മാറ്റംവരുത്തിയ തിരക്കഥ ആന്റണി പെരുമ്പാവൂരിന് ഇഷ്ടമായതിനാല്‍ മോഹന്‍ലാലുമായുള്ള ഫൈനല്‍ ഡിസ്‌കഷന് വേണ്ടി ഒക്ടോബര്‍ മാസത്തില്‍ വിളി വന്നുവെന്നും സംവിധായകര്‍ പറയുന്നു.
മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇട്ടിമാണി’. നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനുവേണ്ടി എഴുതിയ കഥയായിരുന്നില്ല ഇട്ടിമാണിയുടേതെന്നും പിന്നീട് പ്രോജക്ടിലേക്ക് മോഹന്‍ലാല്‍ എത്തിയപ്പോള്‍ കഥാപാത്രത്തിലും സിനിമയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയെന്നും സംവിധായകർ പറയുന്നു. നാനക്ക് നൽകിയ അഭിമുഖത്തിലാണ് ഇരു സംവിധായകരും തങ്ങളുടെ ആദ്യ ചിത്രത്തെ കുറിച്ച് സംസാരിച്ചത്.
‘2017 ജനുവരിയിലാണ് ലാല്‍സാറിന്റെ വീട്ടില്‍ പോയി തിരക്കഥ കേള്‍പ്പിക്കാന്‍ അവസരം ലഭിക്കുന്നത്. വായിക്കുന്നതിന് മുന്‍പ് ഒരു കാര്യം ഞങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തിനുവേണ്ടി എഴുതിയതല്ല ഈ തിരക്കഥ എന്ന്. തീര്‍ച്ഛയായും അതിന്റെ പോരായ്മകള്‍ തിരക്കഥയിലുണ്ടായിരുന്നു. കേട്ടുകഴിഞ്ഞപ്പോള്‍ സാറിനും അതാണ് ഫീല്‍ ചെയ്തത്. ആ മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹം പറഞ്ഞു.’ അഞ്ച് മാസങ്ങള്‍കൊണ്ട് തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തി ‘വെളിപാടിന്റെ പുസ്തക’ത്തിന്റെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ പക്ഷേ നിരാശയായിരുന്നു ഫലമെന്നും സംവിധായകര്‍ പറയുന്നു. ‘തനിക്കുപകരം മറ്റൊരാളെ വച്ച് സിനിമ ചെയ്യാമോ എന്നാണ് അദ്ദേഹം ചോദിച്ചത്. അതിന് കാരണവുമുണ്ടായിരുന്നു. ഒരേസമയം ഒടിയന്‍, ലൂസിഫര്‍, രണ്ടാമൂഴം തുടങ്ങിയ വലിയ സിനിമകള്‍ ലാല്‍സാര്‍ കമ്മിറ്റ് ചെയ്ത സമയമായിരുന്നു അത്. ആ സിനിമകള്‍ക്കുവേണ്ടി വലിയ തയ്യാറെടുപ്പുകള്‍ ആവശ്യമുണ്ടായിരുന്നു. അതിനാല്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടിവരുമെന്നാണ് ലാല്‍സാര്‍ പറഞ്ഞത്. പക്ഷേ അദ്ദേഹമില്ലാതെ ഈ സിനിമ ഇനി ചെയ്യില്ലെന്ന് ഞങ്ങള്‍ തുറന്നുപറഞ്ഞു. ആന്റണിയുമായി സംസാരിക്കാനാണ് അദ്ദേഹം പറഞ്ഞത്’.
മാറ്റംവരുത്തിയ തിരക്കഥ ആന്റണി പെരുമ്പാവൂരിന് ഇഷ്ടമായതിനാല്‍ മോഹന്‍ലാലുമായുള്ള ഫൈനല്‍ ഡിസ്‌കഷന് വേണ്ടി ഒക്ടോബര്‍ മാസത്തില്‍ വിളി വന്നുവെന്നും സംവിധായകര്‍ പറയുന്നു.
‘ഇത്തവണ ലാല്‍സാറിനെ തിരക്കഥ വായിച്ചുകേള്‍പ്പിക്കേണ്ടിവന്നില്ല. പകരം ഞങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം മാറ്റം വരുത്താന്‍ പറഞ്ഞ ഭാഗങ്ങള്‍ ഓരോന്നും ഇങ്ങോട്ട് ചോദിച്ച് കൃത്യത ഉറപ്പ് വരുത്തുകയായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ വൃത്തിയായി ചെയ്തിട്ടുണ്ടെന്നും ഇനിയെല്ലാം ആന്റണി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ മീറ്റിംഗ് കഴിഞ്ഞപ്പോള്‍ ആന്റണി ചേട്ടന്‍ പറഞ്ഞു- മക്കളേ നമ്മള്‍ ഈ സിനിമ ചെയ്യുന്നു.’ അന്നുണ്ടായ സന്തോഷത്തിന് അതിരുകൾ ഉണ്ടായിരുന്നില്ലെന്നും സംവിധായകര്‍.
സുനിൽ, മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകർക്കൊപ്പം സഹായികളായി പ്രവർത്തിച്ചവരാണ് ഇരുവരും. വെള്ളിമൂങ്ങ, ചാർലി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങി നിരവധി സിനിമകളിൽ അസോഷ്യേറ്റ് ആയിരുന്നു ജിബിയും ജോജുവും. ‘ഒടിയന്‍, ‘ലൂസിഫര്‍’, ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’.
കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യില്‍.