടെ പക്കലുണ്ട്. മൊബൈല്‍ ഫോണ്‍ വഴി സംഘാംഗങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. ബവാരിയാകളില്‍ പലരെയും പൊലീസ് പിടികൂടിയെങ്കിലും ഇന്നും ഭീതി വിതച്ച് ബവാരിയകള്‍ പതുങ്ങി നില്‍ക്കുകയാണ്…
ഇത് ഇന്ത്യയാണ്, ഹിറ്റ്‌ലറുടെ ജര്‍മനിയല്ല; സിനിമയോടുള്ള സംഘപരിവാര്‍ വെല്ലുവിളികളെ ഭയക്കരുത്